‘ഓപ്പറേഷന്‍ കമല’യ്ക്ക് നേതൃത്വം നല്‍കിയ വിവാദ വ്യവസായി കോണ്‍ഗ്രസിൽ; സ്വാഗതം ചെയ്ത് ഡി കെ ശിവകുമാര്‍

‘ഓപ്പറേഷന്‍ കമല’യ്ക്ക് നേതൃത്വം നല്‍കിയ വിവാദ വ്യവസായി കോണ്‍ഗ്രസിൽ; സ്വാഗതം ചെയ്ത് ഡി കെ ശിവകുമാര്‍

സ്വന്തം ലേഖകൻ

ബെംഗളൂരു: 2019-ലെ കോൺഗ്രസ്-ജെഡി(എസ്) സഖ്യസർക്കാരിന്റെ തകർച്ചയിലേക്ക് നയിച്ച ‘ഓപ്പറേഷൻ കമല’യിൽ പ്രധാന പങ്കുവഹിച്ചവരിൽ ഒരാളെന്ന് ആരോപിക്കപ്പെടുന്ന വ്യവസായി കോണ്‍ഗ്രസിലേക്ക്.

കടലൂര്‍ ഉദയ് ഗൗഡ എന്നറിയപ്പെടുന്ന കെ എം ഉദയ് ആണ് പാര്‍ട്ടിയിലേക്ക് തിരിച്ചെത്തുന്നത്. ഗൗഡയെ കോണ്‍ഗ്രസിലേക്ക് സ്വാഗതം ചെയ്യുകയാണെന്ന് പിസിസി പ്രസിഡന്റ് ഡി കെ ശിവകുമാര്‍ പറഞ്ഞു. മാണ്ഡ്യയില്‍ പാര്‍ട്ടിയെ ശക്തിപ്പെടുത്താന്‍ പ്രയത്നിക്കുമെന്ന് ഗൗഡ ഉറപ്പ് നല്‍കിയതായും യാതൊരു ഉപാധികളുമില്ലാതെയാണ് അദ്ദേഹം പാര്‍ട്ടിയില്‍ ചേരാന്‍ താല്‍പര്യം പ്രകടിപ്പിച്ചതെന്നും അദ്ദേഹത്തിന്റെ പാര്‍ട്ടി പ്രവേശനത്തെ പ്രാദേശിക നേതാക്കള്‍ അംഗീകരിച്ചെന്നും ശിവകുമാര്‍ പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഓപ്പറഷന്‍ കമലക്ക് നേതൃത്വം നല്‍കിയ വ്യവസായിയെ പാര്‍ട്ടിയിലെടുക്കുന്നത് സംബന്ധിച്ച്‌ ചോദ്യമുയര്‍ന്നപ്പോള്‍ ശിവകുമാര്‍ പ്രതിരോധിച്ചു. പ്രതിപക്ഷ പാര്‍ട്ടിയിലായിരുന്നപ്പോള്‍ ഉദയ് അവര്‍ക്കുവേണ്ടി പലതും ചെയ്തിരിക്കാം. എ മ‍ഞ്ജു, ശ്രീനിവാസ് ഗൗഡ, ഗുബ്ബി വാസു, ശിവലിംഗെ ഗൗഡ, മധു ബംഗാരപ്പ തുടങ്ങിയ നേതാക്കള്‍ തിരികെ കോണ്‍ഗ്രസിലെത്തി.

രാഷ്ട്രീയത്തില്‍ പലതരം പ്രേരണകള്‍ ഉണ്ടാകാമെന്നും അദ്ദേഹം പറഞ്ഞു. രാജ്യം ഏറെ ശ്രദ്ധിക്കപ്പെട്ട സംഭവമായിരുന്നു ഓപ്പറേഷന്‍ കമല.

കഴിഞ്ഞ കര്‍ണാടക തെരഞ്ഞെടുപ്പില്‍ ബിജെപി ഏറ്റവും വലിയ ഒറ്റകക്ഷിയായെങ്കിലും കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യമായതോടെ ബിജെപിക്ക് ഭരണം നഷ്ടമായി. എന്നാല്‍ മന്ത്രിസഭയുടെ മധുവിധു അവസാനിക്കും മുമ്പേ ഭരണകക്ഷി എംഎല്‍എമാരെ കൂറുമാറ്റി പാളയത്തിലെത്തിച്ച്‌ ബിജെപി അധികാരം പിടിച്ചു. ഓപ്പറേഷന്‍ കമല എന്നാണ് ബിജെപി ഈ നീക്കത്തെ വിശേഷിപ്പിച്ചത്.

അതേസമയം, കോണ്‍ഗ്രസില്‍ മുഖ്യമന്ത്രിപദവിക്ക് മത്സരമുണ്ടെന്ന് തുറന്ന് സമ്മതിച്ച്‌ മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ രംഗത്തെത്തി. താനും ഡി കെ ശിവകുമാറും പരമേശ്വരയുമൊക്കെ മുഖ്യമന്ത്രിയാകാന്‍ ആഗ്രഹമുള്ളവരാണെന്നും എന്നാല്‍ അതിന്‍റെ പേരില്‍ തമ്മില്‍ത്തല്ലാനില്ലെന്നും സിദ്ധരാമയ്യ പറഞ്ഞു. മുഖ്യമന്ത്രി പദവി ആഗ്രഹിക്കുന്നതില്‍ തെറ്റില്ലെന്നും സിദ്ധരാമയ്യ വ്യക്തമാക്കിയിരുന്നു.