
കറുകച്ചാൽ: നൈറ്റ് പട്രോളിംഗിനിടെ കറുകച്ചാൽ പോലീസ് സബ് ഇൻസ്പെക്ടറെ മർദ്ദിക്കുകയും അസഭ്യം പറയുകയും ചെയ്ത സംഭവത്തിൽ യുവതിയടക്കം നാലംഗ സംഘത്തെ പോലീസ് കസ്റ്റഡിയിലെടുത്തു.
ആലപ്പുഴ സ്വദേശിനിയായ ജുമി, സുഹൃത്തുക്കളായ ആസിഫ്, സൽമാൻ, ഷിയാസ് എന്നിവർക്കെതിരെയാണ് കേസെടുത്തത്.
ഇന്ന് പുലർച്ചെ ഒരു മണിയോടെ കറുകച്ചാൽ നെത്തല്ലൂർ ഭാഗത്താണ് കേസിനാസ്പദമായ സംഭവം.
നെത്തല്ലൂർ സ്വദേശിയുടെ വീട്ടിൽ ഒരു സ്ത്രീ ഓടിക്കയറി ‘തന്നെ ആരോ കൊല്ലാൻ വരുന്നു’ എന്ന് പറഞ്ഞ് ബഹളം വെക്കുന്നതായി പോലീസിന് വിവരം ലഭിച്ചു.
നൈറ്റ് പട്രോളിംഗിലായിരുന്ന സബ് ഇൻസ്പെക്ടർ ജോൺസൺ ആന്റണിയും സംഘവും സ്ഥലത്തെത്തി.
മദ്യലഹരിയിലായിരുന്ന യുവതിയെ സ്ഥലത്ത് കണ്ടെത്തിയ എസ്.ഐ കാര്യങ്ങൾ തിരക്കുകയും സ്ഥലത്ത് നിന്ന് മാറിപ്പോകാൻ നിർദ്ദേശിക്കുകയും ചെയ്തു. എന്നാൽ പ്രകോപിതയായ യുവതി എസ്.ഐയെ അസഭ്യം വിളിക്കുകയും മുഖത്ത് ആഞ്ഞടിക്കുകയും ചെയ്തു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

അടിയുടെ ആഘാതത്തിൽ എസ്.ഐയുടെ കണ്ണട തെറിച്ചുപോയി. പ്രതി അവിടെ നിന്നും വാഹനത്തിൽ രക്ഷപ്പെടാൻ ശ്രമിച്ചു.
കൂടെയുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥർ കാർ തടയുകയും പരിശോധിച്ചപ്പോൾ കാറിലുണ്ടായിരുന്ന മറ്റ് മൂന്ന് യുവാക്കളും മദ്യപിച്ച നിലയിലായിരുന്നു.
പോലീസിനെ തള്ളിമാറ്റി ബലപ്രയോഗത്തിലൂടെ കടന്നുകളയാൻ ശ്രമിച്ച പ്രതികളെ ജില്ലാ നൈറ്റ് പട്രോളിംഗ് ഓഫീസറായ നാർക്കോട്ടിക് സെൽ ഡി.വൈ.എസ്.പി ബിജു കെ.ആർ, ചിങ്ങവനം എസ്.ഐ നാദിർഷ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തിയാണ് നിയന്ത്രിച്ചത്. വനിതാ പോലീസിന്റെ സഹായത്തോടെ യുവതിയെയും സംഘത്തെയും കസ്റ്റഡിയിലെടുത്തു.







