മന്ദിരം ആശുപത്രിയിലെ ചികിത്സാപിഴവ്: പ്രസവത്തെ തുടർന്ന് മരിച്ച യുവതിയുടെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകി; സംസ്‌കാരം വ്യാഴാഴ്ച പന്ത്രണ്ടിന് പരുമലയിലെ ഭർത്താവിന്റെ വീട്ടിൽ

മന്ദിരം ആശുപത്രിയിലെ ചികിത്സാപിഴവ്: പ്രസവത്തെ തുടർന്ന് മരിച്ച യുവതിയുടെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകി; സംസ്‌കാരം വ്യാഴാഴ്ച പന്ത്രണ്ടിന് പരുമലയിലെ ഭർത്താവിന്റെ വീട്ടിൽ

തേർഡ് ഐ ബ്യൂറോ

കോട്ടയം: മന്ദിരം ആശുപത്രിയിൽ ചികിത്സാ പിഴവിനെ തുടർന്ന് പ്രസവത്തിനിടെ യുവതി മരിച്ച സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. പ്രസവ ശുശ്രൂഷകൾ നടത്തിയ മന്ദിരം ആശുപത്രിയിലെ ഗൈനക്കോളജി വിഭാഗം ഡോക്ടർ എലിസബത്തിനെതിരെയാണ് ഈസ്റ്റ് എസ്.ഐ ടി.എസ് റെനീഷ് കേസെടുത്തിരിക്കുന്നത്. പനച്ചിക്കാട് നെല്ലിക്കൽ കുഴിമറ്റം കണിയാമ്പറമ്പിൽ കുഴിയാത്ത് കെ.വി വർഗീസിന്റെ മകൾ സിനിമോൾ വർഗീസാ(27)ണ് കഴിഞ്ഞ ദിവസം കാരിത്താസ് ആശുപത്രിയിൽ വച്ച് മരിച്ചത്.
കഴിഞ്ഞ ദിവസം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ്മാർട്ടത്തിനു ശേഷം ബന്ധുക്കൾക്കു വിട്ടു നൽകിയ മൃതദേഹം വ്യാഴാഴ്ച രാവിലെ കുഴിമറ്റത്തെ വീട്ടിൽ എത്തിച്ചു. നൂറുകണക്കിനു ആളുകളാണ് മൃതദേഹം എത്തിച്ചതിനെ തുടർന്നു വീട്ടിൽ എത്തി മൃതദേഹത്തിൽ അന്തിമോപചാരം എത്തിച്ചത്. രാവിലെ ഒൻപത് മണിവരെ വീട്ടിലെ പൊതുദർശനത്തിനു ശേഷം മൃതദേഹം ഭർത്താവ് രഞ്ചി ജോസഫിന്റെ പരുമല മാലിയിൽ വീട്ടിൽ പൊതുദർശനത്തിനു വയ്ക്കും. തുടർന്ന് സംസ്‌കാരം ഉച്ചയ്ക്ക് പന്ത്രണ്ടിന് വളഞ്ഞവട്ടം ഈസ്റ്റ സെന്റ് മേരീസ് ഓർത്തഡോക്‌സ് പള്ളിയിൽ.
സിനിമോളുടെ മരണത്തിൽ ഈസ്റ്റ് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സംഭവത്തിൽ ബന്ധുക്കളുടെ മൊഴി ഇന്ന് പൊലീസ് രേഖപ്പെടുത്തും. പരിശോധനയുടെ ഭാഗമായി പൊലീസ് സംഘം ആശുപത്രിയിൽ നിന്നും രേഖകൾ ശേഖരിക്കും. ആശുപത്രി അധികൃതരുടെ മൊഴിയും അന്വേഷണ സംഘം രേഖപ്പെടുത്തും. ഇതിനിടെ ജി്ല്ലാ മെഡിക്കൽ ഓഫിസർക്ക് സിനിമോളുടെ ബന്ധുക്കൾ പരാതി നൽകും. ആശുപത്രി രേഖകൾ വിദഗ്ധ ഡോക്ടർമാരുടെ നേതൃത്വത്തിലുള്ള സംഘം പരിശോധിച്ചേക്കും.