ദേവി റിലീസായിട്ട് അരനൂറ്റാണ്ടു കഴിഞ്ഞു: പാട്ടുകൾക്കിന്നും യൗവ്വനം:

ദേവി റിലീസായിട്ട് അരനൂറ്റാണ്ടു കഴിഞ്ഞു: പാട്ടുകൾക്കിന്നും യൗവ്വനം:

 

കോട്ടയം: പഴയ കാലത്ത് റേഡിയോവിലൂടെ ഒഴുകി വന്നിരുന്ന
ചലച്ചിത്രഗാനങ്ങളായിരുന്നു സാധാരണ ജനങ്ങളുടെ വിശ്രമ വിനോദവേളകളെ ഉല്ലാസഭരിതമാക്കിയിരുന്നത്.
അതിൽ തന്നെ ഞായറാഴ്ചകളിൽ “രഞ്ജിനി – നിങ്ങൾ ആവശ്യപ്പെട്ട ചലച്ചിത്രഗാനങ്ങൾ ” എന്നൊരു പരിപാടി കുടുംബ സദസ്സുകൾക്ക് ഏറെ പ്രിയങ്കരമായിരുന്നു .
ആ പരിപാടി ശ്രദ്ധിച്ചു കേട്ടിരുന്ന പല ശ്രോതാക്കൾക്കുമറിയാം ചില ഗാനങ്ങൾ ഒരൊറ്റ ആഴ്ച പോലും മുടങ്ങാതെ സ്ഥിരമായി ശ്രോതാക്കൾ ആവശ്യപ്പെടുമായിരുന്നു . ജനപ്രീതിയിൽ മുന്നിൽ നിന്നിരുന്ന

അത്തരമൊരു ഗാനമാണ് എഴുപതുകളിൽ പ്രദർശനത്തിനെത്തിയ “ദേവി ” എന്ന ചിത്രത്തിലെ “സാമ്യമകന്നോരുദ്യാനമേ
കല്പകോദ്യാനമേ
നിന്റെ കഥകളിമുദ്രയാം
കമലദളത്തിലെൻ
ദേവിയുണ്ടോ ദേവീ….”
എന്ന വയലാർ ഗീതിക.

വയലാറിന്റെ കനകത്തൂലികയിൽ നിന്നും ഉതിർന്നു വീണ
കാവ്യസുഗന്ധം പരത്തുന്ന വരികൾ .
“സാമ്യമകന്നോരുദ്യാനം ” എന്ന വാക്ക് യഥാർത്ഥത്തിൽ ഉണ്ണായി വാര്യരുടെ നളചരിതം ആട്ടക്കഥയിൽ നിന്ന് എടുത്തതാണ്.
വയലാർ അത് സമഞ്ജസമായി ഈ ഗാനത്തിൽ ഉപയോഗിച്ചു എന്നതാണ് സത്യം.
ഗാനത്തിന്റെ ആത്മാവറിഞ്ഞു കൊണ്ട് ദേവരാജൻ മാസ്റ്റർ നൽകിയ അസുലഭ സംഗീതവും
ഗാനഗന്ധർവ്വന്റെ കാമുക ഹൃദയങ്ങളെ തൊട്ടുണർത്തുന്ന വശ്യമായ ആലാപനത്താലും
ഇന്നും ഈ ഗാനം കേൾക്കുമ്പോൾ സംഗീതപ്രണയികൾ പരിസരം മറന്ന് അതിൽ ലയിച്ചിരുന്നുപോകും എന്നുള്ളതിൽ യാതൊരു സംശയവുമില്ല .

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

1972 ഫെബ്രുവരി ആദ്യവാരം പ്രദർശനത്തിനെത്തിയ
“ദേവി ” എന്ന ചിത്രത്തിലെ ഈ പ്രശസ്ത ഗാനത്തിന് 52 വയസ്സ് പൂർത്തിയായിരിക്കുകയാണ് …..
മലയാളത്തിലെ മികച്ച നോവലുകൾക്ക് ചലച്ചിത്രാവിഷ്ക്കാരം നൽകിയിട്ടുള്ള മഞ്ഞിലാസിന്റെ എം. ഒ. ജോസഫായിരുന്നു
“ദേവി ” എന്ന ചിത്രം നിർമ്മിച്ചത് .

കെ. സുരേന്ദ്രന്റെ ഈ വിഖ്യാതനോവലിന്
കെ എസ് സേതുമാധവൻ അഭ്രപാളിയിൽ സാക്ഷാത്കാരം നൽകി.
പ്രേംനസീർ , ഷീല ,മധു , ശങ്കരാടി , സുജാത , റാണിചന്ദ്ര തുടങ്ങിയവർ പ്രധാന വേഷങ്ങളിൽ അഭിനയിച്ചു.
ഈ സിനിമയിലെ മറ്റു ഗാനങ്ങൾ “പുനർജന്മം ഇതു പുനർജന്മം … ”
( ജയചന്ദ്രൻ ,മാധുരി )

“ചന്ദ്രകിരണം ചാലിച്ചെടുത്തൊരു സ്വർണ്ണതിലകം ചാർത്തി …. ”
(പി സുശീല )
“കറുത്ത സൂര്യനുദിച്ചു ……”
(യേശുദാസ്)
എന്നിവയായിരുന്നു. ദേവി എന്ന ചിത്രമിറങ്ങി
അരനൂറ്റാണ്ടുകാലമായിട്ടും ഇതിലെ ഗാനങ്ങൾക്ക് ഇന്നും നിത്യ യൗവ്വനമാണ്.