ഉത്സവങ്ങളിൽ ആനയെ എഴുന്നള്ളിക്കുന്നതില്‍ നിയന്ത്രണം വേണം; ആനയ്ക്കും പാപ്പാനും മതിയായ വിശ്രമം ഉറപ്പാക്കണം: നിർദ്ദേശിച്ച്  ഹൈക്കോടതി

ഉത്സവങ്ങളിൽ ആനയെ എഴുന്നള്ളിക്കുന്നതില്‍ നിയന്ത്രണം വേണം; ആനയ്ക്കും പാപ്പാനും മതിയായ വിശ്രമം ഉറപ്പാക്കണം: നിർദ്ദേശിച്ച് ഹൈക്കോടതി

സ്വന്തം ലേഖകൻ

കൊച്ചി : ഉത്സവങ്ങളിൽ ആനയെ എഴുന്നള്ളിക്കുന്നതിൽ നിയന്ത്രണങ്ങൾ വേണമെന്ന് ഹൈക്കോടതി. ഉത്സവങ്ങൾക്ക് ക്ഷേത്രങ്ങൾ തോറും ആനകളെ കൊണ്ടുപോകുന്നതിനിടെ ആനയ്ക്കും പാപ്പാനും മതിയായ വിശ്രമം ഉറപ്പാക്കണം .

എഴുന്നള്ളത്തിനും മറ്റും പോകുന്ന ആനകൾക്കു ശരീരത്തിലെ ചൂടു കുറയ്ക്കാൻ ക്ഷേത്രങ്ങളിൽ സംവിധാനം വേണമെന്ന ആവശ്യവുമായി സൊസൈറ്റി ഫോർ എലിഫന്റ് വെൽഫെയർ നൽകിയ ഹർജി പരി​ഗണിച്ചാണ് നിർദേശം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആക്ടിങ് ചീഫ് ജസ്റ്റിസ് എസ് വി ഭട്ടി, ജസ്റ്റിസ് ബസന്ത് ബാലാജി എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചാണ് ഹർജി പരി​ഗണിച്ചത്.

ക്ഷേത്രങ്ങളിൽ ആനകൾക്കു കുളിക്കാൻ വലിയ ടാങ്കുകൾ നിർമിക്കണമെന്നാണ് ആവശ്യം. നിലവിൽ പൈപ്പിൽ നിന്നുള്ള വെള്ളം ഹോസ് ഉപയോഗിച്ച് ആനയുടെ ശരീരത്തു ചീറ്റിക്കുകയാണ് ചെയ്യുന്നത്.ഇക്കാര്യത്തിൽ സർക്കാരിനു ശ്രദ്ധയുണ്ടാകണമെന്നും ജില്ലാ തലത്തിൽ നിരീക്ഷണ സമിതി വേണമെന്നും കോടതി പറഞ്ഞു.

ഹർജിയിൽ സർക്കാരിനും തിരുവിതാംകൂർ, കൊച്ചി, മലബാർ ദേവസ്വം ബോർഡുകൾക്കും ഗുരുവായൂർ ദേവസ്വത്തിനും കോടതി നോട്ടിസ് പുറപ്പെടുവിച്ചു