
ഡല്‍ഹി: രണ്ടരമാസം മുൻപ് പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനംചെയ്ത ഡല്‍ഹി-ഡെറാഡൂണ്‍ എക്സ്പ്രസ് വേയില്‍ വൻ ഗർത്തങ്ങള്‍.
12,000 കോടി രൂപ ചെലവിട്ട് നിർമിച്ച ഹൈവേയിലെ ചില ഭാഗങ്ങളിലാണ് റോഡ് തകർന്ന് വൻ ഗർത്തങ്ങള്‍ രൂപപ്പെട്ടിരിക്കുന്നത്. സംഭവം വിവാദമായതോടെ അഴിമതി ആരോപിച്ച് കേന്ദ്രസർക്കാരിനെതിരേ കോണ്‍ഗ്രസ് രംഗത്തെത്തി.
ഏപ്രില്‍ 14-നാണ് പുതിയ ഡല്‍ഹി-ഡെറാഡൂണ്‍ എക്സ്പ്രസ് ഹൈവേ പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തിന് സമർപ്പിച്ചത്. 213 കിലോമീറ്റർ ദൂരത്തില്‍ ആറുവരിപ്പാത നിർമിക്കാൻ 12,000 കോടി രൂപയായിരുന്നു ചെലവഴിച്ചത്.
എന്നാല്‍, ഉദ്ഘാടനം കഴിഞ്ഞ് രണ്ടുമാസങ്ങള്‍ക്കുള്ളില്‍ റോഡ് തകർന്നത് നിർമാണത്തില്‍ അഴിമതി നടന്നുവെന്നതിന്റെ തെളിവാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. ഹൈവേയില്‍ രൂപപ്പെട്ട ഗർത്തങ്ങളുടെ വീഡിയോ ദൃശ്യങ്ങളും കോണ്‍ഗ്രസ് ഔദ്യോഗിക സാമൂഹികമാധ്യമ അക്കൗണ്ടുകളിലൂടെ പങ്കുവെച്ചിട്ടുണ്ട്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇത് ആദ്യത്തെ സംഭവമല്ലെന്നും രാജ്യത്താകെ പാലങ്ങളും റോഡുകളും വാട്ടർടാങ്കുകളും റെയില്‍വേ സ്റ്റേഷനുകളും ഉള്‍പ്പെടെയുള്ള അടിസ്ഥാനസൗകര്യ പദ്ധതികളെല്ലാം തകർന്നുവീഴുകയാണെന്നും കോണ്‍ഗ്രസ് ആരോപിച്ചു.







