
മറ്റൊരാളുടെ സ്വകാര്യതയിലേക്ക് കടന്നുകയറി ദൃശ്യങ്ങൾ പകർത്തി സോഷ്യൽ മീഡിയയിൽ പങ്കുവെക്കുന്നവർക്ക് മുന്നറിയപ്പുമായി കേരള പൊലീസ്. അനാവശ്യ ഇടപെടലുകളും സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റവും മനുഷ്യന്റെ അടിസ്ഥാന അവകാശങ്ങളോടും സ്വാതന്ത്ര്യത്തോടും ഉള്ള വെല്ലുവിളിയാണെന്ന് ചൂണ്ടിക്കാട്ടിയ പൊലീസ് സ്വകാര്യത മാനിക്കാതെ ദൃശ്യങ്ങൾ പകർത്തിയാൽ നടപടിയുണ്ടാകുമെന്ന് മുന്നറിയിപ്പ് നൽകി. കഴിഞ്ഞ ദിവസം നടൻ സലിം കുമാറിൻ്റെ മരണാന്തര ചടങ്ങിൽ മൊബൈൽ ഫോണിൽ ദൃശ്യങ്ങൾ പകർത്താനുള്ള തിക്കും തിരക്കും വിമർശന വിധേയമായിരുന്നു. ഇതിന് പിന്നാലെയാണ് കേരള പൊലീസ് ഫേസ്ബുക്കിൽ പങ്കുവെച്ച പോസ്റ്റിലൂടെ മുന്നറിയിപ്പ് നൽകിയത്.
ഇന്ത്യൻ ഭരണഘടന ഉറപ്പുനൽകുന്ന സ്വകാര്യതയ്ക്കുള്ള അവകാശം മൗലികാവകാശമാണ് എന്നത് ഓർമ്മ വേണം. ഒരാളുടെ അനുമതിയില്ലാതെ അയാളുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തുകയോ പ്രചരിപ്പിക്കുകയോ ചെയ്യുന്നത് നിയമനടപടികൾക്ക് കാരണമാകാം. ഇൻഫർമേഷൻ ടെക്നോളജി ആക്ട്, 2000 – സെക്ഷൻ 66E പ്രകാരം ഒരാളുടെ സ്വകാര്യത ലംഘിച്ച് ചിത്രങ്ങളോ വീഡിയോകളോ പകർത്തുകയോ പ്രചരിപ്പിക്കുകയോ ചെയ്യുന്നത് മൂന്നു വർഷം വരെ തടവും രണ്ടു ലക്ഷം രൂപ വരെ പിഴയും ലഭിക്കാവുന്ന കുറ്റമാണ് എന്നും പോലീസ് പങ്കുവച്ച കുറിപ്പിൽ പറയുന്നുണ്ട്.






