
ന്യൂഡൽഹി: നീറ്റ് യുജി പരീക്ഷാ സംവിധാനത്തിൽ അടിമുടി മാറ്റങ്ങൾ കൊണ്ടുവരാനൊരുങ്ങി കേന്ദ്ര സർക്കാർ. പരീക്ഷ എഴുതുന്നതിനുള്ള ഉയർന്ന പ്രായപരിധി നിശ്ചയിക്കുന്നതും ഒരു വിദ്യാർഥിക്ക് എത്ര തവണ പരീക്ഷ എഴുതാമെന്നതിൽ നിയന്ത്രണം ഏർപ്പെടുത്തുന്നതുമാണ് പരിഗണനയിലുള്ള പ്രധാന നിർദേശങ്ങൾ.
അടുത്ത വർഷം മുതൽ നീറ്റ് യുജി പരീക്ഷ കമ്പ്യൂട്ടർ അധിഷ്ഠിത രീതിയിലാക്കുമെന്ന് നാഷണൽ ടെസ്റ്റിംഗ് ഏജൻസി (എൻടിഎ) നേരത്തേ വ്യക്തമാക്കിയിരുന്നു. ഇതിന് പുറമെ കൂടുതൽ പരിഷ്കാരങ്ങൾ നടപ്പാക്കാനും കേന്ദ്രം ആലോചിക്കുന്നതായി റിപ്പോർട്ടുകളുണ്ട്. സർക്കാർ നിയോഗിച്ച വിദഗ്ധ സമിതികൾ ഇത്തരം നിർദേശങ്ങൾ മുൻപ് സമർപ്പിച്ചിരുന്നു. നിലവിൽ 17 വയസ് പൂർത്തിയായാൽ പരീക്ഷ എഴുതാൻ സാധിക്കും. ഉയർന്ന പ്രായപരിധിയോ പരീക്ഷ എഴുതുന്നതിനുള്ള ശ്രമങ്ങളുടെ എണ്ണത്തിൽ നിയന്ത്രണമോ നിലവിലില്ല.
പാർലമെന്ററി സമിതി യോഗത്തിൽ എൻടിഎ ഇക്കാര്യങ്ങൾ വിശദീകരിച്ചതായാണ് റിപ്പോർട്ട്. അതേസമയം, എൻജിനീയറിങ്, മെഡിക്കൽ പ്രവേശനങ്ങൾക്കായി ഏകീകൃത പൊതുപരീക്ഷ നടത്താനുള്ള സാധ്യതയും വിദ്യാഭ്യാസ മന്ത്രാലയം പരിശോധിക്കുന്നുണ്ട്.
Whatsapp Group 1 | Whatsapp Group 2 |Telegram Group







