നിലവിലുള്ള മുപ്പത്തിയേഴ് നഴ്‌സിംഗ് ഒഴിവുകളും പി എസ് സിക്ക് റിപ്പോര്‍ട്ട് ചെയ്യണമെന്ന് ട്രൈബ്യൂണല്‍ നിര്‍ദ്ദേശം; ഒഴിവുകള്‍ ഇല്ലെന്ന് ആവര്‍ത്തിച്ച് പത്തനംതിട്ട ഡിഎംഒ; നീക്കം സ്വകാര്യ ആശുപത്രികളെ സഹായിക്കാനെന്ന് ആക്ഷേപം; ഉദ്യോഗാർത്ഥികളുടെ കഞ്ഞിയിൽ മണ്ണ് വാരിയിടുന്ന ഡിഎംഒക്ക് എതിരെ പരാതി നല്‍കാനുറച്ച് റാങ്ക് ഹോള്‍ഡേഴ്‌സ് അസോസിയേഷന്‍

നിലവിലുള്ള മുപ്പത്തിയേഴ് നഴ്‌സിംഗ് ഒഴിവുകളും പി എസ് സിക്ക് റിപ്പോര്‍ട്ട് ചെയ്യണമെന്ന് ട്രൈബ്യൂണല്‍ നിര്‍ദ്ദേശം; ഒഴിവുകള്‍ ഇല്ലെന്ന് ആവര്‍ത്തിച്ച് പത്തനംതിട്ട ഡിഎംഒ; നീക്കം സ്വകാര്യ ആശുപത്രികളെ സഹായിക്കാനെന്ന് ആക്ഷേപം; ഉദ്യോഗാർത്ഥികളുടെ കഞ്ഞിയിൽ മണ്ണ് വാരിയിടുന്ന ഡിഎംഒക്ക് എതിരെ പരാതി നല്‍കാനുറച്ച് റാങ്ക് ഹോള്‍ഡേഴ്‌സ് അസോസിയേഷന്‍

സ്വന്തം ലേഖകന്‍

പത്തനംതിട്ട: ജില്ലയില്‍ മുപ്പത്തിയേഴ് നഴ്‌സിംഗ് ഒഴിവുകള്‍ ഉണ്ടായിട്ടും ഒന്ന് പോലും പി എസ് സിക്ക് റിപ്പോര്‍ട്ട് ചെയ്ത് ഡിഎംഒ. റാങ്ക് ലിസ്റ്റിലുള്ള ഉദ്യോഗാര്‍ത്ഥികള്‍ സമര്‍പ്പിച്ച ഹര്‍ജിയിന്മേലുള്ള ട്രൈബ്യൂണല്‍ വിധിയില്‍ പത്തനംതിട്ടയില്‍ 37 നഴ്‌സിംഗ് ഒഴിവുകളുണ്ടെന്നും ഇത് പി എസ് സി ക്ക് റിപ്പോര്‍ട്ട് ചെയ്യണമെന്നും നിര്‍ദ്ദേശമുണ്ടായിട്ടും ഒഴിവുകളില്ല എന്ന വാദത്തില്‍ ഉറച്ച് നില്‍ക്കുകയാണ് ഡിഎംഒ.

തേര്‍ഡ് ഐ ന്യൂസ് ഇന്‍വെസ്റ്റിഗേഷന്‍ സംഘം ഡിഎംഒയെ നേരിട്ട് വിളിച്ച് നടത്തിയ അന്വേഷണത്തിലും അവർ ഇതേ പല്ലവി ആവര്‍ത്തിക്കുകയാണ് .

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ലിസ്റ്റിലുണ്ടായിട്ടും ജോലി നിഷേധിക്കപ്പെടുന്ന ഉദ്യോഗാര്‍ത്ഥികളുടെ ദയനീയാവസ്ഥ പരിഗണിച്ചാണ് ഒഴിവുകള്‍ യഥാസമയം പി എസ് സിക്ക് റിപ്പോര്‍ട്ട് ചെയ്യണമെന്ന് ട്രൈബ്യൂണല്‍ നിര്‍ദ്ദേശിച്ചത്. റിപ്പോര്‍ട്ട് ചെയ്യേണ്ട അവസാന ദിവസം ഇന്നായിട്ടും ഡിഎംഒ കാണിച്ച അനാസ്ഥ ഉദ്യോഗാര്‍ത്ഥികളുടെ ജീവിതമാണ് തുലച്ചത്.ലിസ്റ്റ് കാലാവധി അവസാനിക്കുന്നതിനാല്‍ ഭൂരിപക്ഷം ഉദ്യോഗാര്‍ത്ഥികളും പ്രതിസന്ധിയിലാണ്.

നിരവധി നഴ്‌സുമാരും ഡോക്ടര്‍മാരുമാണ് ദിവസേന കോവിഡ് ബാധിതരാകുന്നത്. ലീവെടുത്ത് വിദേശത്ത് പോകുന്നവരും കുറവല്ല. ഈ സാഹചര്യത്തില്‍ ഒഴിവുകള്‍ കൃത്യസമയത്ത് നികത്തി മെച്ചപ്പെട്ട ആരോഗ്യ സംവിധാനം നിലനിര്‍ത്തേണ്ടത് ആരോഗ്യവകുപ്പിന്റെ ചുമതലയാണ്. ഈ സാഹചര്യത്തിലും ആരോഗ്യ മന്ത്രിയുടെ ജില്ലയിൽ തന്നെ ഗുരുതര വീഴ്ചയാണ് ഉണ്ടായിരിക്കുന്നത്

ആവശ്യമായ ജീവനക്കാര്‍ സര്‍ക്കാര്‍ ആശുപത്രികളില്‍ ഇല്ലാത്തതിനാല്‍ പ്രൈവറ്റ് ആശുപത്രികളെ ആശ്രയിക്കേണ്ട ഗതികേടിലാണ് രോഗികൾ. പത്തനംതിട്ട ഡിഎംഒയുടെ നീക്കം സ്വകാര്യ ആശുപത്രികളെ സഹായിക്കാനാണെന്ന ആക്ഷേപവും ഉയരുന്നുണ്ട്.

റാങ്ക് ലിസ്റ്റ് കാലാവധി അവസാനിക്കാനിരിക്കെ ആരോഗ്യ മന്ത്രിയുടെ ജില്ലയായ പത്തനംതിട്ടയിലെ അനാസ്ഥ ചര്‍ച്ച ചെയ്യപ്പെടേണ്ടതാണ്. യൂണിയന്‍ നേതാക്കളുടെ അനധികൃത ഇടപെടലാണ് ഇത്തരം അഴിമതികള്‍ക്ക് വളം വച്ച് കൊടുക്കുന്നത്. ദുരവസ്ഥയ്ക്ക് ബലിയാടാകുന്നതാകട്ടെ ഉദ്യോഗാര്‍ത്ഥികളും.

കോവിഡ് മൂന്നാം തരംഗം ആഞ്ഞടിക്കുമെന്ന് പറയുമ്പോഴും കേരളത്തിലെ ആരോഗ്യ വകുപ്പ് അതിന് വേണ്ട മുന്നൊരുക്കങ്ങള്‍ നടത്തുന്നുണ്ടോ എന്ന കാര്യം സംശയമാണ്. ഇപ്പോഴത്തെ സാഹചര്യത്തില്‍ മറ്റേത് വകുപ്പിനേക്കാളും പ്രാധാന്യമുണ്ട് ആരോഗ്യവകുപ്പിന്.

കോവിഡ് മഹാമാരിയുടെ മൂന്നാം തരംഗം നേരിടാന്‍ കൃത്യമായ തയ്യാറെടുപ്പ് ഒരുക്കേണ്ട സാഹചര്യത്തിലാണ് ഇത്തരം അനാസ്ഥകള്‍ കൊടികുത്തി വാഴുന്നത്.

തങ്ങളുടെ കഞ്ഞിയിൽ മണ്ണ് വാരിയിടുന്ന  ഡി എം ഒക്ക് എതിരെ നിയമപരമായി മുന്നോട്ട് പോകുമെന്ന് റാങ്ക് ഹോൾഡേഴ്‌സ് അസോസിയേഷൻ പ്രതിനിധികൾ പറഞ്ഞു.