കൊറോണയിൽ വിറങ്ങലിച്ച് കേരളം : സംസ്ഥാനത്തെ രണ്ടാമത്തെ മരണം തിരുവനന്തപുരത്ത്

കൊറോണയിൽ വിറങ്ങലിച്ച് കേരളം : സംസ്ഥാനത്തെ രണ്ടാമത്തെ മരണം തിരുവനന്തപുരത്ത്

സ്വന്തം ലേഖകൻ

തിരുവനന്തപുരം: സംസ്ഥാനത്ത് ഒരാഴ്ചയ്ക്കിടെ രണ്ടാമത്തെ കൊറോണ മരണം. കൊറോണ ബാധിച്ച് ഗുരുതരാവസ്ഥയിലായിരുന്ന പോത്തൻകോട് സ്വദേശിയാണ് ഇന്ന് രാവിലെ മരിച്ചത്. പോത്തൻകോട് വാവരമ്പം സ്വദേശിയായ റിട്ട.എസ്.ഐ അബ്ദുൾ അസാസാണ് (68) ചൊവ്വാഴ്ച രാവിലെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരിച്ചത്.

എന്നാൽ, ഇദ്ദേഹത്തിന്റെ ഭാര്യയുടെയും മകളുടെയും പരിശോധനാ ഫലം കൂടി ലഭിച്ചെങ്കിൽ മാത്രമേ ആശങ്കയ്ക്കു അറുതിയുണ്ടാകൂ. 23 നാണ് ഇദ്ദേഹത്തെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അന്നു മുതൽ തന്നെ ഇദ്ദേഹത്തിന്റെ ആരോഗ്യ സ്ഥിതി ഗുരുതരമായി തുടരുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ശ്വാസകോശവും വൃക്ക സംബന്ധമായ അസുഖവും ഇയാൾക്കുണ്ടായിരുന്നു. ആദ്യ പരിശോധനയിൽ ഇയാളുടെ ഫലം നെഗറ്റീവായിരുന്നു. എന്നാൽ രണ്ടാമത്തെ പരിശോധനാ ഫലം പോസിറ്റീവായതോടെ രോഗം സ്ഥിരീകരിക്കുകയായിരുന്നു.

ഇദ്ദേഹത്തിന് എവിടെ നിന്ന് രോഗം ലഭിച്ചു എന്ന് കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. സെക്കണ്ടറി കോൺടാക്ടിൽ നിന്നാണ് ഇദ്ദേഹത്തിന് രോഗം ബാധിച്ചത്. ഇദ്ദേഹം സഞ്ചരിച്ച വഴികളെല്ലാം ആരോഗ്യ വകുപ്പ് അധികൃതർ കണ്ടെത്തിയിരുന്നു. എന്നാൽ, ഇദ്ദേഹത്തിന് രോഗം സ്ഥിരീകരിച്ചത് എവിടെ നിന്നാണ് എന്നു കണ്ടെത്താൻ സാധിച്ചിരുന്നില്ല.

പോത്തൻകോട് വിവിധ സ്ഥലങ്ങളിൽ നടന്ന വിവാഹത്തിലും, തുടർന്നുള്ള ചടങ്ങുകളിലും അടക്കം ഇദ്ദേഹം പങ്കെടുത്തിരുന്നു. എന്നാൽ, ഈ ചടങ്ങുകളിൽ ആരോക്കെ പങ്കെടുത്തു എന്നത് അടക്കമുള്ള വിവരങ്ങൾ ഇദ്ദേഹത്തിൽ നിന്നും ശേഖരിക്കാൻ സാധിച്ചിരുന്നില്ല. ആരോഗ്യ സ്ഥിതി ഗുരതരമായതിനെ തുടർന്നു ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടപ്പോൾ മുതൽ തന്നെ ഇദ്ദേഹം ആബോധാവസ്ഥയിലായിരുന്നു.

വിദേശത്ത് ഇതുവരെ പോകാതിരുന്ന ഇദ്ദേഹത്തിന് രോഗം ബാധിച്ചത് നാട്ടിലെത്തിയ ആരിൽ നിന്നെങ്കിലും ആകാം എന്ന ആശങ്കയാണ് ഉടലെടുക്കുന്നത്. ഇത്തരത്തിൽ രോഗ വാഹകനായ വ്യക്തി നാട്ടിൽ ഇപ്പോഴും കറങ്ങി നടക്കുന്നുണ്ടെങ്കിൽ ഇത് ഗുരുതരമായ ആരോഗ്യ പ്രശ്‌നത്തിന് ഇടയാക്കുമെന്നായിരുന്നു ആശങ്ക. ഈ ആശങ്ക ഇപ്പോഴും നിലനിൽക്കുകയാണ്. ഇദ്ദേഹത്തിന്റെ മരണം സംഭവിച്ചിട്ടും ഇദ്ദേഹത്തിന് രോഗം ലഭിച്ചത് എവിടെ നിന്നാണെന്നോ, ആർക്കൊക്കെ ഇദ്ദേഹം രോഗം പകർന്നു എന്നോ ഇനിയും കണ്ടെത്താൻ സാധിച്ചിട്ടില്ല.

സംസ്ഥാനത്ത് കൊറോണ ബാധിച്ചുള്ള ആദ്യ മരണം എറണാകുളം ചുള്ളിക്കൽ സ്വദേശിയായ 69കാരന്റേതായിരുന്നു. ശനിയാഴ്ച രാവിലെ എട്ട് മണിക്കാണ് ഇയാൾ മരിച്ചത്. ലോകാരോഗ്യ സംഘടനയുടെ പ്രോട്ടോകോൾ പ്രകാരമായിരുന്നു ഇയാളുടെ മൃതദേഹം സംസ്‌കരിച്ചത്.

മരിച്ച ചുള്ളിക്കൽ സ്വദേശിക്കൊപ്പം 15 പേരാണ് എറണാകുളം മെഡിക്കൽ കോളേജിൽ ഐസൊലേഷൻ വാർഡിൽ ചികിത്സയിൽ ഉണ്ടായിരുന്നത്. ഈ പതിനഞ്ച് പേരിൽ ഹൈ റിസ്‌ക് രോഗിയായിരുന്നു ചുള്ളിക്കൽ സ്വദേശി. കടുത്ത ഹൃദ്രോഗത്തോടൊപ്പം കൊറോണ കൂടി ബാധിച്ചതാണ് ഹൈ റിസ്‌ക് രോഗിയായി ആരോഗ്യ വകുപ്പ് പരിഗണിച്ചത്. രോഗം സ്ഥിരീകരിച്ചതിനെ തുടർന്ന് മാർച്ച് 22ന് ഇയാളെ ഐസൊലേഷനിൽ പ്രവേശിപ്പിക്കുകയായിരുന്നു.