ഏറ്റുമാനൂർ നഗരസഭയിൽ ഹരിതകർമ്മ സേനയെ മറയാക്കി ലക്ഷങ്ങളുടെ തട്ടിപ്പ്: അന്വേഷിക്കാൻ കൗൺസിൽ തീരുമാനം; മുൻ നഗരസഭാ അക്കൗണ്ടന്റ് കുടുക്കിലേയ്ക്ക്

ഏറ്റുമാനൂർ നഗരസഭയിൽ ഹരിതകർമ്മ സേനയെ മറയാക്കി ലക്ഷങ്ങളുടെ തട്ടിപ്പ്: അന്വേഷിക്കാൻ കൗൺസിൽ തീരുമാനം; മുൻ നഗരസഭാ അക്കൗണ്ടന്റ് കുടുക്കിലേയ്ക്ക്

Spread the love

തേർഡ് ഐ ബ്യൂറോ

ഏറ്റുമാനൂർ: നഗരസഭയിൽ കഴിഞ്ഞ രണ്ടു വർഷമായി പ്രവർത്തിക്കുന്ന ഹരിത കർമ്മ സേനയെ മറയാക്കി നടന്ന ലക്ഷകണക്കിന് രൂപയുടെ തിരിമറി പുറത്ത് വന്നതോടെ വിശദമായി അന്വേഷിക്കാനും രണ്ടു വർഷത്തെ മുഴുവൻ പ്രവർത്തനങ്ങളും ഓഡിറ്റ് ചെയ്യുന്നതിനും ചെയർമാൻ ബിജു കുമ്പിക്കന്റെ അദ്ധ്യക്ഷതയിൽ ചേർന്ന നഗരസഭാ കൗൺസിൽ തീരുമാനിച്ചു.

കോഴിക്കോട് കേന്ദ്രമായി പ്രവർത്തിക്കുന്ന സർക്കാർ ഏജൻസിയായ ഒലീന എന്ന കമ്പനിയായിരുന്നു മാലിന്യ നിർമ്മാർജനവും ആയി ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയിരുന്നത്. വീടുകളിൽ നിന്ന് ശേഖരിക്കുന്ന പ്ലാസ്റ്റിക്ക് മാലിന്യങ്ങൾ നഗരസഭയിൽ എത്തിച്ച് തരംതിരിച്ച് ക്ലീൻ കേരള കമ്പനിക്ക് നൽകുന്നതിന് പകരം മറ്റൊരു സ്വകാര്യ കമ്പനിക്കും മുൻ നഗരസഭാ ചെയർമാന്റെ ബന്ധുവിന്റെ പേരിലുള്ള കമ്പനിക്കും നൽകി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇങ്ങനെ തരം തിരിച്ച 20 ലോഡ് പ്ലാസ്റ്റിക്ക് വിറ്റ വകയിൽ ലഭിക്കേണ്ട ലക്ഷകണക്കിന് രൂപ നഗരസഭാ അക്കൗണ്ടിൽ അടച്ചില്ല. ഇത് കൂടാതെ, പ്ലാസ്റ്റിക്ക് മാലിന്യം നീക്കി എന്ന പേരിൽ നഗരസഭയിൽ നിന്നു പണം ചെലവഴിക്കുകയും അംഗങ്ങൾക്ക് പരിശീലനം നൽകിയ വകയിൽ കമ്പനി ചെലവഴിച്ച പണം അതേ പേരിൽ നഗരസഭയിൽ നിന്ന് വീണ്ടും ചില സ്വകാര്യ വ്യക്തികൾക്ക് നൽകി എന്നും ഒലീന കമ്പനി നൽകിയ കത്തിൽ പറയുന്നു.

കൂടാതെ വീടുകളിൽ നിന്ന് യൂസർ ഫീസായി പിരിച്ചെടുക്കുന്ന തുക ബാങ്ക് അക്കൗണ്ടിൽ അടയ്ക്കാതെ കൈവശം വയ്ക്കുകയും മൂന്നു ലക്ഷം രൂപാ തിരിമറി നടത്തിയെന്നും കണ്ടെത്തിയിട്ടുണ്ട്. മാലിന്യം ശേഖരിക്കുന്നതിന് വാടകയ്ക്ക് കരാർ എടുത്തിരിക്കുന്ന വാഹനം നഗരസഭയിലെ തന്നെ ഒരു ജീവനക്കാരിയുടെ പേരിലുള്ളതായിരുന്നു. ഇതിന് നൽകുന്നതുക സർക്കാർ നിശ്ചയിച്ചിരിക്കുന്ന തുകയേക്കാൾ വളരെ കൂടുതലായ തുകയാണ് നൽകിയിരുന്നത്. മാലിന്യശേഖരണം നടക്കാത്ത കാലയളവിലും വാഹനം ഓടിയതായി കാട്ടി പണം നൽകിയതും അടക്കം നിരവധി ക്രമക്കേടുകൾ ചൂണ്ടിക്കാട്ടി കഴിഞ മാർച്ച് മാസത്തിൽ കമ്പനി നൽകിയ കത്ത് നഗരസഭാ കൗൺസിലിനെ അറിയിക്കാതെ നഗരസഭ സുപ്രണ്ട് മറച്ച് വെച്ചു. ഇതേ തുടർന്നാണ് ഇവർ സെക്രട്ടറിക്കും ചെയർമാനും നേരിട്ട് കത്ത് നൽകിയത്.

തട്ടിപ്പിന് നേതൃത്വം നൽകിയ മുൻ നഗരസഭാ അക്കൗണ്ടന്റിനെ രക്ഷിക്കാൻ ഒരു സ്ഥിരം സമിതി അദ്ധ്യക്ഷന്റെ നേതൃത്വത്തിൽ ശ്രമം ആരംഭിക്കുകയും പണം തിരിമറിക്ക് താൽക്കാലിക ജീവനക്കാരനെ ബലിയാടാക്കുകയും തട്ടിപ്പ് തുറന്ന് കാട്ടിയ കമ്പനിയെ നഗരസഭയുടെ മാലിന്യശേഖരണ പ്രവർത്തനങ്ങളിൽ നിന്ന് മാറ്റി നിർത്തുകയും ചെയ്തത് ഇതിന് സാധൂകരണം നൽകുന്നതാണന്ന് കൗൺസിലർമാർ പറയുന്നു.

ആരോഗ്യ വിഭാഗവും ആയി ബന്ധപ്പെട്ട ലക്ഷങ്ങളുടെ തട്ടിപ്പ് ചർച്ച ചെയ്ത കൗൺസിൽ യോഗത്തിൽ നിന്നും ആരോഗ്യ വിഭാഗം അദ്ധ്യക്ഷനും ചില ഇടത് പക്ഷ കൗൺസിലർമാരും വിട്ടു നിന്നത് തങ്ങൾ മറച്ചുവെച്ച തട്ടിപ്പ് പുറത്ത് വന്നതിലുള്ള ജാള്യത മൂലമാണന്ന് ഒരുവിഭാഗം കൗൺസിലർമാർ അഭിപ്രായപ്പെട്ടു. ചർച്ചകൾക്ക് ശേഷം കഴിഞ്ഞ 2 വർഷത്തെ ഹരിത കർമ്മ സേനയുടെ പ്രവർത്തനങ്ങൾ ആഡിറ്റ് ചെയ്യുന്നതിന് ഓഡിറ്ററെ നിയോഗിക്കാനും ഒലീന കമ്പനിയുടെ പ്രതിനിധിയെ അടുത്ത മീറ്റിങ്ങിലേക്ക് വിളിച്ച് വരുത്താനും കൗൺസിൽ യോഗം തീരുമാനിച്ചു.