അവസാനിക്കാതെ ദുരഭിമാനക്കൊലകൾ : അന്യസമുദായത്തിലെ പെൺകുട്ടിയെ പ്രണയിച്ച് വിവാഹം ചെയ്ത യുവാവിനെ ചുറ്റികകൊണ്ട് അടിച്ചുകൊലപ്പെടുത്തി ; സംഭവം ചെന്നൈയിൽ

അവസാനിക്കാതെ ദുരഭിമാനക്കൊലകൾ : അന്യസമുദായത്തിലെ പെൺകുട്ടിയെ പ്രണയിച്ച് വിവാഹം ചെയ്ത യുവാവിനെ ചുറ്റികകൊണ്ട് അടിച്ചുകൊലപ്പെടുത്തി ; സംഭവം ചെന്നൈയിൽ

സ്വന്തം ലേഖകൻ

ചെന്നൈ: രാജ്യത്ത് ഇനിയും അവസാനിക്കാതെ ജാതിയുടെ പേരിലുള്ള ദുരഭിമാനക്കൊലകൾ. അന്യസമുദായത്തിൽ നിന്നുള്ള യുവതിയെ പ്രണയിച്ചതിന് യുവാവിനെ ചുറ്റിക കൊണ്ട് അടിച്ച് കൊലപ്പെടുത്തി. യുവതിയുടെ അച്ഛനും ബന്ധുവും ചേർന്നാണ് യുവാവിനെ കൊലപ്പെടുത്തിയത്. ചെന്നൈ തിരുവണ്ണാമല ആരണി താലൂക്കിൽ കഴിഞ്ഞദിവസമായിരുന്നു നാടിനെ നടുക്കിയ കൊലപാതകം നടന്നത്.

മൊറപ്പൻ തങ്ങൾ ഗ്രാമത്തിൽ താമസിക്കുന്ന എം സുധാകർ (25) നെയാണ് യുവതിയുടെ അച്ഛനും ബന്ധുവും ചേർന്നാണ് കൊലപ്പെടുത്തിയത്. അയൽഗ്രാമത്തിൽ നിന്നുള്ള ശർമിള (19) എന്ന യുവതിയുമായി സുധാകർ അടുപ്പത്തിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. എന്നാൽ ഇരുവരും വ്യത്യസ്ത സമുദായാംഗങ്ങളായിരുന്നതിനാൽ ശർമിളയുടെ വീട്ടുകാർ ഈ ബന്ധം അംഗീകരിച്ചിരുന്നില്ല. തുടർന്ന് ആറുമാസം മുൻപ് ഇരുവരും വാലജാപ്പെട്ടിലെ ഒരു ക്ഷേത്രത്തിൽ വെച്ച് വിവാഹം ചെയ്യുകയും പത്തുദിവസത്തോളം ഒന്നിച്ച് താമസിക്കുകയും ചെയ്തിരുന്നു. എന്നാൽ ഇവർ തമ്മിലുള്ള വിവാഹം രജിസ്റ്റർ ചെയ്തിരുന്നില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതിനിടെ ഇവർ താമസിച്ചിരുന്ന സ്ഥലത്തെത്തി ശർമിളയുടെ ബന്ധുക്കൾ യുവതിയെ അവിടെയെത്തി തിരിച്ചുകൊണ്ടുപോയി. പിന്നീട് നാട്ടുകൂട്ടം വിളിച്ചുചേർത്ത് ഇരുവരുടെയും ബന്ധം പിരിക്കുകയും യുവാവിനെ ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇതോടെയാണ് നാട്ടിൽ നിൽക്കാനാകാതെ യുവാവ് ജോലിതേടി ചെന്നൈയിലേക്ക് പോയത്. ഇതിനിടെ കെറോണ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതോടെ ഇയാൾ കഴിഞ്ഞയാഴ്ച വീട്ടിൽ തിരിച്ചെത്തുകയായിരുന്നു.

അതിനുശേഷം അയൽ ഗ്രാമത്തിലെത്തി കാമുകിയെ കണ്ടിരുന്നു. ഇതു ചോദ്യം ചെയ്യാനായി യുവതിയുടെ അച്ഛനായ മൂർത്തിയും (45) ബന്ധു കതിരവനും (25) കഴിഞ്ഞദിവസം സുധാകറിനെത്തേടി മൊറപ്പൻ തങ്ങളിലെത്തി. തുടർന്നു നടന്ന വക്കേറ്റം കൈയാങ്കളിയിലെത്തുകയും കൈയിൽ കരുതിയിരുന്ന ചുറ്റിക ഉപയോഗിച്ച് പ്രതികൾ സുധാകറിനെ കൊലപ്പെടുത്തുകയുമായിരുന്നു.ഇതേ തുടർന്ന് നാട്ടുകാർ സുധാകറിനെ വെല്ലൂരിലെ സർക്കാർ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

സംഭവത്തിൽ മൂർത്തിയും കതിരവനും പൊലീസ് പിടിയിലായിരുന്നു. അറസ്റ്റിലായ പ്രതികൾ കുറ്റം സമ്മതിച്ചതായി പൊലീസ് പറഞ്ഞു. സംഭവത്തെ തുടർന്ന് പ്രദേശത്ത ജാതിസംഘർഷമുണ്ടാകാതിരിക്കാൻ പൊലീസ് സുരക്ഷ ശക്തമാക്കിയിരിക്കുകയാണ്.