വാടകവീട് കേന്ദ്രീകരിച്ച് വിദേശമദ്യ വിൽപ്പന നടത്തിയ ബാർ മാനേജരും സഹായിയും പിടിയിൽ ; മദ്യവിൽപന സംഘം കുടുങ്ങിയത് വാങ്ങാനെത്തിയവരുമായുള്ള കശപിശയെ തുടർന്ന് ; സംഭവം കൂത്താട്ടുകുളത്ത്

വാടകവീട് കേന്ദ്രീകരിച്ച് വിദേശമദ്യ വിൽപ്പന നടത്തിയ ബാർ മാനേജരും സഹായിയും പിടിയിൽ ; മദ്യവിൽപന സംഘം കുടുങ്ങിയത് വാങ്ങാനെത്തിയവരുമായുള്ള കശപിശയെ തുടർന്ന് ; സംഭവം കൂത്താട്ടുകുളത്ത്

സ്വന്തം ലേഖകൻ

കൂത്താട്ടുകുളം : കൊറണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ രാജ്യത്ത് സമ്പൂർണ്ണ ലോക് ഡൗൺ പ്രഖ്യാപിച്ചതോടെ മുഴുവൻ മദ്യശാലകളും കള്ള്ഷാപ്പുകളും ബിവറേജസ് ഔട്ട്‌ലെറ്റുകളും അടച്ചിട്ടിരിക്കുകയാണ്. ഇതോടെ വ്യാജമദ്യ വിൽപനയും ചാരായം വാറ്റും സംസ്ഥാനത്തിന്റെ പലയിടങ്ങളിലായി തകൃതിയായി പുരോഗമിക്കുന്നുണ്ട്.

ഇത്തരത്തിൽ കൂത്താട്ടുകുളത്ത് വാടകവീട് കേന്ദ്രീകരിച്ച് വിദേശമദ്യം വിൽപന നടത്തിയെന്ന കേസിൽ ബാർമാനേജരും സഹായിയും എക്‌സൈസ് പിടിയിൽ.ഗവ. യുപി സ്‌കൂളിനു സമീപമുള്ള വാടക വീട്ടിൽ നിന്നാണ് പാമ്പാക്കുടയിലെ ബാറിന്റെ മാനേജർ പിറവം വാഴക്കാലായിൽ ജയ്‌സൺ (43), സഹായി വടകര കീരാന്തടത്തിൽ ജോണിറ്റ് ജോസ് (29) എന്നിവരാണ് പിടിയിലായത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ബാറിൽ 1500 രൂപയ്ക്ക് വിൽക്കുന്ന മദ്യം 3500 രൂപ വിലയ്ക്കാണ് ഇവർ ഇവിടെ വിറ്റുവന്നിരുന്നത്. ഇവിടെ മദ്യം വാങ്ങാനെത്തിയവരുമായി വില സംബന്ധിച്ച് ഉണ്ടായ കശപിശയാണ് എക്‌സൈസിന് വാടക വീട്ടിലെ മദ്യവിൽപനയെ കുറിച്ചുള്ള വിവരം ലഭിച്ചത്.

ഈസ്റ്ററും വിഷുവും പ്രമാണിച്ച് ജയ്‌സൺ അനധികൃതമായി സൂക്ഷിച്ച മദ്യം കൂടിയ വിലയ്ക്ക് വിൽക്കുകയാണെന്ന് ലഭിച്ച വിവരത്തെ തുടർന്നാണ് എക്‌സൈസ് സംഘം പരിശോധന നടത്തിയത്. പരിശോധനയിൽ ഇവിടുന്ന് 22 ലിറ്റർ ഇന്ത്യൻ നിർമിത വിദേശമദ്യവും 6.5 ലിറ്റർ ബിയറും എക്‌സൈസ് കണ്ടെടുത്തു.

375, 500 മില്ലിലീറ്റർ കുപ്പികളിലായിരുന്നു വിദേശമദ്യം സൂക്ഷിച്ചിരുന്നത്. കാറിലും ബൈക്കിലുമായി വിവിധ അളവിലുള്ള 67 കുപ്പികളിലായുള്ള മദ്യമാണ് സൂക്ഷിച്ചിരുന്നത്. ഇയാൾ ജോലി ചെയ്യുന്ന സ്ഥാപനത്തിൽ നിന്നുള്ളതാണോ മദ്യം എന്നു പരിശോധിച്ചു വരികയാണെന്ന് എക്‌സസൈസ് ഉദ്യോഗസ്ഥർ അറിയിച്ചു.