
കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളേജിലെ സൈക്യാട്രി വിഭാഗം അധ്യാപകർക്കെതിരായ പരാതിയില്‍ അന്വേഷണം.
ഇതിനായി മൂന്നംഗ അന്വേഷണ സമിതിയെ ഡയറക്ടര്‍ ഓഫ് മെഡിക്കല്‍ എജ്യുക്കേഷൻ നിയോഗിച്ചു.
ഒരാഴ്ചയ്ക്കുള്ളില്‍ അന്വേഷിച്ച് റിപ്പോർട്ട് നല്‍കാനാണ് നിര്‍ദേശം.
ഡോ.അനിത കുമാരി, ഡോ. സിഎല്‍ സ്മിത എന്നിവർക്കെതിരായ പരാതിയിലാണ് അന്വേഷണം. കോളേജ് ഗ്രീവിയൻസ് സെല്ലിന്‍റെ പ്രാഥമിക അന്വേഷണ റിപ്പോർട്ട് പ്രിന്‍സിപ്പാള്‍ ഡിഎംഇക്ക് കൈമാറിയിരുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
അധ്യാപകർ മാനസികമായി പീഡിപ്പിക്കുന്നുവെന്ന് പിജി വിദ്യാർത്ഥികള്‍ പരാതി നല്‍കിയിരുന്നു. പൊതുവേദിയിലും രോഗികള്‍ക്ക് മുൻപിലും വിദ്യാർത്ഥികളെ അപമാനിക്കുന്നുവെന്നാരോപിച്ചാണ് സൈക്യാട്രി വിഭാഗത്തിലെ അധ്യാപകരായ ഡോ. അനിത കുമാരി, ഡോ. സ്മിത എന്നിവർക്കെതിരെ പിജി വിദ്യാർത്ഥികള്‍ രേഖാമൂലം പ്രിൻസിപ്പാളിന് പരാതി നല്‍കിയത്.
തീസിസ് ഒപ്പിട്ട് നല്‍കില്ലെന്നും, മാർക്ക് കുറയ്ക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും പരാതിയിലുണ്ട്. സൈക്യാട്രി വിഭാഗത്തിലെ 12 വിദ്യാർത്ഥികളും പരാതി നല്‍കിയതോടെ പ്രിൻസിപ്പാളിന്‍റെ നിർദേശപ്രകാരം മെഡിക്കല്‍ കോളേജ് ഗ്രീവിയൻസ് സെല്‍ പ്രാഥമിക അന്വേഷണം നടത്തിയിരുന്നു.
ഈ അന്വേഷണ റിപ്പോർട്ട് ഡിഎംഇക്ക് കൈമാറിയെന്നും തുടർ നടപടി സ്വീകരിക്കേണ്ടത് ഡിഎംഇ ആണെന്നുമാണ് പ്രിൻസിപ്പാളിന്‍റെ വിശദീകരണം. അധ്യാപകർക്കെതിരെ കർശന നടപടി ആവശ്യപ്പെട്ട് എസ്‌എഫ്‌ഐ ഇന്ന് മെഡിക്കല്‍ കോളേജ് ക്യാംപസില്‍ പ്രതിഷേധം സംഘടിപ്പിച്ചു. നടപടിയില്ലെങ്കില്‍ തിങ്കളാഴ്ച പ്രിൻസിപ്പല്‍ ഓഫീസ് ഉപരോധിക്കുമെന്നാണ് വിദ്യാർത്ഥികളുടെ മുന്നറിയിപ്പ്.









