
തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പ് മുന്നിൽ കണ്ട് സാധാരണക്കാർക്ക് 29 രൂപയ്ക്ക് ‘ഭാരത് റൈസ് ” എല്ലാ സംസ്ഥാനങ്ങളിലും എത്തിക്കാനൊരുങ്ങി കേന്ദ്രസർക്കാർ.
ഇതില്‍ കേരളത്തിനുള്ള ആദ്യ ലോഡ് ഇന്നലെ എത്തി. ഭാരത് റൈസ് വാഹനത്തിന്റെ കേരളത്തിലെ ഫ്ലാഗ് ഓഫ് തൃശൂരില്‍ നടന്നു.
വില്പന ഉടൻ ആരംഭിക്കും. ഭാരത് അരി വാങ്ങാൻ റേഷൻ കാർഡ് വേണമെന്നില്ല. പത്തു കിലോ വരെ ഒറ്റത്തവണ വാങ്ങിക്കാം.
Whatsapp Group 1 | Whatsapp Group 2 |Telegram Group

നാഷണല്‍ അഗ്രികള്‍ച്ചറല്‍ കോ-ഓപ്പറേറ്റീവ് മാർക്കറ്റിംഗ് ഫെഡറേഷൻ (നാഫെഡ്), നാഷണല്‍ കോ-ഓപ്പറേറ്റീവ് കണ്‍സ്യൂമേഴ്സ് ഫെഡറേഷൻ (എൻ.സി.സി.എഫ്), കേന്ദ്രീയ ഭണ്ഡാർ ഔട്ട്‌ലെറ്റുകള്‍ എന്നിവ വഴിയാണ് വില്പന. അഞ്ച്, പത്ത് കിലോ പായ്ക്കറ്റുകളിലാകും ലഭിക്കുക.
സംസ്ഥാനത്ത് 200 ഔട്ട്ലെറ്റുകള്‍ എൻ.സി.സി.എഫ് ഉടൻ തുറക്കും. രജിസ്റ്റർ ചെയ്തിട്ടുള്ള സൊസൈറ്റികള്‍,സ്വകാര്യ സംരംഭകർ മുഖേനയും വില്പന നടത്തും. ഓണ്‍ലൈൻ വ്യാപാര സൗകര്യവും ഒരുക്കും.
എഫ്.സി.ഐയില്‍ നിന്നാണ് അരി ശേഖരിക്കുന്നത്. ആദ്യഘട്ടത്തില്‍ ചില്ലറവിപണി വില്പനയ്ക്കായി 5 ലക്ഷം ടണ്‍ അരിയാണ് കേന്ദ്രം അനുവദിച്ചിരിക്കുന്നത്. ഉപഭോക്താക്കള്‍ക്ക് നേരിട്ട് റീട്ടെയിലായി അരി വാങ്ങാം. ഇ കൊമേഴ്സ് പ്ലാറ്റ്ഫോമുകളിലൂടെയും ‘ഭാരത് അരി’ വാങ്ങിക്കാം.







