
ന്യൂഡല്‍ഹി: നീറ്റ് യുജി ചോദ്യപേപ്പർ ചോർച്ച വിവാദത്തില്‍ പരീക്ഷ നടത്തിപ്പില്‍ വീഴ്‌ച ഉണ്ടായതായി നാഷണല്‍ ടെസ്റ്റിംഗ് ഏജൻസി (എൻടിഎ) സമ്മതിച്ചു. സംഭവത്തില്‍ കൂടുതല്‍ വിശദാംശങ്ങള്‍ സമര്‍പ്പിക്കണമെന്ന് പാര്‍ലമെന്ററി സമിതി എൻടിഎയോട് ആവശ്യപ്പെട്ടു.
ചോദ്യപേപ്പർ ചോർച്ചയെ തുടര്‍ന്ന് ഉയര്‍ന്ന പ്രതിഷേധങ്ങള്‍ക്കിടെ എൻടിഎ ഡയറക്ടർ, ചെയർപേഴ്‌സൺ, ഉന്നത വിദ്യാഭ്യാസ മന്ത്രാലയ സെക്രട്ടറി എന്നിവരെ കോണ്‍ഗ്രസ് എംപി ദിഗ് വിജയ് സിംഗ് അധ്യക്ഷനായ പാര്‍ലമെന്ററി സമിതി ഇന്ന് വിളിച്ചുവരുത്തിയിരുന്നു. മൂന്ന് മണിക്കൂറിലേറെ നീണ്ട യോഗത്തിനിടെയാണ് പരീക്ഷ നടത്തിപ്പില്‍ പിഴവുണ്ടായതായി എൻടിഎ വ്യക്തമാക്കിയത്.
പരീക്ഷ കുറ്റമറ്റ രീതിയില്‍ നടത്താന്‍ ശ്രമിച്ചെങ്കിലും വീഴ്‌ച സംഭവിച്ചതായി എൻടിഎ സമിതിയെ അറിയിച്ചു. പുനഃപരീക്ഷ സുരക്ഷിതവും സുതാര്യവുമായി നടത്താനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും അധികൃതര്‍ വ്യക്തമാക്കി.
Whatsapp Group 1 | Whatsapp Group 2 |Telegram Group

മേയ് മൂന്നിന് നടന്ന നീറ്റ് യുജി പരീക്ഷയുടെ ചോദ്യപേപ്പർ ചോർന്നതിനെ തുടര്‍ന്ന് പരീക്ഷ നേരത്തെ റദ്ദാക്കിയിരുന്നു. ജൂണ്‍ 21ന് പുനഃപരീക്ഷ നടത്തും. പരീക്ഷ വീണ്ടും എഴുതുന്നവര്‍ക്ക് പുതിയ രജിസ്‌ട്രേഷൻ ആവശ്യമില്ലെന്നും അധിക ഫീസ് ഈടാക്കില്ലെന്നും റദ്ദാക്കിയ പരീക്ഷയുടെ ഫീസ് തിരികെ നല്‍കുമെന്നും എൻടിഎ അറിയിച്ചു.







