
കോട്ടയം: സ്വപ്നങ്ങളേക്കാൾ മനോഹരമാണ് ജീവിതം..! ജീവിക്കാൻ അറിയാമെങ്കിൽ — !പറഞ്ഞത് മറ്റാരുമല്ല. കോട്ടയം നഗരസഭയിൽ നിന്ന് കോടിക്കണക്കിന് രൂപ അടിച്ചുമാറ്റി സിമ്മിംഗ് പൂളിൽ ഉല്ലസിക്കുന്ന കോട്ടയം നഗരസഭയിലെ മുൻ ജീവനക്കാരൻ അഖിൽ സി വർഗീസിനെ ഫെയ്സ്ബുക്ക് പോസ്റ്റാണിത്.
ക്ലീനിങ് തൊഴിലാളികൾക്കും ഡാറ്റാ എൻട്രി ജീവനക്കാർക്കുമടക്കം ശമ്പളം നൽകാൻ പണമില്ലാതെ നട്ടംതിരിയുന്ന കോട്ടയം നഗരസഭയിൽ നിന്ന് ജീവനക്കാരൻ മൂന്നു കോടിക്കു മുകളിൽ തട്ടിയെടുത്തതിന് പിന്നിൽ വൻ ഗൂഢാലോചനയാണ് നടന്നിട്ടുള്ളത്.

നഗരസഭയുടെ പെൻഷൻ അക്കൗണ്ടിൽ നിന്നുമാണ് മൂന്ന് കോടി രൂപയ്ക്ക് മുകളിൽ നഗരസഭാ ജീവനക്കാരൻ തട്ടിയെടുത്തത്. 2020 മുതലാണ് തട്ടിപ്പ് നടത്തിയിട്ടുള്ളത്. ഈ കാലയളവിൽ ജോലി ചെയ്തിട്ടുള്ള സെക്രട്ടറിമാർക്കും തട്ടിപ്പിൽ പങ്കുള്ളതായാണ് ലഭിക്കുന്ന സൂചന. സെക്രട്ടറിമാർ ഒപ്പിട്ടാൽ മാത്രമേ പെൻഷൻ അക്കൗണ്ടിൽ നിന്ന് പണം കൈമാറ്റം ചെയ്യാൻ സാധിക്കുകയുള്ളൂ.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇത്തരത്തിൽ കോടിക്കണക്കിന് രൂപ തട്ടിയെടുത്തിട്ടും നഗരസഭാ സെക്രട്ടറിയോ, ഓഡിറ്റ് വിഭാഗമോ അറിഞ്ഞില്ല എന്നതിലും ദുരൂഹതയുണ്ട്.

പെൻഷൻ വിഭാഗം കൈകാര്യം ചെയ്തിരുന്ന ക്ലാർക്ക് ആണ് നഗരസഭയുടെ അക്കൗണ്ടിൽ നിന്നും ഇയാളുടെ അമ്മ ശ്യാമളയുടെ അക്കൗണ്ടിലേക്ക് മൂന്നു കോടിക്ക് മുകളിലുള്ള തുക പലതവണയായി വക മാറ്റി തട്ടിയെടുത്തത്. കോട്ടയം നഗരസഭയിൽ നേരത്തെ ജോലി ചെയ്തിരുന്നതും നിലവിൽ വൈക്കം നഗരസഭയിൽ ജോലി ചെയ്യുന്ന ആളുമായ അഖിൽ സി വർഗീസാണ് കോടിക്കണക്കിന് രൂപ തട്ടിയെടുത്തത്.
2020 മുതൽ അഖിൽ കോട്ടയം നഗരസഭയിലെ പെൻഷൻ വിഭാഗത്തിൽ ജോലി ചെയ്തിരുന്ന സമയത്താണ് തട്ടിപ്പ് നടന്നതെന്നാണ് കണ്ടെത്തിയിരിക്കുന്നത്. വിരമിച്ച ജീവനക്കാരുടെ അക്കൗണ്ട് സ്റ്റേറ്റ്മെൻറ് വിവരങ്ങൾ പരിശോധിച്ചപ്പോഴാണ് തട്ടിപ്പ് കണ്ടെത്തിയത്.
ഈ പരിശോധനയിലാണ് ശ്യാമള പി എന്ന അക്കൗണ്ടിലേക്ക് ക്രമരഹിതമായ രീതിയിൽ തുക ട്രാൻസ്ഫർ ചെയ്തതായി കണ്ടെത്തിയത്. ഇതേ തുടർന്ന് ധനകാര്യ വിഭാഗം പരിശോധന നടത്തിയപ്പോഴാണ് മാസത്തിൽ 4 ലക്ഷം രൂപ വരെ പല ഘട്ടങ്ങളിലായി ആകെ മൂന്ന് കോടിയിൽപരം രൂപ അഖിൽ തട്ടിയെടുത്തതായി കണ്ടെത്തിയത്.



