വവ്വാലിന് കള്ള് ഇഷ്ടം: നിപയെ പേടിച്ച് കുടി നിർത്തിയവർ ഏറെ

വവ്വാലിന് കള്ള് ഇഷ്ടം: നിപയെ പേടിച്ച് കുടി നിർത്തിയവർ ഏറെ

Spread the love

സ്വന്തം ലേഖകൻ

പാലക്കാട്: കള്ള് ചെത്തുന്ന തെ്ങ്ങിലും പനയിലുമിരുന്ന് വവ്വാൽ കള്ള് കുടിക്കുമെന്നു കണ്ടെത്തിയതോടെ പലരും കള്ളു കുടി ഉപേക്ഷിച്ചെന്ന് റിപ്പോർട്ട്. വവ്വാലാണ് നിപ വൈറസ് പടർത്തുന്നതെന്നു കണ്ടെത്തിയതോടെയാണ് പല കുടിയൻമാരും ഭയന്ന് കള്ളുകുടി അവസാനിപ്പിച്ചത്. വവ്വാൽ കള്ളുകുടിക്കാൻ സാധ്യതയുള്ളതിനാൽ കള്ളുകുടിക്കുന്നവർ ശ്രദ്ധിക്കണമെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പു നൽകിയിരുന്നു. വവ്വാലുകൾ നിപ വൈറസ് പരത്തുന്നെന്ന വാർത്തവന്നതോടെ കോട്ടയം ജില്ലയിലെ മലയോര മേഖലകളിലും പടിഞ്ഞാറൻ മേഖലകളിലുമുള്ള ഷാപ്പുകളിലും ആലപ്പുഴയിലും വിൽപ്പന കുത്തനെ ഇടിഞ്ഞു. ഇരുനൂറു ലിറ്റർ കള്ള് അളക്കുന്ന ഷാപ്പുകളിൽ പോലും പകുതിപോലും ചെലവാകാത്ത അവസ്ഥയാണ്. വവ്വാലിന് ഏറെ ഇഷ്ടപ്പെട്ട പാനീയമാണു കളള്.
കള്ളു ചെത്തുന്ന കുലകളിൽ തൂങ്ങിക്കിടന്നാണു വവ്വാലുകൾ കള്ളു കുടിക്കുന്നത്. ഇങ്ങനെ വവ്വാലുകൾ കള്ളു കുടിക്കുമ്പോൾ വവ്വാലിന്റെ സ്രവവും കാഷ്ഠവും കള്ളു ശേഖരിക്കുന്ന കലത്തിൽ വീഴുമെന്നാണ് ആരോഗ്യവകുപ്പിന്റെ മുന്നറിയിപ്പ്. ഇത് നിപ വൈറസ് പടരാൻ കാരണമാകും. പനയോ തെങ്ങോ ചെത്തുന്ന സ്ഥലങ്ങൾ കണ്ടെത്തിയാൽ വവ്വാലുകൾ കൂട്ടത്തോടെ എത്തുകയാണു പതിവ്.
പത്തു വവ്വാലുകൾ എത്തിയാൽ രണ്ടു ലിറ്ററോളം കള്ള അകത്താക്കുമെന്നാണു ചെത്തുകാർ പറയുന്നത്. വവ്വാലിനെ പിടിക്കുന്നതു നിയമവിരുദ്ധമാണെങ്കിലും പലരും പനങ്കുലയിലും തെങ്ങിൻകുലയിലും മുള്ളുകൾ നിരത്തി വവ്വാലിനെ പിടിക്കാറുണ്ട്. നിപ വൈറസിന്റെ പശ്ചാത്തലത്തിൽ വവ്വാലകളുടെ മൂത്രം, കാഷ്ഠം, ഉമിനീർ എന്നിവയുമായി സമ്പർക്കം പുലർത്തുന്നത് ഒഴിവാക്കണം. തുറന്നുവച്ച പാത്രങ്ങളിൽ ശേഖരിക്കുന്ന കള്ളു കുടിക്കുന്നത് ഒഴിവാക്കുക.
വവ്വാലുകൾ ഭക്ഷിച്ച ഫലവർഗങ്ങൾ കഴിക്കരുത്, വവ്വാലുകളുടെ കാഷ്ഠം പുരളാൻ സാധ്യതയുള്ള കാടുകളിലും വൃക്ഷങ്ങളുടെ ചുവട്ടിലും പോകരുത്, മരത്തിൽ കയറരുത് തുടങ്ങിയ നിർദേശങ്ങളാണ് ആരോഗ്യവകുപ്പ് നൽകുന്നത്.