പിഞ്ചുമക്കളെ ഉപേക്ഷിച്ച് കോട്ടയം സ്വദേശിയായ കാമുകനൊപ്പം യുവതി ഒളിച്ചോടി ; കമിതാക്കളെ പോലീസ് പൊക്കി, കോടതി ഇരുവരെയും റിമാൻഡ് ചെയ്തു

പിഞ്ചുമക്കളെ ഉപേക്ഷിച്ച് കോട്ടയം സ്വദേശിയായ കാമുകനൊപ്പം യുവതി ഒളിച്ചോടി ; കമിതാക്കളെ പോലീസ് പൊക്കി, കോടതി ഇരുവരെയും റിമാൻഡ് ചെയ്തു

 

സ്വന്തം ലേഖിക

തിരുവനന്തപുരം : പിഞ്ചുമക്കളെ ഉപേക്ഷിച്ച് യുവതി കാമുകനൊപ്പം ഒളിച്ചോടി. കമിതാക്കളെ കോടതി റിമാൻഡ് ചെയ്ത് അസാധാരണനടപടി. നെയ്യാറ്റിൻകര ജുഡീഷ്യൽ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റാണു വിവഹേതരബന്ധം സംബന്ധിച്ച കേസിൽ അപൂർവ ഉത്തരവ് പുറപ്പെടുവിച്ചത്.
ഭർത്താവിനെയും മക്കളെയുമുപേക്ഷിച്ച്, ഫെയ്‌സ്ബുക്കിൽ പരിചയപ്പെട്ട കാമുകനൊപ്പം പോയ യുവതി കുട്ടികളോടു ക്രൂരത കാണിച്ചെന്നാണു പോലീസ് കേസ് എടുത്തിരിക്കുന്നത്. ഭർത്താവിന്റെ പരാതിപ്രകാരം കേസെടുത്ത പോലീസ്, യുവതിയേയും കാമുകനെയും അറസ്റ്റ് ചെയ്തു. ശേഷം കോടതിയിൽ ഹാജരാക്കുകയായിരുന്നു. തിരുവനന്തപുരം, വെങ്ങാനൂർ നെല്ലിവിള മുള്ളുവിള കിഴക്കരികത്ത് വീട്ടിൽ ലിജിമോൾ (24), കോട്ടയം കൂരോപ്പട വട്ടുകുളം കാരുവള്ളിയിൽ അരുൺകുമാർ (23) എന്നിവരാണു ജയിലിലായത്. ലിജിമോളെ കാണാതായതോടെ, ഭർത്താവ് കാവുങ്ങൽ പുത്തൻവീട്ടിൽ ഗിരീഷ്‌കുമാർ കഴിഞ്ഞ 21ന് നേമം പോലീസിൽ പരാതിപ്പെട്ടു. ആറുവയസുള്ള മകനെയും നാലരവയസുള്ള മകളെയും കൂട്ടി ഭർതൃഗൃഹത്തിൽനിന്നിറങ്ങിയ ലിജിമോൾ, കുട്ടികളെ വഴിയിലുപേക്ഷിച്ച് കടന്നുകളയാനാണു പദ്ധതിയിട്ടത്. എന്നാൽ കുട്ടികൾ കല്ലിയൂർ വെയ്റ്റിങ് ഷെഡിൽ നിൽപ്പുണ്ടെന്നും വിളിച്ചുകൊണ്ടുപോകാൻ സഹോദരനോടു പറയണമെന്നും അമ്മയെ ഫോണിൽ വിളിച്ച് ആവശ്യപ്പെട്ടു. പെട്ടെന്നുതന്നെ സ്ഥലത്തെത്തിയ സഹോദരൻ കുട്ടികളെ കൂട്ടിക്കൊണ്ടുപോയി. ജോലിക്കു പോകുന്നുവെന്നാണു ലിജി സഹോദരനോടു പറഞ്ഞത്.
കുട്ടികളെ ഒഴിവാക്കിയശേഷം അരുൺകുമാറിനൊപ്പം ബൈക്കിൽ കോട്ടയത്തേക്കു പോയ ലിജി, അയാളുടെ വീട്ടിൽ താമസമാക്കുകയായിരുന്നു. ഇതിനിടെ ഭർത്താവിന്റെ പരാതിയിൽ നേമം എസ്.ഐ. അന്വേഷണമാരംഭിച്ചു. ലിജിയുടെ മൊബൈൽ ഫോൺ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണു കോട്ടയത്തുണ്ടെന്നു മനസിലായത്. തുടർന്ന്, പോലീസ് ആവശ്യപ്പെട്ടപ്രകാരം ഇരുവരും നേമം പോലീസ് സ്‌റ്റേഷനിൽ ഹാജരായി. അരുൺകുമാർ അവിവാഹിതനാണ്. രണ്ടുവർഷം മുൻപ്

ഫെയ്‌സ്ബുക്കിലൂടെയാണ് അരുൺകുമാറിനെ പരിചയപ്പെട്ടതെന്നും ഭർത്താവിന്റെ ഉപദ്രവം മൂലമാണു വീടുവിട്ടിറങ്ങിയതെന്നും ലിജി മൊഴി നൽകി.
കോടതിയിൽ ഹാജരാക്കിയപ്പോഴും അരുൺകുമാറിനൊപ്പം ജീവിക്കാനാണിഷ്ടമെന്നു ലിജി വ്യക്തമാക്കി. എന്നാൽ, ഇരുവർക്കും ജാമ്യം നൽകുന്നതു സമൂഹത്തിനു തെറ്റായ സന്ദേശം നൽകുമെന്നു പ്രോസിക്യൂഷൻ വാദിച്ചു.
കുട്ടികളോടു ക്രൂരത കാട്ടിയതിന്, ജുവൈനൽ ജസ്റ്റിസ് നിയമം 317, 109, 34 വകുപ്പുകൾ പ്രകാരമാണു ലിജിക്കെതിരേ പോലീസ് കേസെടുത്തത്. കാമുകൻ അരുൺകുമാറിനെതിരേ പ്രേരണാക്കുറ്റവും ചുമത്തി. കൂടുതൽ ചോദ്യംചെയ്യേണ്ടതിനാലും അരുൺകുമാറിന്റെ ബൈക്ക് കസ്റ്റഡിയിലെടുക്കുന്നതടക്കം തുടരന്വേഷണം ആവശ്യമായതിനാലും പ്രതികളെ റിമാൻഡ് ചെയ്യണമെന്നു പ്രോസിക്യൂഷൻ ആവശ്യപ്പെട്ടു. തുടർന്ന്, നവംബർ ഒൻപതുവരെ ഇരുവരെയും കോടതി റിമാൻഡ് ചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group