നയിക്കുന്നത് പിണറായി തന്നെ; കോട്ടയത്ത് കെ.അനിൽകുമാറും ഏറ്റുമാനൂരിൽ വി.എൻ വാസവനും സ്ഥാനാർത്ഥികൾ: ഉമ്മൻ ചാണ്ടിയെ നേരിടാൻ പുതുപ്പള്ളിയിൽ ജെയിക് തന്നെ: പട്ടികയിൽ ഇടം പിടിച്ചവർ എല്ലാം തന്നെ പിണറായിയുടെ പ്രിയപ്പെട്ടവർ

നയിക്കുന്നത് പിണറായി തന്നെ; കോട്ടയത്ത് കെ.അനിൽകുമാറും ഏറ്റുമാനൂരിൽ വി.എൻ വാസവനും സ്ഥാനാർത്ഥികൾ: ഉമ്മൻ ചാണ്ടിയെ നേരിടാൻ പുതുപ്പള്ളിയിൽ ജെയിക് തന്നെ: പട്ടികയിൽ ഇടം പിടിച്ചവർ എല്ലാം തന്നെ പിണറായിയുടെ പ്രിയപ്പെട്ടവർ

Spread the love

സ്വന്തം ലേഖകൻ

തിരുവനന്തപുരം: സംസ്ഥാനത്ത് നിയമസഭ തിരഞ്ഞെടുപ്പിൽ സി.പി.എം സ്ഥാനാർത്ഥികൾ എല്ലാം മുഖ്യമന്ത്രി പിണറായി വിജയന് പ്രിയപ്പെട്ടവർ. കോട്ടയം ജില്ലയിൽ സി.പി.എം സ്ഥാനാർത്ഥിയായി മത്സര രംഗത്ത് എത്തിയവർ എല്ലാം തന്നെ മുഖ്യമന്ത്രി പിണറായി വിജയൻ്റെ വിശ്വസ്തരാണ്. കോട്ടയത്തെ സി.പി.എം സ്ഥാനാർത്ഥി കെ.അനിൽകുമാറും , ഏറ്റുമാനൂരിലെ സ്ഥാനാർത്ഥി വി.എൻ വാസവനും പിണറായിക്ക് പ്രിയപ്പെട്ടവർ തന്നെ. പുതുപ്പള്ളിയിൽ മത്സരിക്കുന്ന യുവ നേതാവ് ജെയ്ക് സി തോമസും മുഖ്യമന്ത്രിയുടെ അതിവിശ്വസ്തനാണ്.

ലോക്‌സഭയിലേക്ക് മത്സരിച്ച തോറ്റ കെ എന്‍ ബാലഗോപാലിനും എംബി രാജേഷിനും, വി.എൻ വാസവനും സീറ്റ് നൽകിയപ്പോൾ കണ്ണൂരിലെ മുൻ ജില്ലാ സെക്രട്ടറിയും പി.ജെ ആർമിയുടെ നേതാവുമായ പി.ജയരാജനെ തഴയുകയാണ് ചെയ്യുന്നത്. എംബി രാജേഷ് തൃത്താലയിലും ബാലഗോപാല്‍ കൊട്ടാരക്കരയിലും സ്ഥാനാര്‍ത്ഥികളാകും. എകെ ബാലന്റെ ഭാര്യ പികെ ജമീല തരൂരിലും മത്സരിക്കും. മുന്‍ സിപിഎം നേതാവ് കുഞ്ഞച്ചന്റെ മകളുടെ പാര്‍ട്ടി പാരമ്പര്യം കണക്കിലെടുത്താണ് തീരുമാനം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തിരുവനന്തപുരം ജില്ലാ കമ്മറ്റി അരുവിക്കരയിലേക്ക് നിര്‍ദ്ദേശിച്ച പികെ മധുവിനും വെട്ടു വീണു. കാട്ടക്കടയിലെ പ്രധാന നേതാവ് ജി സ്റ്റീഫന്‍ അരുവിക്കരയില്‍ സ്ഥാനാര്‍ത്ഥിയാകും. നാടാര്‍ പിന്തുണയുള്ള നേതാവാണ് സ്റ്റീഫന്‍. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ സ്റ്റീഫനെ സ്ഥാനാര്‍ത്ഥിയാക്കണമെന്ന് പിണറായിയോട് സഭ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അത് അംഗീകരിച്ചില്ല.

കാട്ടക്കടയില്‍ ഐബി സതീഷിന്റെ വിജയം ഉറപ്പിക്കാന്‍ കൂടിയാണ് സ്റ്റീഫനെ മത്സരിപ്പിക്കുന്നത്. അല്ലാത്ത പക്ഷം നാടാര്‍ വോട്ടുകള്‍ കാട്ടക്കടയില്‍ ചതിക്കുമെന്ന് പിണറായി കണക്കു കൂട്ടി. കോഴിക്കോട് നോര്‍ത്തില്‍ എ പ്രദീപ് കുമാറിനും സീറ്റില്ല. പ്രദീപിന് പകരം തോട്ടത്തില്‍ രവീന്ദ്രന്‍ സ്ഥാനാര്‍ത്ഥിയാകും.

കോഴിക്കോട് നോര്‍ത്തിലേക്ക് സംവിധായകന്‍ രഞ്ജിത്തിനെ പരിഗണിച്ചിരുന്നു. നന്ദനം എന്ന സിനിമയിലൂടെ കൃഷ്ണ ലീല ചര്‍ച്ചയാക്കിയ സിനിമാക്കാരനാണ് രഞ്ജിത്ത്. ഇത്തരം ചര്‍ച്ചകള്‍ കാരണം രഞ്ജിത്തിനെ ഒഴിവാക്കി. പകരം ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ ചെയര്‍മാനായ തോട്ടത്തില്‍ രവീന്ദ്രനെ നിയോഗിക്കുകയാണ് സിപിഎം.

കോഴിക്കോട് മുന്‍ മേയര്‍ കൂടിയായ തോട്ടത്തില്‍ രവീന്ദ്രന് മണ്ഡലം നിലനിര്‍ത്താനാകുമോ എന്നതാണ് ഉയരുന്ന ചോദ്യം. തൃത്താലയില്‍ വിടി ബല്‍റാമിനെതിരെയാണ് എംബി രാജേഷ് മത്സരിക്കേണ്ടത്. കൊട്ടരക്കരയില്‍ അയിഷാ പോറ്റി മാറുമ്പോള്‍ കെ എന്‍ ബാലഗോപാലും എത്തും. എന്‍ എസ് എസ് വോട്ട് അനുകൂലമാക്കുകയാണ് ഇതിലൂടെ ലക്ഷ്യം.

രണ്ട് ടേം നിബന്ധന കര്‍ശനമാക്കാനാണ് സിപിഎം തീരുമാനം. ഉറച്ച സീറ്റില്‍ പരീക്ഷണം വേണ്ടെന്ന അഭിപ്രായം സിപിഎം സംസ്ഥാന കമ്മറ്റിയില്‍ ഉയര്‍ന്നിരുന്നു. എന്നാല്‍ ഇത് പിണറായി അംഗീകരിക്കാന്‍ കൂട്ടാക്കിയില്ല. അങ്ങനെ ജി സുധാകരനും തോമസ് ഐസക്കിനും അവസരം നഷ്ടമായി. മുഖ്യമന്ത്രിയുടെ ഇമേജ് ഉയര്‍ത്തിയുള്ള തെരഞ്ഞെടുപ്പ് പ്രചരണമാകും നടക്കുക. ഇതിന് വേണ്ടിയാണ് പ്രമുഖരെ മാറ്റുന്നത്. ഒരു പക്ഷേ ആലപ്പുഴയില്‍ തോമസ് ഐസക്കിന്റെ കാര്യത്തില്‍ പുനര്‍ചിന്തനം ഇനിയും ഉണ്ടാകാന്‍ സാധ്യതയുണ്ട്. സുധാകരനും മത്സരിക്കാന്‍ മോഹമുണ്ടെന്നതാണ് വസ്തുത.

മുഖ്യമന്ത്രിയുടെ മരുമകന്‍ കൂടിയായ മുഹമ്മദ് റിയാസ് ബേപ്പൂരില്‍ മത്സരിക്കും. അരൂരില്‍ ഗായിക ദിലീമാ ജോജോ സ്ഥാനാര്‍ത്ഥിയാകും. റാന്നി സീറ്റ് കേരളാ കോണ്‍ഗ്രസ് എമ്മിന് നല്‍കും. ജയരാജനും രാജു എബ്രഹാമിനും സീറ്റ് നിഷേധിക്കുന്നത് സംസ്ഥാന നേതൃത്വത്തിന്റെ അതൃപ്തി കാരണമെന്നാണ് സൂചന.  ഏറ്റുമാനൂരില്‍ വിഎന്‍ വാസവനാണ് സ്ഥാനാര്‍ത്ഥി. ഇവിടെ സുരേഷ് കുറുപ്പിനും ഇനി വിശ്രമകാലം.