
എ കെ ശ്രീകുമാർ
കോട്ടയം: അമിത ജോലിയും മാനസിക സമ്മർദ്ദവും മൂലം മാനോനില താളം തെറ്റുന്നതോടെ പല പോലീസുകാരുടെയും കുടുംബ ജീവിതം തകരുന്നു. പൊലീസുകാരൻ മുതൽ ഡിവൈഎസ്പി വരെയുള്ളവർ ഗ്ലാമർ ജോലി ഉപേക്ഷിച്ച് മറ്റ് മേഖലകൾ തേടുകയാണ്
2020, 2022 ബാച്ചിലെയും നിലവിൽ എസ്ഐ ട്രെയിനിംഗ് നടക്കുന്ന ബാച്ചിലേയും ഉൾപ്പെടെ 80 ഓളം പേരാണ് ഇതിനകം പോലീസിലെ ജോലിവിട്ടത്
Whatsapp Group 1 | Whatsapp Group 2 |Telegram Group

2020ൽ ടെസ്റ്റ് പാസായി 2022ൽ പാസിംഗ് ഔട്ട് നടത്തിയ 30സി ബാച്ചിൽനിന്ന് 14 പേരാണ് എസ്ഐ ജോലി ഉപേക്ഷിച്ചത്.
ഇതിൽ ഏഴു പേർ എക്സൈസ് വിഭാഗത്തിലേക്കും മൂന്നു പേർ മുമ്പ് ജോലി ചെയ്തിരുന്ന മറ്റ് വകുപ്പുകളിലേക്കും ഒരാൾ പുതിയ ജോലിയിലുമാണ് പ്രവേശിച്ചത്.
അമിതജോലി ഭാരവും വിശ്രമമില്ലായ്‌മയുമാണ് ഏറെ ഗ്ലാമറസായ പൊലീസ് ജോലി ഉപേക്ഷിക്കാൻ പലരെയും നിർബന്ധിതരാക്കുന്നത്.
മറ്റ് സർക്കാർ വകുപ്പുകളിൽ ജോലി ചെയ്യുന്ന ഉദ്യോഗസ്ഥർക്ക് സർവീസ് കാലയളവിൽ നാലും അഞ്ചും പ്രമോഷൻ കിട്ടും ,സിപിഒ തസ്തികകളിലുള്ള പോലീസുകാർക്ക് സർവീസിൽ നിന്ന് വിരമിക്കുന്ന സമയത്ത് എസ്‌സിപിഒ, എഎസ്ഐ, എസ്ഐ എന്നിങ്ങനെ മൂന്ന് പ്രമോഷൻ ലഭിക്കും. ഈ കാലയളവിൽ 30ലേറെ വർഷം ജോലി ചെയ്തിട്ടുണ്ടാകും ഇവർ. ഒരു ഡയറക്ട് എസ്.ഐയ്ക്ക് ഇൻസ്പെക്ടർ, ഡിവൈഎസ്‌പി എന്നിങ്ങനെ രണ്ട് പ്രമോഷൻ മാത്രമമേ ലഭിക്കുന്നുള്ളു. ഡയറക്ട് എസ്ഐമാർ ഇൻസ്പെക്ടർ ആകാൻ 10 മുതൽ 13 വർഷം വരെ കാത്തിരിക്കേണ്ടി വരുന്നു.
ആവശ്യത്തിന് വിശ്രമം ലഭിക്കാതെ മാനസിക സമ്മർദവും ആരോഗ്യപ്രശ്‌നങ്ങളുമാണ് ഈ ജോലി വിട്ടു പോകാൻ കാരണമെന്നാണ് മറ്റ് ജോലികളിലേക്ക് പോയ ഉദ്യോഗസ്ഥർ പറയുന്നത്. ടൈം ഷെഡ്യൂൾ ഇല്ലാത്തതിനാൽ പലർക്കും മണിക്കൂറുകളോളം വിശ്രമമില്ലാതെ ജോലി ചെയ്യേണ്ടിവരുന്നുണ്ട്.
പല പോലീസ് സ്റ്റേഷനുകളിലും പതിനാറും പതിനേഴും മണിക്കൂർ ജോലി ചെയ്യുന്ന പോലീസ് ഉദ്യോഗസ്ഥർ ഉണ്ട്. സിവിൽ പോലീസ് ഉദ്യോഗസ്ഥർ മുതൽ എസ് എച്ച് ഒമാർ വരെ ഇത്തരത്തിൽ പതിനാറും പതിനേഴും മണിക്കൂർ തുടർച്ചയായി ജോലി ചെയ്യുകയാണ്. വിശ്രമമില്ലാത്ത അമിത ജോലിയും, സമ്മർദ്ദവും പല ഉദ്യോഗസ്ഥരെയും അമിത മദ്യപാനികൾ ആക്കിയിട്ടുണ്ട്.
ജോലിഭാരം കൂടുന്നതും കുടുംബത്തോടൊപ്പം സമയം ചെലവഴിക്കാൻ കഴിയാതെ വരുന്നതും പല ഉദ്യോഗസ്ഥരെയും മാനസിക സമ്മർദത്തിലാക്കിയിട്ടുണ്ട്. ഇത് കാലക്രമേണ ഇവരുടെ കുടുംബജീവിതം തകരുന്നതിന് ഇടവരുത്തും
കുട്ടികളെയുമൊത്ത് അവധിക്കാലം ആഘോഷിക്കാൻ പോകാത്ത ഒരേയൊരു വിഭാഗം സർക്കാർ ജീവനക്കാർ പോലീസുകാരാണ്. രോഗാവസ്ഥയിലുള്ള മാതാപിതാക്കളെ ആശുപത്രിയിൽ എത്തിക്കാനോ മരുന്നു വാങ്ങി നൽകാനോ മക്കളുടെ ദൈനംദിന കാര്യങ്ങളിൽ ഇടപെടാനോ പലർക്കും കഴിയുന്നില്ല. പല പോലീസ് ഉദ്യോഗസ്ഥരുടെയും മക്കൾ കടുത്ത മാനസിക സമ്മർദ്ദത്തിലാണ്. ഇതെല്ലാം പോലീസുകാരുടെ കുടുംബജീവിതം തകരുന്നതിന് ഇടവരുത്തും.
പോലീസുകാരും മനുഷ്യരാണ് ഇവർക്കുമുണ്ട് മനുഷ്യാവകാശവും കുടുംബവും.







