ഒരു പവൻ സ്വർണത്തിന് മാസം 1000 രൂപ പലിശ;  34 പവന്റെ ആഭരണങ്ങൾ തട്ടിയെടുത്ത് ജൂവലറികളിൽ വിൽപന നടത്തി;  കണ്ണൂരിൽ വീട്ടമ്മമാരിൽ നിന്നും പണവും സ്വർണവും തട്ടിയെടുത്ത യുവതി അറസ്റ്റിൽ

ഒരു പവൻ സ്വർണത്തിന് മാസം 1000 രൂപ പലിശ; 34 പവന്റെ ആഭരണങ്ങൾ തട്ടിയെടുത്ത് ജൂവലറികളിൽ വിൽപന നടത്തി; കണ്ണൂരിൽ വീട്ടമ്മമാരിൽ നിന്നും പണവും സ്വർണവും തട്ടിയെടുത്ത യുവതി അറസ്റ്റിൽ

സ്വന്തം ലേഖകൻ

ചക്കരക്കൽ: സ്വർണ്ണ ആഭരണങ്ങൾക്ക് ഉയർന്ന പലിശ വാഗ്ദാനം ചെയ്ത് വീട്ടമ്മമാരിൽ നിന്നും പണവും സ്വർണ്ണവും തട്ടിയെടുത്ത കേസിൽ യുവതി അറസ്റ്റിൽ. ചക്കരക്കൽ ചെറുവത്തല മൊട്ടയിലെ എൻ.കെ കെ.ഹൗസിൽ എം.കെ ഹൈറുന്നീസ(41)യെയാണ് അറസ്റ്റ് ചെയ്തത്.

വീട്ടിൽ സൂക്ഷിക്കുന്ന സ്വർണത്തിൽ ഒരു പവന് ഒരു മാസം 1000 രൂപ വച്ച് തരുമെന്ന് വീട്ടമ്മമാരെ വിശ്വസിപ്പിച്ചാണ് ആഭരണങ്ങൾ തട്ടിയെടുത്തത്. കണ്ണൂർ മുണ്ടേരിയിലെ വീട്ടമ്മയിൽ നിന്ന് 34 പവന്റെ ആഭരണങ്ങൾ തട്ടിയെടുത്ത ശേഷം വഞ്ചിച്ച കേസിലാണ് യുവതിയെ പൊലീസ് അറസ്റ്റു ചെയ്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മുണ്ടേരിയിലെ റഹീമയുടെ പരാതിയിലാണ് പൊലീസ് വിശ്വാസവഞ്ചനക്ക് കേസെടുത്ത് പ്രതിയെ അറസ്റ്റ് ചെയ്തത്. രണ്ട് വർഷം മുമ്പാണ് റഹീമയുടെ 34 പവൻ സ്വർണം വാങ്ങി മാസം പവന് ആയിരം രൂപ പലിശ നൽകാമെന്ന് വാഗ്ദാനം നൽകി ആഭരണങ്ങൾ തട്ടിയെടുത്തത്.തുടക്കത്തിൽ പണം നൽകിയെങ്കിലും പിന്നീട് ഇവർ വിളിച്ചാൽ ഫോൺ പോലും എടുക്കാതായി. നിരന്തരം ബന്ധപ്പെട്ടപ്പോൾ പണം എത്തിക്കാമെന്ന് പറയുമെങ്കിലും പിന്നെയും മുങ്ങി നടക്കുകയായിരുന്നു. തുടർന്നാണ് പൊലീസിൽ പരാതി നൽകിയത്.

അന്വേഷണത്തിൽ ആഭരണങ്ങൾ കണ്ണൂർ ടൗണിലെ ജൂവലറികളിൽ വിൽപന നടത്തിയതായി കണ്ടെത്തി. ഇത്തരത്തിൽ നിരവധി പേരിൽ നിന്നും ആഭരണങ്ങൾ തട്ടിയെടുത്തിട്ടുണ്ടെന്നും മൂന്നു പരാതികൾ കൂടി സ്റ്റേഷൻ പരിധിയിൽ നിന്നും എത്തിയിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു. അറസ്റ്റിലായ പ്രതിയെ കോടതിയിൽ ഹാജരാക്കി.