സ്വാമി അയ്യപ്പനും ഈ നാട്ടിലെ സകല ദേവഗണങ്ങളും ഇടതിനൊപ്പമാണെന്ന് നിരീശ്വരവാദിയായ പിണറായി വിജയൻ ;അയ്യപ്പ കോപം സർക്കാരിനുണ്ടാകുമെന്ന്  രമേശ് ചെന്നിത്തല ;എൻ.ഡി.എ കേരളത്തിൽ ചുവടുറപ്പിക്കുന്ന വിധിയെഴുത്താണ്  ഉണ്ടാവുകയെന്ന് കെ.സുരേന്ദ്രൻ : അയ്യപ്പ കടാക്ഷത്താൽ തെരഞ്ഞെടുപ്പിൽ ചരിത്ര വിജയം പ്രതീക്ഷിച്ച് മുന്നണികൾ

സ്വാമി അയ്യപ്പനും ഈ നാട്ടിലെ സകല ദേവഗണങ്ങളും ഇടതിനൊപ്പമാണെന്ന് നിരീശ്വരവാദിയായ പിണറായി വിജയൻ ;അയ്യപ്പ കോപം സർക്കാരിനുണ്ടാകുമെന്ന്  രമേശ് ചെന്നിത്തല ;എൻ.ഡി.എ കേരളത്തിൽ ചുവടുറപ്പിക്കുന്ന വിധിയെഴുത്താണ്  ഉണ്ടാവുകയെന്ന് കെ.സുരേന്ദ്രൻ : അയ്യപ്പ കടാക്ഷത്താൽ തെരഞ്ഞെടുപ്പിൽ ചരിത്ര വിജയം പ്രതീക്ഷിച്ച് മുന്നണികൾ

Spread the love

സ്വന്തം ലേഖകൻ

കണ്ണൂർ: ഇക്കുറി നിയമസഭാ തെരഞ്ഞെടുപ്പിൽ ജനങ്ങൾ എൽഡിഎഫിന് ചരിത്ര വിജയം ജനങ്ങൾ സമ്മാനിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സ്വാമി അയ്യപ്പനും ഈ നാട്ടിലെ സകല ദൈവ ഗണങ്ങളും ഇടതുപക്ഷ സർക്കാരിനൊപ്പമായിരിക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. സംസ്ഥാനത്ത് ഭരണത്തുടർച്ചയുണ്ടാകില്ലെന്ന എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായരുടെ പ്രസ്താവനയോട് പ്രതികരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

തദ്ദേശ തിരഞ്ഞെടുപ്പിൽ കണ്ടതുപോലെ എല്ലാ ദുരാരോപണങ്ങളും അപവാദങ്ങളും തള്ളിക്കൊണ്ടുള്ള സമീപനമാണ് ജനങ്ങൾ സ്വീകരിച്ചിരിക്കുന്നത്. അതിന്റെ അന്തിമവിധിയാണ് ഇന്ന്. ജനങ്ങളുടെ കരുത്താണ് തിരഞ്ഞെടുപ്പ്. നേമത്തെ ബിജെപി അക്കൗണ്ട് ക്ലോസ് ചെയ്യും. കേരളത്തിൽ മറ്റെവിടെയെങ്കിലും യുഡിഎഫ്ബിജെപി ധാരണയുണ്ടോ എന്നറിയില്ല. എൽഡിഎഫ് കഴിഞ്ഞ തിരഞ്ഞെടുപ്പിൽ നേടിയതിനേക്കാൾ കൂടുതൽ സീറ്റുകൾ നേടുമെന്നും പിണറായി വിജയൻ പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സർക്കാർ ജനങ്ങളുടെ കൂടെ നിന്നിട്ടുണ്ട്, ആ ജനങ്ങൾ എൽഡിഎഫിന്റെ കൂടെ നിൽക്കുമെന്നാണ് വിശ്വാസം. എൽഡിഎഫിന്റെ ജനകീയ അടിത്തറ വിപുലമാണ്. അത് തെളിയിക്കുന്നതായിരിക്കും ഈ തിരഞ്ഞെടുപ്പ് എന്നും മുഖ്യമന്ത്രി പറഞ്ഞു.

നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം സംസ്ഥാനത്ത് ഭരണമാറ്റം ഉണ്ടാകുമെന്നും മനസമാധാനം നൽകുന്ന സർക്കാർ അധികാരത്തിലെത്തണമെന്നാണ് ആഗ്രഹമെന്നുമാണ് വോട്ട് രേഖപ്പെടുത്തിയ ശേഷം സുകുമാരൻ നായർ മാധ്യമങ്ങളോട് പ്രതികരിച്ചത്.

അതേസമയം തെരഞ്ഞെടുപ്പിൽ യുഡിഎഫ് ഒരു ഐതിഹാസികമായ വിജയം നേടാൻ പോകുകയാണെന്നാണ് രമേശ് ചെന്നിത്തല വ്യക്തമാക്കിയത്. അയ്യപ്പ കോപം സർക്കാരിനുണ്ടാകുെമന്നും ചെന്നിത്തല കൂട്ടിച്ചേർത്തു.

കേരളത്തിലെ ജനങ്ങൾ ഒരു ഭരണമാറ്റം ആഗ്രഹിക്കുന്നുവെന്നാണ് ചെന്നിത്തലയുടെ പ്രതികരണം. അഞ്ചുവർഷം കൊണ്ട് കേരളത്തെ തകർത്ത് തരിപ്പണമാക്കിയ ഇടത് സർക്കാരിനെതിരേ ജനങ്ങൾ ഒറ്റക്കെട്ടായി വിധിയെഴുതാൻ പോകുന്ന തിരഞ്ഞെടുപ്പായാണ് തങ്ങൾ ഇതിനെ കാണുന്നതെന്നും അദ്ദേഹം പറഞ്ഞു.

പ്രതിപക്ഷം ഉയർത്തിക്കൊണ്ടുവന്ന എല്ലാ അഴിമതി ആരോപണങ്ങളും ജനവിരുദ്ധ നയങ്ങളും ജനങ്ങളുടെ ഇടയിൽ കൂടുതൽ സ്വീകാര്യത ഉണ്ടായ കാലഘട്ടമാണ് ഇത്, ഒപ്പം പ്രതിപക്ഷത്തിന്റെ സ്വീകാര്യത വാനോളം ഉയർന്നിരിക്കുന്നുവെന്നും ചെന്നിത്തല പറഞ്ഞു. നിരീശ്വരവാദിയായ പിണറായി വിജയൻ അയ്യപ്പന്റെ കാലുപിടിക്കുന്നുവെന്നും രമേശ് ചെന്നിത്തല പരിഹസിച്ചു. തിരഞ്ഞെടുപ്പിന് ശേഷം ശിഥിലമാകുന്നത് സിപിഎമ്മമാണെന്നും അദ്ദേഹം പറഞ്ഞു.

കോൺഗ്രസിനെ പോലെ തന്നെ തികഞ്ഞ പ്രതീക്ഷയിലാണ് ബിജെപിയും.കേരളത്തിൽ എൻഡിഎ കാലുറപ്പിക്കുന്ന വിധിയെഴുത്താണ് ഇന്ന് നടക്കുന്നതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷനായ കെ സുരേന്ദ്രൻ പ്രതികരിച്ചു. കോന്നിയിലും മഞ്ചേശ്വരത്തും വിജയിക്കുമെന്ന് ശുഭപ്രതീക്ഷയുണ്ട്. സംസ്ഥാനത്ത് എൻഡിഎ വൻ മുന്നേറ്റമുണ്ടാക്കുമെന്നും കെ സുരേന്ദ്രൻ പറഞ്ഞു.

പല മണ്ഡലങ്ങളിലും എൽഡിഎഫും യുഡിഎഫും പരസ്പരം പിന്തുണ തേടുകയാണ്. ഇത്രയും ലജ്ജാകരമായ സാഹചര്യം ഇതിന് മുൻപ് കേരളത്തിലുണ്ടായിട്ടില്ല. എൻഡിഎയുടെ വളർച്ചയാണ് ഇതൊക്കെ സൂചിപ്പിക്കുന്നതെന്നും കെ സുരേന്ദ്രൻ വ്യക്തമാക്കി.

രാവിലെ ഏഴ് മുതൽ രാത്രി ഏഴ് വരെയാണു വോട്ടെടുപ്പ്. മാവോയിസ്റ്റ് ഭീഷണിയുള്ള ഒൻപത് മണ്ഡലങ്ങളിൽ വൈകുന്നേരം ആറിന് വോട്ടെടുപ്പ് അവസാനിക്കും. മാനന്തവാടി, സുൽത്താൻ ബത്തേരി, കൽപ്പറ്റ, ഏറനാട്, നിലമ്പൂർ, വണ്ടൂർ, കോങ്ങാട്, മണ്ണാർക്കാട്, മലമ്പുഴ മണ്ഡലങ്ങളിലാണു വോട്ടെടുപ്പ് ആറ് വരെയാക്കി കുറച്ചിട്ടുള്ളത്. എല്ലാ മണ്ഡലങ്ങളിലും അവസാനത്തെ ഒരു മണിക്കൂർ കോവിഡ് ബാധിതർക്കും ക്വാറന്റൈനിൽ കഴിയുന്നവർക്കുമാണ്.

ആകെ 2,74,46,039 വോട്ടർമാരാണ് സംസ്ഥാനത്തുള്ളത്. ഇതിൽ 5,18,520 പേർ കന്നിവോട്ടർമാരാണ്. പുരുഷവോട്ടർമാരുടെ എണ്ണം 1,32,83,724 ഉം സ്ത്രീവോട്ടർമാരുടെ എണ്ണം 1,41,62,025 മാണ്. സംസ്ഥാനത്തെ 140 മണ്ഡലങ്ങളിലായി 957 സ്ഥാനാർത്ഥികളാണ് മത്സരിക്കുന്നത്.

കോവിഡ് നിയന്ത്രണത്തിന്റെ പശ്ചാത്തലത്തിൽ ഇക്കുറി അധികമായി സജ്ജീകരിച്ചിട്ടുള്ളത് 15730 പോളിങ് ബൂത്തുകൾ. നിലവിലുള്ള 25041 പോളിങ് ബൂത്തുകൾ കൂടിയാകുമ്പോൾ ആകെ ബൂത്തുകളുടെ എണ്ണം 40771 ആണ്.