
ദുബായ്: രാജ്യത്തേക്കെത്തുന്ന യാത്രക്കാർക്കായി പുതിയ പോർട്ടല്‍ ആരംഭിച്ച് ഇന്ത്യൻ സിവില്‍ ഏവിയേഷൻ അതോറിറ്റി.
ഇനിമുതല്‍ ഇന്ത്യയിലേക്കെത്തുന്ന പ്രവാസികള്‍ ഉള്‍പ്പെടെയുള്ള യാത്രക്കാർ അവരുടെ ആരോഗ്യസ്ഥിതിയെക്കുറിച്ച് സ്വയം സാക്ഷ്യപ്പെടുത്തുന്ന ഒരു അപേക്ഷ നിർബന്ധമായും പൂരിപ്പിച്ച് നല്‍കണം. എബോള രോഗം വ്യാപകമാകുന്നതിന് പിന്നാലെയാണ് പുതിയ നീക്കം. ‘എയർ സുവിധ 2.0’ എന്നാണ് ഇന്നലെ ആരംഭിച്ച പോർട്ടലിന്റെ പേര്.
വിദേശത്ത് നിന്നെത്തുന്ന യാത്രക്കാർ നിബന്ധമായും ഈ പോർട്ടലില്‍ കയറി അപേക്ഷ പൂരിപ്പിക്കണം. 21 ദിവസത്തെ യാത്രാ വിവരം, എബോള രോഗലക്ഷണങ്ങളുണ്ടോ തുടങ്ങിയ വിവരങ്ങള്‍ ഫോമില്‍ ഉള്‍പ്പെടുത്തണം. ഇമിഗ്രേഷൻ ക്ലിയറൻസ് വൈകാതിരിക്കാൻ യാത്രയ്‌ക്ക് മുമ്പ് തന്നെ ഈ അപേക്ഷ പൂരിപ്പിച്ച് നല്‍കണം. ഇന്ത്യൻ ആരോഗ്യമന്ത്രാലയവും സിവില്‍ ഏവിയേഷൻ മന്ത്രാലയവും ഡല്‍ഹി ഇന്റർനാഷണല്‍ എയർപോർട്ട് ലിമിറ്റഡും സംയുക്തമായി വികസിപ്പിച്ചെടുത്തതാണ് ‘എയർ സുവിധ 2.0’ പോർട്ടല്‍. കൊവിഡ് കാലത്ത് നടപ്പിലാക്കി പിന്നീട് നിർത്തലാക്കിയ ‘എയർ സുവിധ’ പോർട്ടല്‍ കൂടുതല്‍ സുരക്ഷാ ഫീച്ചറുകളോടെ പരിഷ്‌കരിച്ചാണ് ‘എയർ സുവിധ 2.0’ ആക്കി മാറ്റിയിരിക്കുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
യാത്രക്കാർ ചെയ്യേണ്ടത്
ഇന്ത്യയിലേക്ക് തിരിക്കുന്നതിന് 24 മണിക്കൂർ മുമ്പ് മുതല്‍ പോർട്ടലില്‍ അപേക്ഷ പൂരിപ്പിക്കാവുന്നതാണ്. വിമാനത്തില്‍ കയറുന്നതിനും ചെക്ക് ഇൻ ചെയ്യുന്നതിനും മുമ്പ് കർശനമായും അപേക്ഷ സമർപ്പിച്ചിരിക്കണം. എയർ സുവിധയുടെ ഔദ്യോഗിക പോർട്ടലില്‍ അപേക്ഷ ലഭിക്കുന്നതാണ്. ഓണ്‍ലൈനായി അപേക്ഷ പൂരിപ്പിച്ചുകഴിഞ്ഞാല്‍ ഇതിന്റെ ഡിജിറ്റല്‍ കോപ്പി ഫോണില്‍ സൂക്ഷിക്കണം. ഇന്ത്യയിലെ വിമാനത്താവളങ്ങളില്‍ എത്തുമ്പോള്‍ ഇന്റർനാഷണല്‍ ട്രാവല്‍ ഹെല്‍ത്ത് ഡെസ്‌കിലോ ഇമിഗ്രേഷൻ കൗണ്ടറിലോ ഇത് കാണിച്ചാല്‍ മതിയാകും. വിമാനത്താവളങ്ങളില്‍ ഇതിനായി പേപ്പർ ഫോമുകള്‍ പൂരിപ്പിക്കേണ്ടതില്ല.







