വിടവാങ്ങിയത് സാമൂഹ്യ രംഗത്തെ ആത്മീയ നക്ഷത്രമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ;   കാലം ചെയ്ത ചങ്ങനാശേരി അതിരൂപത മുൻ ആർച്ച് ബിഷപ്പ് മാർ ജോസഫ് പൗവത്തിലിന് അനുശോചനം രേഖപ്പെടുത്തി പ്രമുഖർ

വിടവാങ്ങിയത് സാമൂഹ്യ രംഗത്തെ ആത്മീയ നക്ഷത്രമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ; കാലം ചെയ്ത ചങ്ങനാശേരി അതിരൂപത മുൻ ആർച്ച് ബിഷപ്പ് മാർ ജോസഫ് പൗവത്തിലിന് അനുശോചനം രേഖപ്പെടുത്തി പ്രമുഖർ

Spread the love

സ്വന്തം ലേഖകൻ

കോട്ടയം: ദൈവഹിതത്തോട് ചേർന്ന് നിന്ന പരിശുദ്ധ സിംഹാസനത്തോട് വിധേയപ്പെട്ടു സീറോ മലബാർ സഭയുടെ തനിമയും പാരമ്പര്യവും കാത്തുസൂക്ഷിക്കാൻ എക്കാലവും പ്രയത്നിച്ച മഹത് വ്യക്തിത്വമായിരുന്നു മാർ ജോസഫ് പവ്വത്തിൽ എന്ന് റോഷി അഗസ്റ്റിൻ അനുസ്മരിച്ചു.

അത്യാസന്ന നിലയിൽ ആണെന്ന് അറിഞ്ഞു വിയോഗത്തിന്റെ തലേനാൾ ചെന്ന് കാണുവാൻ എനിക്ക് കഴിഞ്ഞത് അനുഗ്രഹം ആയാണ് കരുതുന്നത്.
കാലംചെയ്ത അഭിവന്ദ്യ പിതാവ് ബനഡിക്ട് മാർപാപ്പ സീറോ മലബാർ സഭയുടെ കിരീടം എന്നാണ് പൗവത്തിൽ പിതാവിനെ വിശേഷിപ്പിച്ചത്. അത് എല്ലാ അർഥത്തിലും പിതാവിന് ഉചിതമായ വിശേഷണം ആയിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എല്ലാ വിഷയങ്ങളിലും അഗാധമായ പാണ്ഡിത്യം ആയിരുന്നു പിതാവിന്റെ മുഖമുദ്ര. ആനുകാലിക – സാമൂഹ്യ വിഷയങ്ങളിൽ ശ്രദ്ധേയമായ ഇടപെടലുകൾ പിതാവിൻറെ ഭാഗത്തുനിന്നുണ്ടായിരുന്നെന്നും മന്ത്രി പറഞ്ഞു.

കേരളത്തിലെ വിദ്യാഭ്യാസ മണ്ഡലത്തിലെ അദ്ദേഹത്തിൻ്റെ ഇടപെടലുകൾ ചരിത്രത്തിൽ രേഖപ്പെടുത്തുന്നതാണ്. വിദ്യാഭ്യാസ രംഗത്ത് അദ്ദേഹത്തിൻ്റെ ദീർഘ വീക്ഷണം കേരളത്തെ സമൂഹത്തെ മുന്നോട്ട് നയിക്കാൻ വളരെ സഹായിച്ചു. പ്രതിസന്ധി ഘട്ടങ്ങളിലെല്ലാം കേരള സമൂഹം ഒന്നടങ്കം പിതാവിൻറെ വാക്കുകൾക്ക് കാതോർത്തിരുന്നു. മറ്റു സമുദായങ്ങളുമായി ഊഷ്മളമായ ബന്ധം ആണ് പിതാവ് പുലർത്തിയിരുന്നതെന്നും മന്ത്രി അനുശോചിച്ചു.

മാർ ജോസഫ് പൗവത്തിൽ വ്യക്തിപരമായി ത​ന്റെ ഗുരുസ്ഥാനീയനായിരുന്നുവെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ. വിദ്യാഭ്യാസ രംഗത്ത് അതിശക്തമായ കാഴ്ചപ്പാടുകൾ ഉണ്ടായിരുന്നു മാർ പൗവത്തിൽ സമൂഹത്തിലെ സാധാരണക്കാരുടെയും നിർ​ദ്ധനരുടെയും പുരോഗതി ലക്ഷ്യം വച്ച് പ്രവർത്തിച്ച വ്യക്തിത്വമായിരുന്നു. ദീർഘകാലമായുള്ള ആത്മബന്ധമാണ് പിതാവുമായി ഉണ്ടായിരുന്നത്. വളരെ പക്വതയോടുകൂടിയാണ് അദ്ദേഹം ഓരോ വിഷയങ്ങളെയും സമീപിച്ചിരുന്നതെന്നും തിരുവഞ്ചൂർ അനുസ്മരിച്ചു.

പൗവത്തിൽ പിതാവിന്റെ വിയോഗത്തിൽ ആദരവോടെ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ അനുശോചനം രേഖപ്പെടുത്തി. ആത്മീയരംഗത്തും ഭരണരംഗത്തും വ്യക്തിമുദ്ര പതിപ്പിച്ച സവിശേഷമായ വ്യക്തിത്വത്തിന് ഉടമയായിരുന്നു അദ്ദേഹം. മലങ്കര ഓർത്തഡോക്സ് സഭയുമായി ആത്മബന്ധം പുലർത്തിയ ആത്മീയ ആചാര്യനും സഭയുടെ പ്രതിസന്ധി ഘട്ടങ്ങളിൽ ആശ്രയവും കൈത്താങ്ങും നൽകുന്നതിൽ ശ്രദ്ധാലുവുമായിരുന്നു.കേരള ക്രൈസ്തവ സമൂഹത്തിൽ സൗമ്യതയുടെ മുഖ മുദ്രയയായി പരിലസിച്ചിരുന്ന പിതാവായിരുന്നു പൗവത്തിൽ തിരുമേനി. അതേസമയം തന്നെ സാമൂഹിക പ്രതിബദ്ധതയുള്ള ഒരു ആത്മീയ ആചാര്യൻ ആയിട്ടും അദ്ദേഹം പ്രശോഭിച്ചു വിദ്യാഭ്യാസ മേഖലകളിൽ അദ്ദേഹത്തിന്റെ നിലപാടും വാക്കുകളും ഏറെ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്, അദ്ദേഹത്തിന്റെ വിയോഗം ആത്മീയ കേരളത്തിന് തീരാനഷ്ടമാണെന്ന് അദ്ദേഹം അനുശോചിച്ചു.

സീറോ മലബാർ സഭയുടെ ചങ്ങനാശേരി അതിരൂപത മുൻ ആർച്ച് ബിഷപ്പ് മാർ ജോസഫ് പൗവത്തിൽ പിതാവിന്റെ ദേഹവിയോഗം ക്രൈസ്തവ സമൂഹത്തിനാകമാനം വലിയ ഒരു നഷ്ടം തന്നെയാണെന്ന് ഡോ. തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പോലീത്താ.
1972 ൽ മേല്പട്ടത്വ സ്ഥാനത്തേക്ക് പ്രവേശിച്ച തിരുമേനി ചങ്ങനാശേരി അതിരൂപതയുടെ സഹായമെത്രാനായും കാഞ്ഞിരപ്പള്ളി രൂപതയുടെ പ്രഥമ ബിഷപ്പായും പ്രവർത്തിച്ചിട്ടുണ്ട്. ക്രൈസ്തവ വിശ്വാസത്തിലും മൂല്യബോധത്തിലും രണ്ട് പതിറ്റാണ്ടിലധികം ചങ്ങനാശേരി അതിരൂപതയെ ലക്ഷ്യബോധത്തോടെ നയിക്കുവാൻ തിരുമേനിക്ക് സാധിച്ചു. മലങ്കര മാർത്തോമ്മാ സഭയുടെ ഒരു ഉറ്റ മിത്രമായിരുന്നു അഭിവന്ദ്യ പൗവ്വത്തിൽ പിതാവ്. സീറോ മലബാർ സഭയുടെ സർവ്വതോന്മുഖമായ വളർച്ചയ്ക്കായി പ്രവർത്തിച്ച അഭി. തിരുമേനി, സഭയുടെ ക്രാന്ത ദർശിയായ ആചാര്യനായിരുന്നു. കടന്നു വന്ന വഴികളിലെ ജീവിത വിശുദ്ധി, ഇതര സഭകളോടും മതങ്ങളോടും, പ്രകൃതിയോടുമുള്ള അടുപ്പം എന്നിവ പൗവത്തിൽ തിരുമേനിയെ ഏറെ ജനപ്രീയനാക്കി. മതാതീതമായ കാഴ്ചപ്പാട് തിരുമേനിക്കുൺണ്ടായിരുന്നു. ലാളിത്യവും വിനയവും ജീവിതത്തിന്റെ വിജയമായി കരുതി. സഹജീവിസ്നേഹം ആർദ്രത എന്നിവ തിരുമേനിയിൽ നിഴലിച്ചിരുന്നു. വികസന പ്രവർത്തനങ്ങളിലും വിദ്യാഭ്യാസ ‘ രംഗങ്ങളിലും ശ്രദ്ധേയമായ നേതൃത്വം നല്കിയ ആചാര്യ ശ്രേഷ്ഠനാണദ്ദേഹം.

ആർച്ച് ബിഷപ്പ് മാർ ജോസഫ് പൗവത്തിൽ പിതാവിന്റെ ദേഹവിയോഗത്തിൽ സീറോ മലബാർ സഭയുടെ ദുഖത്തിൽ പങ്ക് ചേരുകയും. മലങ്കര മാർത്തോമ്മാ സുറിയാനി സഭയുടെ അനുശോചനം രേഖപ്പെടുത്തുകയും ചെയ്യുന്നുവെന്നും അദ്ദേഹം പറഞ്ഞു.