
കൊല്ലം: കൊല്ലത്ത് ആറ് വയസുകാരിക്ക് നേരെ ട്രെയിനില്‍ ലൈംഗികാതിക്രമം. കഴിഞ്ഞ ദിവസം പുലർച്ചെ ഒന്നരയോടെയാണ് ഞെട്ടിപ്പിക്കുന്ന സംഭവം. തെങ്കാശിയില്‍ നിന്ന് എടത്വാപള്ളിയില്‍ വന്ന് മടങ്ങവെയായിരുന്നു അതിക്രമം.
കേരളത്തിലേക്ക് തീർത്ഥാടന യാത്ര നടത്തിയ തമിഴ്കുടുംബത്തിലെ ആറ് വയസുളള പെണ്‍കുഞ്ഞിനെയാണ് ക്രൂരമായ ലൈംഗികാതിക്രമത്തിനിരയാക്കിയത്.
സംഭവത്തില്‍ പ്രതിയായ കൊല്ലം സ്വദേശി സാനിഷ് (40)നെ പുനലൂർ റെയില്‍വെ പൊലീസ് കസ്റ്റഡിയിലെടുത്തു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

കൊല്ലത്ത് നിന്ന് ചെങ്കോട്ടയിലേക്ക് പോകുകയായിരുന്ന പാലരുവി എക്സ്പ്രസില്‍ വച്ചാണ് കുട്ടി ആക്രമിക്കപ്പെട്ടത്. ജനറല്‍ കമ്പാർട്ട്മെന്റില്‍ അപ്പുപ്പനൊപ്പം നിലത്ത് കിടക്കുകയായിരുന്നു കുട്ടി. ഉറങ്ങിക്കിടന്നിരുന്ന കുട്ടിയെ ആരുമറിയാതെ എടുത്ത് സ്വന്തം സീറ്റില്‍ കൊണ്ടുപോയി ഉപദ്രവിക്കുകയിരുന്നു പ്രതി സാനിഷ് .
തൊട്ടടുത്ത സീറ്റിലുണ്ടായിരുന്ന സ്ത്രീയാണ് കുഞ്ഞിനെ ഇയാള്‍ ഉപദ്രവിക്കുന്ന ദൃശ്യങ്ങള്‍ മൊബൈലില്‍ പകർത്തുകയും പൊലീസിനെ വിവരമറിയിക്കുകയും ചെയ്തത്. പ്രതി രക്ഷപ്പെടാതിരിക്കാൻ യാത്രക്കാരി നടത്തിയ സമയോചിത ഇടപെടലിലാണ് ഇയാള്‍ പിടിയിലായത്.
തുടർന്ന് അടുത്ത സ്റ്റേഷനായ ആര്യങ്കാവില്‍ വച്ച് തന്നെ പ്രതിയെ റെയില്‍വെ പൊലീസ് പിടികൂടുകയായിരുന്നു. സാനിഷ് വധശ്രമം അടക്കം മൂന്നു കേസുകളില്‍ പ്രതിയാണെന്ന് പൊലീസ് വ്യക്തമാക്കി. സംഭവത്തില്‍ തുടർനടപടികള്‍ സ്വീകരിച്ചുവരുന്നതായി പൊലീസ് അറിയിച്ചു.







