
എരുമേലി: കഴിഞ്ഞ 20 വർഷമായി എരുമേലിയില്‍ ടൂറിസം വകുപ്പില്‍ ശുചീകരണ ജോലി ചെയ്യുന്ന അഞ്ച് വീട്ടമ്മമാർക്ക് നാലു മാസമായി ശമ്ബളമില്ല.ഇവരില്‍ മൂന്നുപേർ വിധവകളാണ്. 450 രൂപയാണ് ഇവരുടെ ദിവസ വേതനം. തുച്ഛമായ വേതനത്തില്‍ ദിവസവും എരുമേലി ടൗണ്‍ വൃത്തിയാക്കുന്ന ജോലി ചെയ്യുന്ന ഇവർക്ക് നാലു മാസം മുമ്ബ് മൂന്നുമാസത്തെ ശമ്ബളം കുടിശികയായിരുന്നു.
ഒടുവില്‍ പഞ്ചായത്ത് ഓഫീസിന് മുന്നില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചപ്പോള്‍ മൂന്നുമാസത്തെ ശമ്പളം കിട്ടി. അതിനു ശേഷം കഴിഞ്ഞ നാലുമാസമായി ശമ്പളം ലഭിച്ചിട്ടില്ല. ഇന്നലെ പഞ്ചായത്ത് ഓഫീസിലെത്തി ഇവർ വിവരം അറിയിച്ചു. തുടർന്ന് സെബാസ്റ്റ്യൻ കുളത്തുങ്കല്‍ എംഎല്‍എയെ കണ്ട് പരാതി അറിയിച്ചു. ഇതിനിടെ സിപിഎം എരുമേലി ലോക്കല്‍ സെക്രട്ടറി ഇടപെട്ട് ടൂറിസം, പൊതുമരാമത്ത് മന്ത്രിയായ മുഹമ്മദ് റിയാസിനെ ഫോണില്‍ ബന്ധപ്പെട്ട് വിഷയം അറിയിച്ചു. ശമ്ബളം അനുവദിക്കാൻ നടപടികള്‍ സ്വീകരിക്കണമെന്ന് ജില്ലാ ടൂറിസം
കൗണ്‍സില്‍ സെക്രട്ടറിയെ ബന്ധപ്പെട്ട് പഞ്ചായത്ത് പ്രസിഡന്‍റ് സുബി സണ്ണിയും അറിയിച്ചിരുന്നു. എന്നാല്‍, നടപടികള്‍ ആയിട്ടില്ലെന്നും ഫണ്ട് അനുവദിച്ചിട്ടില്ലെന്നുമാണ് ടൂറിസം കൗണ്‍സിലില്‍നിന്ന് അറിയിച്ചിരിക്കുന്നത്. എരുമേലി, കുമരകം ഉള്‍പ്പടെ രണ്ട് ടൂറിസം സങ്കേതങ്ങളിലായി 12 വനിതകളാണ് ശുചീകരണ ജോലി ചെയ്യുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇവർക്കെല്ലാം നാലു മാസമായി ശമ്ബളം ലഭിക്കുന്നില്ലെന്നാണ് പരാതി. കഴിഞ്ഞ 20 വർഷമായി തുച്ഛമായ ദിവസ വേതനത്തില്‍ ജോലി ചെയ്യുന്ന ഇവരെ ഇതുവരെ ജോലിയില്‍ സ്ഥിര നിയമനം നല്‍കിയിട്ടില്ലന്ന് പരാതിയുണ്ട്. മെഡിക്കല്‍ അലവൻസോ മറ്റ് ആനുകൂല്യങ്ങളോ ഇല്ല. എരുമേലി ടൗണില്‍ വൃത്തിയാക്കല്‍ ജോലി ചെയ്യുന്നത് അഞ്ചുപേരാണ്. ദിവസവും രാവിലെ ടൗണ്‍ വൃത്തിയാക്കും. തുടർന്ന് കൊരട്ടി പില്‍ഗ്രിം സെന്‍ററില്‍ ശുചീകരണ ജോലി ചെയ്യും.
സ്ഥിര നിയമനമില്ലാതെ തുച്ഛമായ വേതനത്തില്‍ ജോലി ചെയ്യുന്ന നിർധന കുടുംബങ്ങളില്‍പ്പെട്ട തങ്ങള്‍ക്ക് ശമ്ബളം ഇല്ലാതെ വന്നതോടെ കടുത്ത ജീവിത പ്രയാസം നേരിടുകയാണെന്ന് ഇവർ പറയുന്നു. മുടങ്ങിയ ശമ്ബളം കിട്ടണമെന്നും ജോലി സ്ഥിരമാക്കാൻ നടപടി ഉണ്ടാകണമെന്നുള്ള ആവശ്യം സർക്കാർ കണ്ടില്ലെന്ന് നടിക്കുന്നത് അനീതിയാണെന്നും ഇവർ പറയുന്നു.







