‘പരസ്യമായ രഹസ്യം’; മുഖ്യമന്ത്രിയുടെ സോഷ്യല്‍ മീഡിയ സംഘത്തിന്‍റെ കരാര്‍ കാലാവധി വീണ്ടും നീട്ടി; സംഘത്തിന് പ്രതിമാസ ശമ്പളത്തിനായി ചിലവ് ലക്ഷങ്ങൾ

‘പരസ്യമായ രഹസ്യം’; മുഖ്യമന്ത്രിയുടെ സോഷ്യല്‍ മീഡിയ സംഘത്തിന്‍റെ കരാര്‍ കാലാവധി വീണ്ടും നീട്ടി; സംഘത്തിന് പ്രതിമാസ ശമ്പളത്തിനായി ചിലവ് ലക്ഷങ്ങൾ

സ്വന്തം ലേഖകൻ

തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയന്‍റെ സോഷ്യല്‍ മീഡിയ മാനേജ് ചെയ്യുന്ന സംഘത്തിന്റെ കാലാവധി ഒരു വര്‍ഷം കൂടി നീട്ടി.

സര്‍ക്കാരിന്‍റെ വാര്‍ത്താ പ്രചാരണത്തിന് ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക് റിലേഷന്‍സ് വിഭാഗമുള്ളപ്പോഴാണ് മുഖ്യമന്ത്രിയുടെ സോഷ്യല്‍ മീഡിയാ പേജുകള്‍ കൈകാര്യം ചെയ്യാന്‍ വേണ്ടി മാത്രം ലക്ഷങ്ങള്‍ ചെലവിട്ടുള്ള കരാര്‍ നിയമനം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നവംബറില്‍ കാലാവധി കഴിഞ്ഞ 12 അംഗ സംഘത്തിനാണ് ജോലിയില്‍ തുടരാന്‍ അനുമതി നല്‍കിയത്. സോഷ്യല്‍ മീഡിയ ടീമിന് ശമ്പള ഇനത്തില്‍ മാത്രം 6,64,490 രൂപയാണ് പ്രതിമാസം നല്‍കുന്നത്.

സോഷ്യല്‍ മീഡിയ സംഘത്തെ നയിക്കുന്ന കരാര്‍ ജീവനക്കാരന് പ്രതിമാസ ശമ്പളം 75,000, കണ്ടന്‍റ് മാനേജര്‍ക്ക് 70,000, സീനിയര്‍ വെബ് അഡ്മിനിസ്ട്രേറ്റര്‍ക്ക് 65,000 രൂപ, സോഷ്യല്‍ മീഡിയ കോര്‍ഡിനേറ്റര്‍ക്കും സ്ട്രാറ്റജിസ്റ്റിനും വേണം 65,000. ഇങ്ങനെ പോകുന്നു മുഖ്യമന്ത്രിയുടെ സോഷ്യല്‍ മീഡിയാ സംഘത്തിന്‍റെ പ്രതിമാസ വേതനം. 22,290 രൂപ കൈപ്പറ്റുന്ന കമ്പ്യൂട്ടർ അസിസ്റ്റന്‍റിനാണ് സംഘാംഗങ്ങളിലെ ഏറ്റവും കുറവ് ശമ്പളം. ഇതില്‍ നാല് പേരില്‍ നിന്ന് 44,420 രൂപയാണ് ആദായനികുതിയിനത്തില്‍ മാത്രം നല്‍കുന്നത്. ഡെലിവെറി മാനേജര്‍, റിസര്‍ച്ച്‌ ഫെല്ലോ, കണ്ടന്‍റ് ഡെവലപ്പര്‍, കണ്ടന്‍റ് അഗ്രഗേറ്റര്‍, ഡേറ്റാ റിപോസിറ്ററി മാനേജര്‍ എന്നിങ്ങനെയുമുണ്ട് തസ്തികകള്‍.

മുഖ്യമന്ത്രിയുടെ വെബ്സൈറ്റും സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകളും പരിപാലിക്കുന്നതിനാണ് താത്കാലിക ജീവനക്കാരുടെ ജംബോ പട്ടിക. സര്‍ക്കാര്‍ വെബ്സൈറ്റിന്‍റെ രൂപീകരണവും തപാല്‍ സെര്‍വ്വറിന്‍റെ മെയിന്‍റനന്‍സും എന്ന ശീര്‍ഷകത്തിലാണ് ശമ്പളവിതരണം.

ഒന്നാം പിണറായി വിജയന്‍ സര്‍ക്കാരില്‍ ഒമ്പതുപേരാണ് സോഷ്യല്‍ മീഡിയ സംഘത്തിലുണ്ടായിരുന്നത്. 2022 നവംബര്‍ മെയ് 16 മുതല്‍ ആറുമാസത്തേക്കായിരുന്നു ആദ്യ നിയമനം. നവംബര്‍ 15നും കരാര്‍ അവസാനിച്ച സംഘത്തിനാണ് ഒരുവര്‍ഷത്തേക്കുകൂടി കാലാവധി പുതുക്കി നല്‍കിയത്.