play-sharp-fill
ഭാര്യയ്ക്ക് അവിഹിതമെന്ന് സംശയം: പ്രണയിച്ച് വിവാഹം കഴിച്ച ഭാര്യയെ വെട്ടിനുറുക്കി കഷണങ്ങളാക്കി ഉപേക്ഷിച്ചു; സംവിധായകൻ പിടിയിൽ

ഭാര്യയ്ക്ക് അവിഹിതമെന്ന് സംശയം: പ്രണയിച്ച് വിവാഹം കഴിച്ച ഭാര്യയെ വെട്ടിനുറുക്കി കഷണങ്ങളാക്കി ഉപേക്ഷിച്ചു; സംവിധായകൻ പിടിയിൽ

സ്വന്തം ലേഖകൻ

ചെന്നൈ: പ്രണയ വിവാഹവും വിവാഹം വേർപിരിയലും എല്ലാം സിനിമയിൽ സാധാരണമാണ്. എന്നാൽ, പ്രണയ വിവാഹം പക്ഷേ, കൊലപാതകത്തിലും ആത്മഹത്യയിലും എത്തിച്ചേരുന്നത് പക്ഷേ സിനിമയിൽ അത്യപൂർവമാണ്. എന്നാൽ, ഏറ്റവും ഒടുവിൽ ഇതും സംഭവിച്ചിരിക്കുകയാണ്. തമിഴ് സിനിമയുടെ ഈറ്റില്ലമായ ചെന്നെയിലാണ് ഇത് ഒടുവിൽ സംഭവിച്ചിരിക്കുന്നത്. ഭാര്യയെ കൊലപ്പെടുത്തിയശേഷം ശരീരഭാഗങ്ങൾ വെട്ടിനുറുക്കി വിവിധയിടങ്ങളിലെ കുപ്പത്തൊട്ടികളിൽ ഉപേക്ഷിച്ച സംഭവത്തിലാണ് തമിഴ് സിനിമാ സംവിധായകൻ ചെന്നൈ ജാഫർഖാൻപേട്ടിൽ താമസിക്കുന്ന എസ്.ആർ ബാലകൃഷ്ണൻ് അറസ്റ്റിലായത്. ഭാര്യ സന്ധ്യ (35)യെ കൊലപ്പെടുത്തിയ ശേഷം വെട്ടി നുറുക്കി കുപ്പത്തൊട്ടികളിൽ ഉപേക്ഷിക്കുകയായിരുന്നു. ജനുവരി 21-ന് പള്ളിക്കരണിയിൽ മാലിന്യശേഖരണകേന്ദ്രത്തിൽനിന്ന് രണ്ട് കാലുകളും ഒരു കൈയും കണ്ടെത്തിയതിനെത്തുടർന്ന് നടത്തിയ അന്വേഷണത്തിനൊടുവിലാണ് സംഭവം പുറത്തറിയുന്നത്. ഭാര്യയ്ക്ക് അവിഹിതബന്ധമുണ്ടെന്ന സംശയത്താലായിരുന്നു ക്രൂരത.
തലയടക്കമുള്ള ഭാഗങ്ങൾ ഇനിയും കണ്ടെത്താനുണ്ട്. 2015-ൽ പുറത്തിറങ്ങിയ ‘കാതൽ ഇളവസം’ എന്ന ചിത്രത്തിന്റെ സംവിധായകനും നിർമ്മാതാവുമാണ് ബാലകൃഷ്ണൻ. സിനിമകളിൽ ജൂനിയർ ആർട്ടിസ്റ്റായിരുന്നു സന്ധ്യ. ജനുവരി 19-ന് രാത്രിയിലാണ് കൊലപാതകം നടന്നതെന്നാണ് വിവരം.
സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ;
സന്ധ്യയ്ക്ക് അവിഹിത ബന്ധമുണ്ടെന്ന് ബാലകൃഷ്ണൻ സംശയിച്ചിരുന്നു. ഇതിന്റെ പേരിൽ ഇരുവരും തമ്മിൽ വഴക്കുമുണ്ടായിട്ടുണ്ട്. തുടർന്ന് ഏറെ നാളായി ബാലകൃഷ്ണനും സന്ധ്യയും പിരിഞ്ഞ് താമസിക്കുകയായിരുന്നു. തർക്കം പരിഹരിക്കാനെന്നു പറഞ്ഞായിരുന്നു പൊങ്കൽ അവധിക്കാലത്ത് സന്ധ്യയെ സംവിധായകൻ വീട്ടിലേക്ക് വിളിച്ചു വരുത്തിയത്.
എന്നാൽ വീണ്ടും പ്രശ്‌നങ്ങൾ പറഞ്ഞ് വഷളാകുകയും കൊലപാതകത്തിലേക്ക് കലാശിക്കുകയുമായിരുന്നു. പിന്നീട് സന്ധ്യയെ കൊലപ്പെടുത്തിയ ബാലകൃഷ്ണൻ തെളിവ് നശിപ്പിക്കുന്നതിനായി ശരീരം വെട്ടിനുറുക്കി കോടമ്പാക്കം, എം.ജി.ആർ. നഗർ തുടങ്ങിയിടങ്ങളിലുള്ള കുപ്പത്തൊട്ടികളിൽ ഉപേക്ഷിക്കുകയായിരുന്നു.മകളെ കാണാനില്ലെന്ന് സന്ധ്യയുടെ അമ്മ തൂത്തുക്കുടി പൊലീസിൽ നൽകിയ പരാതിയിൽ സൂചിപ്പിച്ചിരുന്ന അടയാളമാണ് കേസ് അന്വേഷണത്തിലെ വഴിത്തിരിവായത്. കൈയിൽ ശിവപാർവതിരൂപം പച്ചകുത്തിയതായിരുന്നു അടയാളം.ചോദ്യംചെയ്യലിൽ ബാലകൃഷ്ണൻ പരസ്പരവിരുദ്ധമായി മറുപടി പറഞ്ഞതോടെയാണ് പൊലീസിന്റെ സംശയം ബലപ്പെട്ടത്.
കൂടുതൽ ചോദ്യം ചെയ്യലിൽ കുറ്റം സമ്മതിച്ചു. സന്ധ്യയ്ക്ക് മറ്റൊരാളുമായി അവിഹിതബന്ധമുണ്ടായിരുന്നെന്നും ഇതാണ് തങ്ങൾക്കിടയിലെ വഴക്കിന് കാരണമെന്നും ഇയാൾ മൊഴിനൽകി. ബാലകൃഷ്ണനിൽനിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ തിരച്ചിലിൽ അഡയാർ നദീതീരത്തുനിന്ന് സന്ധ്യയുടെ ഇടുപ്പുമുതൽ കാൽമുട്ട് വരെയുള്ള ഭാഗവും കണ്ടെടുത്തു. തല അടക്കമുള്ള ബാക്കി ഭാഗങ്ങൾ ഇനിയും കണ്ടെടുത്തിട്ടില്ല.തൂത്തുക്കുടി സ്വദേശിയായ ബാലകൃഷ്ണനും കന്യാകുമാരി സ്വദേശിയായ സന്ധ്യയും 17 വർഷം മുമ്പാണ് പ്രണയിച്ച് വിവാഹം കഴിച്ചത്.
അക്കാലത്ത് സഹസംവിധായകനായിരുന്നു ബാലകൃഷ്ണൻ, സന്ധ്യ ജൂനിയർ ആർട്ടിസ്റ്റും. സിനിമാസെറ്റിൽവച്ചാണ് ഇരുവരും പരിചയപ്പെട്ടത്. ഇവർക്ക് പ്ലസ്ടു വിദ്യാർത്ഥിയായ മകനും അഞ്ചാം ക്ലാസ് വിദ്യാർത്ഥിനിയായ മകളുമുണ്ട്. ബാലകൃഷ്ണന്റെ തൂത്തുക്കുടിയിലുള്ള അച്ഛനമ്മമാർക്കൊപ്പമാണ് കുട്ടികൾ താമസിക്കുന്നത്.