
ബെംഗളൂരു : പരാതി പാറയാനെത്തിയ വിദ്യാർഥികളോട് കന്നഡ സംസാരിക്കരുതെന്ന് പറഞ്ഞ ഹോസ്റ്റൽ വാർഡൻ അറസ്റ്റിൽ.
ബെംഗളൂരുവിലെ ബന്നാർഘട്ട റോഡിലുള്ള എഎംസി എഞ്ചിനീയറിംഗ് കോളേജിലെ ഹോസ്റ്റൽ വാർഡനും മലയാളിയുമായ സുരേഷ് പി. വിയാണ് അറസ്റ്റിലായത്, വിദ്യാർത്ഥികളോട് കന്നട സംസാരിക്കരുതെന്ന് പറയുന്ന ഇയാളുടെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെ ഇയാളെ ജോലിയിൽ നിന്നും പിരിച്ചുവിട്ടു.
കന്നഡയിൽ സംസാരിക്കണമെങ്കിൽ അത് വീട്ടിൽ ചെയ്യണം എന്നായിരുന്നു ഇയാൾ ഹിന്ദിയിൽ പറയുന്നത്. വിദ്യാർഥികൾ വെല്ലുവിളിച്ചപ്പോൾ, സംസ്ഥാന ഭാഷ സംസാരിക്കാൻ കോളജ് ഭരണകൂടത്തിന്റെ മുൻകൂർ അനുമതി ആവശ്യമാണെന്ന് അവകാശപ്പെടുകയായിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഹോസ്റ്റലിലെ ശുചിത്വക്കുറവിനെക്കുറിച്ച് പരാതിപ്പെടാൻ ഒരു കൂട്ടം വിദ്യാർഥികൾ സുരേഷിനെ സമീപിച്ചതോടെയാണ് സംഭവത്തിന്റെ തുടക്കം. വിദ്യാർഥികൾ കന്നഡയിൽ സംസാരിച്ചപ്പോൾ സുരേഷ് ദേഷ്യപ്പെട്ടതായാണ് പറയുന്നത്. ഹിന്ദിയോ കന്നഡയോ ഉപയോഗിക്കണോ എന്ന് താൻ തീരുമാനിക്കുമെന്ന് അദ്ദേഹം പറഞ്ഞതായും റിപ്പോർട്ടുണ്ട്.
ബന്നാർഘട്ട പൊലീസ് എഫ്ഐആർ രജിസ്റ്റർ പ്രതിയെ അറസ്റ്റ് ചെയ്തു. തുടർന്ന് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.
ഇയാളുടെ പ്രവർത്തി കന്നഡ വിരുദ്ധമാണെന്നും പ്രാദേശിക സംസ്കാരത്തെ മനഃപൂർവ്വം അപമാനിക്കുന്നതാണെന്നും വിമർശനം ഉയർന്നു. കോളജ് ഗേറ്റിൽ കന്നഡ അനുകൂല പ്രവർത്തകരുടെ പ്രതിഷേധത്തെത്തുടർന്നാണ് വാർഡനെതിരായ നടപടി. പരാതിയുടെ ഗൗരവം കണക്കിലെടുത്ത്, സ്ഥാപനത്തിന്റെ ഉത്തമതാൽപ്പര്യം മാനിച്ചാണ് നടപടിയെന്ന് കോളജ് അധികൃതർ പറയുന്നു.
കന്നഡയിൽ പ്രാവീണ്യമുള്ളവരും പ്രാദേശിക സംസ്ക്കാരത്തെ ബഹുമാനിക്കുന്നവരുമായ ജീവനക്കാരെ നിയമിക്കുന്നതിന് സ്വകാര്യ സ്ഥാപനങ്ങൾ മുൻഗണന നൽകണമെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പിനോട് കന്നഡ വികസന അതോറിറ്റി (കെഡിഎ) ചെയർപേഴ്സൺ പുരുഷോത്തമ ബിലിമലെ കോളേജ് പ്രിൻസിപ്പലിൽ നിന്ന് അടിയന്തര റിപ്പോർട്ട് ആവശ്യപ്പെട്ടു







