രാജ്കുമാറിനെ ഉരുട്ടിക്കൊന്നത് തന്നെ: ഉരുട്ടലിന്റെ ക്രൂരതയിൽ രാജ്കുമാറിന്റെ ഭാരം 120 കിലോയായി; മർദനമേറ്റതിന്റെ നിരവധി പാടുകൾ ശരീരത്തിൽ; പരിക്കേറ്റ് നിലവിളിച്ചിട്ടും ആശുപത്രിയിൽ പോലും എത്തിച്ചില്ല; പീരുമേട്ടിലെ ലോക്കപ്പ് കൊലപാതകം ദുരൂഹതകളിൽ നിന്നും ദുരൂഹതയിലേയ്ക്ക്

രാജ്കുമാറിനെ ഉരുട്ടിക്കൊന്നത് തന്നെ: ഉരുട്ടലിന്റെ ക്രൂരതയിൽ രാജ്കുമാറിന്റെ ഭാരം 120 കിലോയായി; മർദനമേറ്റതിന്റെ നിരവധി പാടുകൾ ശരീരത്തിൽ; പരിക്കേറ്റ് നിലവിളിച്ചിട്ടും ആശുപത്രിയിൽ പോലും എത്തിച്ചില്ല; പീരുമേട്ടിലെ ലോക്കപ്പ് കൊലപാതകം ദുരൂഹതകളിൽ നിന്നും ദുരൂഹതയിലേയ്ക്ക്

സ്വന്തം ലേഖകൻ
പീരുമേട്: സാമ്പത്തിക തട്ടിപ്പ് കേസിൽ പൊലീസ് പിടികൂടി, ലോക്കപ്പിൽ മരിച്ച പ്രതി രാജ്കുമാറിന്റേത് അതിക്രൂരമായ ഉരുട്ടിക്കൊലപാതകം തന്നെയെന്നതിന് കൂടുതൽ തെളിവുകൾ പുറത്ത്. രാജ്കുമാറിന്റെ അരയ്ക്കു താഴെയാണ് പരിക്കുകൾ കൂടുതലുമെന്നു വ്യക്തമാക്കുന്ന പോസ്റ്റ്മാർട്ടം റിപ്പോർട്ട് പുറത്തു വന്നു. ഇതോടെ നാട്ടുകാർ മർദിച്ചതിനെ തുടർന്നുണ്ടായതല്ല ഇയാളുടെ ശരീരത്തിലെ പരിക്കുകളെന്നും വ്യക്തമാക്കുന്ന റിപ്പോർട്ടാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്.
രാജ്കുമാറിന്റെ മരണ കാരണം ആന്തരികാവയവങ്ങളിലേറ്റ മുറിവുകൾ കൊണ്ടാണെന്നും റിപ്പോർട്ട്. അതേസമയം ഈ മുറിവുകളിലേയ്ക്ക് നയിച്ചത് ക്രൂരമർദ്ദനമാണെന്നും പോസ്റ്റുമോർട്ടത്തിൽ പറയുന്നു. മുറിവുകളെ ബാധിച്ച ന്യൂമോണിയ ആണ് മരണ കാരണമെന്നും റിപ്പോർട്ടിൽ പറയുന്നു. രാജ്കുമാറിന്റെ ദേഹത്ത് 22 മുറിവുകളുണ്ടായിരുന്നുവെന്ന് നേരത്തേ റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു. എന്നാൽ പരിക്കുകൾ എങ്ങനെ സംഭവിച്ചുവെന്ന് ക്രൈംബ്രാഞ്ച് സംഘം പരിശോധിച്ചു വരികയായിരുന്നു.
രാജ്കുമാറിന്റെ തുടയിലും കാൽവെള്ളയിലും അടിയേറ്റ പാടുകൾ ഉണ്ട്. രാജ്കുമാറിന് മൃഗീയ മർദ്ദനം ഏറ്റി്ടുണ്ടെന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പറയുന്നത്.
80 കിലോ മാത്രം തൂക്കമുണ്ടായിരുന്ന രാജ്കുമാർ മർദനത്തെ തുടർന്ന് 120 കിലോയായി ഭാരം വർധിച്ചതായി പോസ്റ്റ്മാർട്ടം റിപ്പോർട്ടിൽ പറയുന്നു. മൃതദേഹം പോസ്റ്റ്മാർട്ടം ചെയ്യാനെടുക്കുമ്പോൾ 120 കിലോ ഭാരമുണ്ടായിരുന്നു. എന്നാൽ, പീരുമേട് സബ്ജയിലിലെ രേഖകളിൽ 80 കിലോ തൂക്കവും 152 സെ. മീ ഉയരവുമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇത് മർദനമേറ്റതിനെ തുടർന്ന് നീര് അടക്കം കെട്ടിയതിനെ തുടർന്നാണെന്ന വിവരമാണ് ഇപ്പോൾ പുറത്തു വരുന്നത്. രാജ്കുമാറിനു ക്രൂരമായ മർദനമേറ്റിട്ടുണ്ടെന്നു കോട്ടയം മെഡിക്കൽ കോളേജിലെ ഫോറൻസിക് വിഭാഗം അസോസിയേറ്റ് പ്രൊഫ. ഡോ. ബി കെ. ജെയിംസ് കുട്ടി അന്വേഷണ സംഘത്തിനു മൊഴി നൽകിയിട്ടുണ്ട്.
രാജ് കുമാറിന്റെ ശരീരത്തിൽ കാണപ്പെട്ട ചതവുകൾക്ക് ഒരാഴ്ചത്തെ പഴക്കമുണ്ട്. മൃതദേഹത്തിന് നല്ല ഭാരമുണ്ടായിരുന്നു. ശരീരത്തിന്റെ പലഭാഗത്തും മർദ്ദനമേറ്റ പാടുകളുണ്ടെന്നും മൊഴിയിൽ പറയുന്നു.
ഇതിനിടെ രാജ്കുമാറിനെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സിച്ചതിനു കൃത്യമായ രേഖകളൊന്നുമില്ലെന്നും വ്യക്തമാകുന്നു. 19, 20 തീയതികളിലാണ് രാജ്കുമാറിനെ മെഡിക്കല് കോളേജില് എത്തിച്ചെന്നാണ് പോലീസ് പറയുന്നത്. 19-ന് ഒ.പി.ടിക്കറ്റ് എടുത്തതായും പൊലീസ് പറയുന്നു. എന്നാൽ, ആശുപത്രി രേഖകളിൽ ഒരിടത്തു പോലും ഇതു സംബന്ധിച്ചു വ്യക്തമായ രേഖപ്പെടുത്തലുകളില്ല.
ഗുരുതരാവസ്ഥയിലുള്ള രോഗിയെ മെഡിക്കൽ കോളേജ് ആശുപത്രിയില് കൊണ്ടുവന്നാല് അവിടെ കിടത്തി ചികിത്സിക്കുന്നതായി പ്രവേശിപ്പിക്കും. റിമാന്ഡ് പ്രതിയെയാണ് ആശുപത്രിയില് എത്തുക്കുന്നതെങ്കില് ജയിലിലെ വിലാസമാണ് നൽകുക.
ന്യൂമോണിയ ബാധിച്ചാണ് രാജ്കുമാര് മരിച്ചതെന്നും വാരിയെല്ലുകള് പൊട്ടിയിട്ടുണ്ടെന്നും പോസ്റ്റുമോര്ട്ടം റിപ്പോര്ട്ടില് പറയുന്നു.
ഒ.പി.യില് വന്ന രോഗിക്ക് ഹൃദ്രോഗം വന്നാല് അടിയന്തരമായി കാര്ഡിയാക് മസാജ്(സി.പി.ആര്.) നല്കിയ ശേഷം രോഗിയെ അഡ്മിറ്റ് ചെയ്യുന്നതാണ് രീതി. രാജ്കുമാറിനെ ഇവിടെയും അഡ്മിറ്റ് ചെയ്തതായി രേഖകളില്ല. വാരിയെല്ലുകള് പൊട്ടിയത് സി.പി.ആര്. നല്കിയപ്പോഴാണെന്നാണ്  റിപ്പോര്ട്ടിലുള്ളത്. എന്നാല്, സി.പി.ആര്. നല്കിയത് എവിടെവെച്ചാണ് എന്നത് വ്യക്തമല്ല. ഇതെല്ലാം രാജ്കുമാറിന്റെ മരണത്തിലെ ദുരൂഹത ഇരട്ടിയാക്കുന്നുണ്ട്.