സ്വന്തം ലേഖകൻ
ഡൽഹി: കൊറോണ വ്യാപനം തടയാൻ കേന്ദ്രസർക്കാർ പ്രഖ്യാപിച്ച ലോക്ക് ഡൗണിനെ തുടർന്ന് രാജ്യത്ത് 21 ദിവസത്തേയ്ക്ക്് എല്ലാ ഗതാഗതവും നിശ്ചലമായിരിക്കുകയാണ്. അതിനിടയിൽ ലോ്ക്ക് ഡൗൺ നീട്ടില്ലന്ന് പ്രതീക്ഷ നൽകി റെയിൽവേയും വിമാനക്കമ്പനിയും ബുക്കിംഗ് ആരംഭിച്ചു. ഏപ്രിൽ 15 മുതലുള്ള ടിക്കറ്റ് ബുക്കിംഗാണ് ആരംഭിച്ചത്. ഏപ്രിൽ 14നാണ് ലോക്ക് ഡൗൺ അവസാനിക്കുന്നത്.
റെയിൽവേയെ കൂടാതെ സ്പൈസ്ജെറ്റ്, ഇൻഡിഗോ, ഗോ എയർ എന്നീ വിമാനക്കമ്പനികളാണ് ബുക്കിംഗ് ആരംഭിച്ചത്. ലോക്ക് ഡൗൺ നീട്ടില്ലെന്ന വ്യക്തമായ സൂചനയുടെ അടിസ്ഥാനത്തിലാണ് ടിക്കറ്റ് ബുക്കിംഗ് പുനരാരംഭിച്ചതെന്ന് റെയിൽവേ അധികൃതരെ ഉദ്ധരിച്ച് ഒരു സ്വകാര്യ മാദ്ധ്യമം റിപ്പോർട്ട് ചെയ്യുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇന്ത്യ ലോക്ക് ഡൗൺ നീട്ടിയേക്കും എന്ന തരത്തിൽ സോഷ്യൽ മീഡിയയിൽ വാർത്തകൾ വൻ രീതിയിൽ പ്രചരിച്ചിരുന്നു.. എന്നാൽ രാജ്യത്ത് ലോക്ക് ഡൗൺ നീട്ടില്ലെന്ന് ക്യാബിനറ്റ് സെക്രട്ടറി രാജീവ് ഗൗഡ നേരത്തെ അറിയിച്ചിരുന്നു. ലോക്ക് ഡൗൺ നീട്ടുന്നതിനെക്കുറിച്ചുള്ള ഒരു ആലോചനയും കേന്ദ്ര സർക്കാർ നടത്തുന്നില്ല. ഇത്തരം വാർത്തകൾ കാണുമ്പോൾ ആശ്ചര്യം തോന്നുകയാണെന്നായിരുന്നു അദ്ദേഹം പ്രതികരിച്ചത്.
രാജ്യത്തെ കോവിഡ് രോഗ ബാധിതരുടെ എണ്ണം 1600 കടന്നു. 12 മണിക്കൂറിനിടെ 200 പേർക്കാണ് പുതുതായി രോഗബാധ കണ്ടെത്തിയത്.ഒരു ദിവസം പുതുതായി ഇത്രയും പേർക്ക് രോഗബാധ കണ്ടെത്തുന്നത് ആദ്യമായാണ്. ഇതുവരെ 53 പേരാണ് രാജ്യത്ത് മരിച്ചത്. ഇന്ന് പശ്ചിമബംഗാളിൽ രണ്ടുമരണം സ്ഥിരീകരിച്ചു.
കൂടാതെ ഉത്തർപ്രദേശിൽ ആദ്യ കോവിഡ് മരണം റിപ്പോർട്ട് ചെയ്തു.ഡൽഹിയിലെ നിസാമുദ്ദീനിൽ നടന്ന തബ്ലീഗ് സമ്മേളനത്തിൽ പങ്കെടുത്തവരിലാണ് കൂടുതലും പുതുതായി രോഗബാധ കണ്ടെത്തിയത്.മഹാരാഷ്ട്രയിൽ മാത്രം ഇതുവരെ 302 പേർക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. മഹാരാഷ്ട്രയിൽ ഇന്നുപുലർച്ചെ ഒരാൾ കൂടി മരിച്ചു.
സംസ്ഥാനത്തെ 11ാമത്തെ മരണമാണ് ഇന്ന് റിപ്പോർട്ട് ചെയ്തത്.മഹാരാഷ്ട്ര, ആന്ധ്രപ്രദേശ്, ഡൽഹി, തമിഴ്‌നാട്, മധ്യപ്രദേശ്, തെലങ്കാന, കർണാടക എന്നിവിടങ്ങളിലാണ് കൂടുതൽ കോവിഡ് കേസുകൾ പുതുതായി റിപ്പോർട്ട് ചെയ്തത്. മുംബൈയിൽ മാത്രം 100 ലധികം പേരിലാണ് കോവിഡ് ബാധ കണ്ടെത്തിയത്.