
മലപ്പുറത്ത് 15 കാരന് നിപ്പയെന്ന് സംശയം: ആരോഗ്യനില ഗുരുതരം, ആരോഗ്യമന്ത്രി വീണ ജോർജിന്റെ നേതൃത്വത്തിൽ യോഗം
മലപ്പുറം: മലപ്പുറത്ത് നിപ ബാധയെന്ന സംശയത്തിന്റെ പശ്ചാത്തലത്തില്‍ ആരോഗ്യമന്ത്രിയുടെ നേതൃത്വത്തില്‍ യോഗം ചേരുന്നു. ആരോഗ്യമന്ത്രി വീണ ജോര്‍ജ്, മലപ്പുറം ജില്ലാ കളക്ടര്‍, മലപ്പുറം ഡിഎംഒ എന്നിവരാണ് യോഗത്തില്‍ പങ്കെടുക്കുന്നത്. കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന 15കാരനാണ് നിപ വൈറസ് സംശയിക്കുന്നത്.
കുട്ടിയുടെ ആരോഗ്യനില ഗുരുതരമാണെന്നാണ് വിവരം. മലപ്പുറം ചെമ്പ്രശ്ശേരി സ്വദേശിയാണ് കുട്ടി. കുട്ടിയുമായി സമ്പര്‍ക്കത്തിലുള്ള മൂന്ന് പേര്‍ നിരീക്ഷണത്തിലാണ്. നിപ പ്രോട്ടോക്കോള്‍ പാലിക്കാനും ആരോഗ്യവകുപ്പിന്റെ നിര്‍ദേശമുണ്ട്.
സ്‌ക്രീനിങ് പരിശോധനാഫലം പോസിറ്റീവാണ്. സ്വകാര്യ ലാബിലാണ് പരിശോധന നടത്തിയത്. സ്ഥിരീകരണത്തിനായി സാമ്പിള്‍ പൂനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചിരിക്കുകയാണ്. ഇതിന്റെ ഫലം ലഭിച്ച ശേഷമാകും ഔദ്യോഗിക സ്ഥിരീകണം. പനി, തലവേദന, ശ്വാസം മുട്ടല്‍ തുടങ്ങിയ ലക്ഷണങ്ങളുമായാണ് കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പെരിന്തല്‍മണ്ണ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയ കുട്ടിയെ വിദഗ്ധ ചികിത്സയ്ക്കായി കോഴിക്കോട് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. സംശയത്തെ തുടര്‍ന്ന് സ്രവം പരിശോധനയ്ക്ക് അയക്കുകയായിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
