സഞ്ചി കീറി ഉള്ളിലിരുന്ന പണമടങ്ങിയ പേഴ്‌സ് ആരോ എടുത്തു ; വാർധക്യ പെൻഷനിൽ നിന്നും മിച്ചംപിടിച്ച കാശാണ് : പൊലീസിനും നാട്ടുകാർക്കും മുന്നിൽ വാവിട്ട് കരഞ്ഞ് വൃദ്ധ

സഞ്ചി കീറി ഉള്ളിലിരുന്ന പണമടങ്ങിയ പേഴ്‌സ് ആരോ എടുത്തു ; വാർധക്യ പെൻഷനിൽ നിന്നും മിച്ചംപിടിച്ച കാശാണ് : പൊലീസിനും നാട്ടുകാർക്കും മുന്നിൽ വാവിട്ട് കരഞ്ഞ് വൃദ്ധ

സ്വന്തം ലേഖകൻ

തിരുവനന്തപുരം : ‘വാർധക്യ പെൻഷനിന്നു മിച്ചംപിടിച്ച കാശാണ്…എനിക്കത് കണ്ടുപിടിച്ചു തരണേ..’ സഞ്ചിയിലുണ്ടായിരുന്ന പണം നഷ്ടപ്പെട്ടതിൽ വാവിട്ട് കരഞ്ഞ് 80കാരി. പൂജപ്പുര കൈലാസ് നഗർ സ്വദേശിയായ കൃഷ്ണമ്മയുടെ പണമാണ് ബാങ്കിലേക്കുള്ള യാത്രയ്ക്കിടെ നഷ്ടമായത്.

പെൻഷൻ കാശിൽനിന്നു മിച്ചംപിടിച്ച് കൃഷ്ണമ്മ സ്വരുക്കൂട്ടിവെച്ചതായിരുന്നു ആ സഞ്ചിയിലെ പണം. പാളയത്ത് ബസിൽ വന്നിറങ്ങുന്ന ഇവരുടെ സഞ്ചിയിലുണ്ടായിരുന്ന പതിനയ്യായിരം രൂപയടങ്ങിയ പേഴ്‌സ് നഷ്ടപ്പെട്ടത് അറിയുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വായ്പ അടയ്ക്കുന്നതിനായി ശ്രീകാര്യത്തെ ബാങ്കിലേക്കുള്ള യാത്രയ്ക്കിടെയായിരുന്നു അത്. ബസ് പോയിക്കഴിഞ്ഞപ്പോഴാണ് സഞ്ചി കീറിയിരിക്കുന്നതായി കണ്ടത്.

ഉള്ളിലുണ്ടായിരുന്ന പണമടങ്ങിയ പേഴ്‌സ് ആരോ കവർന്നതാണ്. താൻ കൂട്ടിവെച്ച പണം നഷ്ടമായതറിഞ്ഞതോടെ അവർ പരിസരം മറന്ന് കരഞ്ഞുപോയി.

വായ്പ അടക്കുന്നതിനായി ആഹാരവും മരുന്നുപോലും മാറ്റിവെച്ച് മിച്ചംപിടിച്ചുണ്ടാക്കിയ പണമായിരുന്നു അതെന്ന് കൃഷ്ണമ്മ പറഞ്ഞു. നടപ്പാതയിലിരുന്ന് വാവിട്ടുകരയുന്ന വൃദ്ധയെക്കണ്ട് സ്ഥലത്തുണ്ടായിരുന്ന പിങ്ക് പൊലീസ് സഹായത്തിനെത്തി.

സംഭവത്തിൽ എസ്.ഐ. റസിയാ ബീഗത്തിന്റെ നേതൃത്വത്തിൽ അന്വേഷണവും ആരംഭിച്ചു. വയർലസ് സന്ദേശം നൽകി ആ റൂട്ടിലെ സ്വകാര്യ ബസുകൾ മുഴുവൻ പരിശോധിച്ചെങ്കിലും പണം കണ്ടെത്താനായില്ല. പണം കിട്ടാതെ മടങ്ങിപ്പോവില്ല എന്നു പറഞ്ഞ് കരച്ചിൽ തുടർന്ന കൃഷ്ണമ്മയെ സമാധാനിപ്പിക്കാൻ പിങ്ക് പൊലീസും നന്നായി പാടുപെട്ടു.

പിന്നീട് വനിതാപോലീസ് ഇവരെ കന്റോൺമെന്റ് പൊലീസ് സ്‌റ്റേഷനിൽ എത്തിച്ചു. വണ്ടിക്കൂലിക്ക് പോലും പണമില്ലാതിരുന്ന അവരെ ഒടുവിൽ മകൾ ലേഖയുടെ പൂജപ്പുരയിലെ വീട്ടിൽ പിങ്ക് പൊലീസ് തന്നെ എത്തിക്കുകയായിരുന്നു.