നെയ്യാർ സഫാരി പാർക്കിൽ കൂട്ടിൽ നിന്നും ചാടിപ്പോയ കടുവ പാർക്കിൽ തന്നെയുണ്ടെന്ന് അധികൃതർ ; ഉടൻ മയക്കുവെടി വെച്ചേക്കുമെന്ന് സൂചന

നെയ്യാർ സഫാരി പാർക്കിൽ കൂട്ടിൽ നിന്നും ചാടിപ്പോയ കടുവ പാർക്കിൽ തന്നെയുണ്ടെന്ന് അധികൃതർ ; ഉടൻ മയക്കുവെടി വെച്ചേക്കുമെന്ന് സൂചന

സ്വന്തം ലേഖകൻ

തിരുവനന്തപുരം : നെയ്യാര്‍ സഫാരി പാര്‍ക്കില്‍ നിന്നും കൂട് തകർത്ത് ചാടിപ്പോയ കടുവയെ രാവിലെ സഫാരി പാര്‍ക്കില്‍ കണ്ടെന്ന് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ അറിയിച്ചു. കടുവയുള്ള സ്ഥലം അധികൃതര്‍ തിരിച്ചറിഞ്ഞിട്ടുണ്ട്.

കടുവയെ ഉടന്‍ മയക്കുവെടി വച്ചേക്കുമെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. കടുവയെ മയക്കുവെടി വയ്ക്കുന്നതിനായി വയനാട്ടില്‍ നിന്ന് മയക്കുവെടി വിദഗ്ധന്‍ ഡോ. അരുണ്‍ സക്കറിയ നെയ്യാര്‍ ഡാമിലെത്തിട്ടുണ്ട്‌.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എന്നാൽ കടുവയുടെ ആരോഗ്യ സ്ഥിതി കൂടെ കണക്കിലെടുത്തായിരിക്കും മയക്കുവെടി വയ്ക്കുക. അതേസമയം കടുവ അധികൃതരുടെ നിരീക്ഷണ പരിധിയിലാണെന്നും അതുകൊണ്ട് തന്നെ ജനങ്ങള്‍ ആശങ്ക പെടേണ്ടെതില്ലെന്നും അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്.

കഴിഞ്ഞ ദിവസമാണ് കടുവ കൂട്ടിൽ നിന്നും ചാടിപ്പോയത്. ഇതുവരെ കടുവയെ ഇനിയും പിടികൂടാനായിട്ടില്ല.

പാർക്കിൽ ഇന്നലെ കടുവയെ കണ്ടെത്തിയ സ്ഥലത്തിന് സമീപത്ത് തന്നെയാണ് ഇപ്പോഴും കടുവയുടെ സാന്നിധ്യമുള്ളത്. ഇവയുടെ വെള്ളത്താല്‍ ചുറ്റപ്പെട്ട പാര്‍ക്കില്‍ 15 അടി ഉയരത്തില്‍ വേലിയുണ്ട്.

അതു ചാടിക്കടക്കാന്‍ കഴിഞ്ഞാലേ ജനവാസ മേഖലയിലേക്കു ഇറങ്ങാന്‍ കഴിയൂ. കടുവ ഇതുവരെ വെള്ളത്തിലേക്ക് ഇറങ്ങിയിട്ടില്ലെന്നാണ് പ്രാഥമിക നിഗമനം.

വയനാട് ചീയമ്പം പ്രദേശത്ത് ഭീതി സൃഷ്ടിച്ചുവന്നിരുന്ന കടുവയെയാണ് വനപാലകരുടെ നേതൃത്വത്തിലാണ് നെയ്യാറില്‍ എത്തിച്ചത്. ചീയമ്പത്ത് രണ്ടു മാസത്തോളം പതിനഞ്ചോളം വളര്‍ത്തുമൃഗങ്ങളെ കൊന്ന കടുവ ഈ മാസം 25നാണ് വനപാലകരുടെ കൂട്ടില്‍ അകപ്പെട്ടത്.

ചികിത്സ നല്‍കിയശേഷം വയനാട്ടില്‍ പുതിയതായി ആരംഭിക്കുന്ന കടുവ സങ്കേതത്തിലേക്കു മാറ്റുന്നതിനായി കടുവയെ നെയ്യാറിലേക്ക് എത്തിക്കുകയായിരുന്നു.