അഞ്ചു മണിക്കൂർ ഭീകരരുടെ തോക്കിൻ മുനയിൽ: തലയ്ക്കു മുകളിലൂടെ മൂളിപ്പറന്നത് ബുള്ളറ്റുകൾ; ജീവൻ തിരിച്ചു ലഭിച്ചത് ഭാഗ്യം കൊണ്ടു മാത്രം; ഭീകരരുടെ പിടിയിലകപ്പെട്ട അഞ്ചു മണിക്കൂറിനെപ്പറ്റി ഓർമ്മിച്ചെടുത്ത് ബിജെപി നേതാവ്

അഞ്ചു മണിക്കൂർ ഭീകരരുടെ തോക്കിൻ മുനയിൽ: തലയ്ക്കു മുകളിലൂടെ മൂളിപ്പറന്നത് ബുള്ളറ്റുകൾ; ജീവൻ തിരിച്ചു ലഭിച്ചത് ഭാഗ്യം കൊണ്ടു മാത്രം; ഭീകരരുടെ പിടിയിലകപ്പെട്ട അഞ്ചു മണിക്കൂറിനെപ്പറ്റി ഓർമ്മിച്ചെടുത്ത് ബിജെപി നേതാവ്

സ്വന്തം ലേഖകൻ
കശ്മീർ: ആ അഞ്ചു മണിക്കൂർ അദ്ദേഹത്തിന് അഞ്ഞൂറ് ദിവസം പോലെയായിരുന്നു. തലയിലേയ്ക്കു തോക്കു ചൂണ്ടി നിൽക്കുന്ന ഭീകരർ. ജീവിതത്തിനും മരണത്തിനും ഇടയിലുള്ള നൂൽപ്പാലത്തിലൂടെയായിരുന്നു ആ മരണ യാത്ര. എന്നാൽ, അതീവ സാഹസികമായ രംഗങ്ങളിലൂടെ പക്ഷേ, അദ്ദേഹം ജീവിതത്തിലേയ്ക്ക് തിരികെ മടങ്ങിയെത്തി.
കശ്മീരിലെ ബറ്റോട്ട നഗരത്തിൽ കഴിഞ്ഞ ദിവസം ഭീകരർ ബന്ദിയാക്കിയ ബിജെപി നേതാവിന്റെ ഞെട്ടിക്കുന്ന അനുഭവം പുറത്ത്. ഭീകരരോടൊപ്പമുള്ള ആ അഞ്ച് മണിക്കൂർ ഭയാനകമാണെന്നും ഓർക്കാൻ പോലും സാധിക്കുന്നില്ലെന്നും ബിജെപി നേതാവ് വിജയ്കുമാർ വർമ്മ പറഞ്ഞു.
മൂന്നു ഹിസ്ബുൾ മുജാഹിദ്ദീൻ ഭീകരർ ഇദ്ദേഹത്തിന്റെ വീട്ടിൽ അതിക്രമിച്ചു കയറുകയായിരുന്നു. രാവിലെ 11.30-ന് വിജയകുമാറിന്റെ വീട്ടിലേക്ക് അതിക്രമിച്ചു കടന്ന ഭീകരർ അദ്ദേഹത്തെ ബന്ദിയാക്കിയത് 5 മണിക്കൂർ ആണ്. ഭീകരർ വീട്ടിലെത്തിയ സമയത്ത് ഭാര്യയും മരുമകളും അയൽവാസിയുമാണ് വീട്ടിലുണ്ടായതെന്നും അദ്ദേഹം ഓർത്തു. 20-നും 30നും ഇടയിൽ പ്രായമുള്ള ഭീകരരാണ് തോക്കുകളുമായി വീട്ടിലേക്ക് കയറിയത്. സുരക്ഷസേന പിന്തുടരുന്നുവെന്ന് ഉറപ്പുള്ളതുകൊണ്ടാവാം അവർ തന്നെ ബന്ദിയാക്കിയതെന്ന് വിജയ കുമാർ പറഞ്ഞു.
തന്റെ ഫോണിൽ അവർ ഉപയോഗിച്ചിരുന്നുവെന്നും എന്നാൽ തന്നെ അവർ ഉപദ്രവിച്ചില്ലെന്നും വിജയകുമാർ പറഞ്ഞു. ബന്ദിയാക്കിയതിനു തൊട്ടടുത്ത നിമിഷം തന്നെ തന്റെ ഫോണിലേക്ക് നിരന്തരം കോളുകൾ വന്നിരുന്നു. ഇതിനെ കുറിച്ച് ഭീകരിൽ ഒരാൾ തന്നോട് സംസാരിച്ചത് ഉറുദുവിലാണെന്നും എന്നാൽ അവർ പരസ്പരം സംസാരിച്ചത് കശ്മീർ ഭാഷയിലാണെന്നും വിജയകുമാർ പറഞ്ഞു.
സുരക്ഷസേന ഭീകരരോട് കീഴടങ്ങൻ ആവശ്യപ്പെട്ടെങ്കിലും കീഴടങ്ങാൻ തയ്യാറായിരുന്നില്ല. എണ്ണത്തിൽ കൂടുതൽ ആൾക്കാരുണ്ടെന്ന് കള്ളം പറയുകയും ചെയ്തു. തുടർന്ന് 12.15 നാണ് സുരക്ഷസേന ഭീകരരുമായുള്ള ഏറ്റുമുട്ടൽ നടക്കുന്നത്. സുരക്ഷസേന തന്റെ അവസ്ഥയെ കുറിച്ച് തിരക്കിയപ്പോൾ തനിക്ക് കുഴപ്പമൊന്നുമില്ലെന്ന് പറയാൻ ഭീകരർ തന്നോട് ആവശ്യപ്പെട്ടിരുന്നുവെന്നും വിജയ്കുമാർ അറിയിച്ചു.