”കേരളത്തിൽ ഇനി ഒരിക്കലും ഒരു രൂപ പോലും മുടക്കില്ല, തെലങ്കാന നൽകിയ വാഗ്ദാനങ്ങൾ കേട്ടാൽ ഇവിടെയുള്ള ഒരു വ്യവസായി പോലും ബാക്കി ഉണ്ടാകില്ല”: കിറ്റക്സ് എം.ഡി

”കേരളത്തിൽ ഇനി ഒരിക്കലും ഒരു രൂപ പോലും മുടക്കില്ല, തെലങ്കാന നൽകിയ വാഗ്ദാനങ്ങൾ കേട്ടാൽ ഇവിടെയുള്ള ഒരു വ്യവസായി പോലും ബാക്കി ഉണ്ടാകില്ല”: കിറ്റക്സ് എം.ഡി

Spread the love

കൊച്ചി: കേരളത്തിൽ ഇനി ഒരിക്കലും ഒരു രൂപ പോലും മുടക്കില്ലന്ന് കിറ്റക്സ് എം.ഡി സാബു ജേക്കബ്. തെലുങ്കാനയിൽ ആദ്യഘട്ടത്തിൽ ആയിരം കോടിരൂപയുടെ നിക്ഷേപമാണ് ഉദ്ദേശിക്കുന്നതെന്നും, അതിനുള്ള ഉറപ്പ് സർക്കാരിന് നൽകിയിട്ടുണ്ടെന്നും സാബു ജേക്കബ് പറഞ്ഞു. രണ്ടാഴ്ചക്കുള്ളിൽ ബാക്കി കാര്യങ്ങൾ തീർപ്പാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കൂടാതെ തന്നെ സഹായിച്ച എം.എൽ.എ മാർക്കും അദ്ദേഹം നന്ദി പറഞ്ഞു.

താൻ ഏറ്റവും കൂടുതൽ കടപ്പെട്ടിരിക്കുന്നത് കുന്നത്തുനാട് എം എൽ എയോടാണ്. കൂടാതെ എറണാകുളം ജില്ലയിൽ തന്നെ ഇതിന് പിന്നിൽ പ്രവർത്തിച്ച നാല് എം എൽ എമാരും ഒരു എം പിയുമുണ്ട്. പെരുമ്പാവൂർ എം എൽ എ, മൂവാറ്റുപുഴ എം എൽ എ, തൃക്കാക്കര എം എൽ എ, എറണാകുളം എം എൽ എ, ചാലക്കുടി എം പി എന്നിവരോടും കടപ്പെട്ടിരിക്കുന്നു.

കാരണം വ്യവസായ സൗഹൃദം എന്താണെന്നും ഒരു വ്യവസായിക്ക് എങ്ങനെ കോടികൾ സമ്പാദിക്കാമെന്നുള്ള വഴി ഇവരാണ് തുറന്ന് തന്നത്. അതുകൊണ്ട് തന്നെ ഈ അഞ്ച് എം എൽ എയോടും എം പിയോടും നന്ദിയാണ് പറയാനുള്ളത്. അതേസമയം മുഖ്യമന്ത്രിയുടെ വിമർശനത്തിനോട് അദ്ദേഹം എന്ത് പറഞ്ഞാലും അതിനെതിരേ പ്രതികരിക്കില്ലെന്നും സാബു ജേക്കബ് പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കഴിഞ്ഞ 57 വർഷമായി 15,000 ആളുകൾക്ക് തൊഴിൽ കൊടുക്കാൻ സാധിച്ചത് വലിയ കാര്യമായിട്ടാണ് കാണുന്നത്. അതിന് വേണ്ടിയാണ് ഇത്രയധികം സൗകര്യങ്ങൾ മറ്റ് സംസ്ഥാനങ്ങളിൽ ഒരുക്കി കൊടുക്കുന്നുണ്ടെന്ന് അറിഞ്ഞിട്ടും ആട്ടും തുപ്പും തൊഴിയും എല്ലാം സഹിച്ച് ഇവിടെ പിടിച്ചുനിന്നത്. കേരളത്തിലോ തെലങ്കാനയിലോ മാത്രമല്ല ഇന്ത്യയിൽ എവിടെയാണെങ്കിലും കേരളീയർക്ക് ജോലി ഉറപ്പാക്കിയിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഭരണപക്ഷത്തുള്ള സർക്കാർ സംവിധാനങ്ങൾ എല്ലാം വളഞ്ഞിട്ട് ആക്രമിക്കുമ്പോൾ അതിനെതിരേ യുദ്ധം ചെയ്യാം. പക്ഷേ നമ്മുടെ ജീവിതം എന്തിനാണ് അതിന് വേണ്ടി മാറ്റിവെക്കുന്നത്. കേരളത്തിൽ ഇനിയും വ്യവസായം നടത്തിക്കൊണ്ട് പോകാൻ സാധിക്കാത്ത സാഹചര്യമാണെങ്കിൽ അതിനെക്കുറിച്ച് ആലോചിക്കുമെന്നും സാബു ജേക്കബ് പറഞ്ഞു.

പ്രധാനമായും രണ്ട് പാർക്കുകളാണ് തെലങ്കാനയിൽ കണ്ടത്. ഒന്ന് ടെക്സറ്റൈയിൽസിന് വേണ്ടി വാറങ്കലും മറ്റേത് ജനറൽപാർക്കുമാണ്. രണ്ടു തവണ വ്യവസായ മന്ത്രിയുമായി ചർച്ച ചെയ്തു. മുതിർന്ന ഉദ്യോഗസ്ഥന്മാരുമായി അവസാന വട്ട ചർച്ചക്ക് ശേഷമാണ് ഇന്ന് തെലങ്കാനയിൽ നിന്ന് തിരിച്ചുവരുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

ചർച്ചക്ക് ശേഷം അവിടുത്തെ വ്യവസായ പാർക്കുകൾ സന്ദർശിക്കുമ്പോൾ ഒട്ടനവധി സാധ്യതകൾ ഒരു വ്യവസായിക്ക് ഉണ്ടെന്ന് മനസിലാക്കുകയായിരുന്നു. ഒരുമണിക്കൂറോളം ഹെലികോപ്ടറിൽ ഇൻഫ്രാസ്ട്രക്ടചർ മനസിലാക്കാനും സാധിച്ചു.

തെലങ്കാന നൽകിയ വാഗ്ദാനങ്ങൾ കേട്ടാൽ ഇവിടെയുള്ള ഒരു വ്യവസായി പോലും ബാക്കി ഉണ്ടാകില്ലെന്നതാണ് സാരം. ഞാൻ ബിസിനസുകാരനാണ് രാഷ്ട്രീയമായ ചോദ്യങ്ങൾക്ക് രാഷ്ട്രീയ വേദിയിൽ മറുപടി നൽകുമെന്നും അദ്ദേഹം പറഞ്ഞു.

രാജീവ് ചന്ദ്രശേഖർ കർണാടക മുഖ്യമന്ത്രിയുമായുള്ള ചർച്ചക്കാണ് ക്ഷണിച്ചത്. മറ്റ് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും ബന്ധപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിൽ ആരുമായിട്ടും ചർച്ച ചെയ്യുന്നതിന് താൻ തയാറാണെന്ന് സാബു ജേക്കബ് വ്യക്തമാക്കി.