
സ്വന്തം ലേഖിക
ആലപ്പുഴ: ആലപ്പുഴ സ്വദേശികളായ യുവാക്കള്‍ക്ക് ജയ്പൂരില്‍ ബിസിനസും ജോലിയും വാഗ്ദാനം നടത്തി ലക്ഷങ്ങള്‍ തട്ടിയെടുത്ത സംഘത്തില്‍പ്പെട്ട അര്‍ത്തുങ്കല്‍ സ്വദേശിയായ യുവാവ് അറസ്റ്റിലായി.
ചേര്‍ത്തല തെക്ക് പഞ്ചായത്തിലെ അര്‍ത്തുങ്കല്‍ മാണിയാപൊഴി വീട്ടില്‍ ആല്‍ഫിന്‍ എന്ന ആല്‍ബര്‍ട്ട് എം രാജു (20)വിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. അഭ്യസ്തവിദ്യരും തൊഴില്‍ രഹിതരുമായ യുവാക്കള്‍ക്ക് രാജസ്ഥാനിലെ ജയ്പൂരിലുള്ള സ്ഥാപനത്തില്‍ ജോലി വാഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പ്. അര്‍ത്തുങ്കല്‍ സ്വദേശികളായ നാലു യുവാക്കളില്‍ നിന്നും 7 ലക്ഷത്തിലധികം രൂപ വാങ്ങി പണം തട്ടിയ സംഘത്തില്‍ ഉള്‍പ്പെട്ടയാളാണ് പിടിയിലായ ആല്‍ഫിനെന്ന് പൊലീസ് പറഞ്ഞു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ബാങ്ക് അക്കൗണ്ട് മുഖേനയാണ് പ്രതികള്‍ യുവാക്കളില്‍ നിന്നും പണം വാങ്ങിയത്. പിന്നീട് പരിശീലനത്തിനാണെന്ന് പറഞ്ഞ് ഇവരെ ജയ്പ്പൂരില്‍ കൊണ്ടുപോയി. യുവാക്കളെ ഒരു ഹോട്ടലില്‍ താമസിപ്പിച്ച് സ്ഥിരമായി വൈകുന്നേരങ്ങളില്‍ ജവഹര്‍ പാര്‍ക്കില്‍ കൊണ്ടുപോയി ഇരുത്തും. ഒടുവില്‍ പ്രതികള്‍ പറഞ്ഞ തരത്തിലുളള ബിസിനസോ പണമോ ലഭിക്കാഞ്ഞതോടെയാണ് യുവാക്കള്‍ക്ക് ചതി മനസിലായത്.
ഇതോടെ നല്‍കിയ പണം തിരികെ ചോദിച്ചെങ്കിലും പ്രതികള്‍ കൈ മലർത്തി. തുടര്‍ന്നാണ് പറ്റിക്കപ്പെട്ട യുവാക്കള്‍ ആലപ്പുഴ ജില്ലാ പൊലീസ് മേധാവിക്ക് പരാതി നല്‍കിയത്. ജയ്പ്പൂരില്‍ നിന്നുമാണ് ഇയാളെ പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. കൂടുതല്‍ പേര്‍ തട്ടിപ്പിനിരയായിട്ടുണ്ടെന്നാണ് സൂചന.







