
മൂന്ന് വർഷത്തെ പ്രണയം തകർന്ന കാരണത്താൽ യുവതിയെ കുത്തി കൊലപ്പെടുത്തി യുവാവ്. പഞ്ചാബിലെ മൊഹാലിയിലാണ് ക്രൂര കൊലപാതകം നടന്നത്. 30 വയസുകാരിയായ ഡിംപിളാണ് മരിച്ചത്. 20 തവണയിലധികം തവണ കുത്തി പരിക്കേപ്പിച്ചാണ് യുവാവ് കാമുകിയെ കൊന്നത്. 39 വയസുകാരനായ ഹർവീന്ദർ ആണ് കേസിലെ പ്രതി. കൊലപാതക ശേഷം യുവാവ് ജീവനൊടുക്കാന്‍ ശ്രമിച്ചെന്നാണ് പൊലീസ് പറയുന്നത്. പഞ്ചാബിലെ മൊഹാലിയിലെ ഒരു സ്വകാര്യ കമ്പനിയിലാണ് ഇരുവരും ജോലി ചെയ്യുന്നത്. ഇവിടെ വെച്ചാണ് കൊലപാതകം നടന്നത്. മുൻ കാമുകൻ എന്ന് കരുതപെടുന്ന സഹപ്രവർത്തകൻ ഓഫീസ് സമയത്ത് യുവതിയെ കുത്തി കൊലപ്പെടുത്തിയെന്നാണ് പൊലീസ് നൽകുന്ന വിവരം.
കൊലപാതത്തിന് മുൻപ് ഇവർ തമ്മിൽ വാക്കേറ്റമുണ്ടായെന്നും പ്രകോപിതനായ യുവാവ് കൈയ്യിൽ കരുതിയ കത്തി ഉപയോഗിച്ച് ആക്രമിക്കുകയുമായിരുന്നു എന്നാണ് പൊലീസ് പറയുന്നത്. വ്യാഴാഴ്ച വൈകുന്നേരം 7:40ഓടെയാണ് പ്രതി ഓഫീസിലേക്ക് കയറി ഡിംപിളിനെ ആക്രമിച്ചത്. ഓഫീസിൽ സ്ഥാപിച്ചിരുന്ന സിസിടിവി ക്യാമറയിൽ കൊലപാതകം വ്യക്തമാണ്. ഓഫീസിലെ മറ്റ് ജീവനക്കാർ ഇയാളെ തടയാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടിരുന്നു.






