ദുരഭിമാനത്താല്‍ കുഞ്ഞിനെ തന്റെ മാതാപിതാക്കള്‍ കടത്തി കൊണ്ടുപോയി; ശിശുക്ഷേമസമിതിയും സി.ഡബ്ല്യു.സിയും കൂട്ടുനിന്നു; അനുപമയുടെ പരാതിയില്‍ കേസെടുത്ത് വനിതാ കമ്മീഷന്‍

ദുരഭിമാനത്താല്‍ കുഞ്ഞിനെ തന്റെ മാതാപിതാക്കള്‍ കടത്തി കൊണ്ടുപോയി; ശിശുക്ഷേമസമിതിയും സി.ഡബ്ല്യു.സിയും കൂട്ടുനിന്നു; അനുപമയുടെ പരാതിയില്‍ കേസെടുത്ത് വനിതാ കമ്മീഷന്‍

Spread the love

സ്വന്തം ലേഖിക

തിരുവനന്തപുരം: ഇഷ്ടമില്ലാത്ത ബന്ധത്തിലുണ്ടായ കുഞ്ഞിനെ കടത്തുന്നതിന് തന്റെ മാതാപിതാക്കള്‍ക്ക്, ശിശുക്ഷേമസമിതിയും സി.ഡബ്ല്യു.സിയും കൂട്ടുനിന്നെന്ന ഗുരുതര ആരോപണവുമായി അനുപമ.

പേരൂര്‍ക്കടയില്‍ ദുരഭിമാനത്തെ തുടര്‍ന്ന് തന്റെ കുഞ്ഞിനെ മാതാപിതാക്കള്‍ കടത്തി കൊണ്ടുപോയെന്ന അമ്മയുടെ പരാതിയില്‍ കേസെടുത്ത് വനിതാ കമ്മീഷന്‍.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കുഞ്ഞിനെ അമ്മയുടെ അച്ഛനും അമ്മയും സുഹൃത്തുക്കളും ചേര്‍ന്ന് എടുത്തുകൊണ്ടുപോയെന്നായിരുന്നു പരാതി. സംഭവത്തില്‍ ഡിജിപിയോട് വനിതാ കമ്മീഷന്‍ അടിയന്തര റിപ്പോര്‍ട്ട് തേടി.

നിലവില്‍ പേരൂര്‍ക്കട പൊലീസ് നടത്തുന്ന അന്വേഷണം കേസ് അട്ടിമറിക്കാനാണ്. അന്വേഷണ മേല്‍നോട്ടമാവശ്യപ്പെട്ട് കോടതിയെ സമീപിക്കാനാണ് കുഞ്ഞിനെ നഷ്ടപ്പെട്ട അമ്മ അനുപമയുടെ തീരുമാനം.

നിലവിലെ നിയമങ്ങളെല്ലാം അട്ടിമറിച്ചുകൊണ്ടാണ് സംസ്ഥാന ശിശുക്ഷേമ സമിതി കുഞ്ഞിനെ സ്വീകരിച്ചതെന്നും, പരസ്പര വിരുദ്ധമായ അഭിപ്രായങ്ങളാണ് ജനറല്‍ സെക്രട്ടറി ഷിജുഖാന്‍ പറയുന്നതെന്നുമാണ് അനുപമയുടെ അഭിപ്രായം.

പിതാവും സിപിഎം ലോക്കല്‍ കമ്മിറ്റിയംഗവുമായ ജയചന്ദ്രനും ബ്രാഞ്ച് കമ്മിറ്റിയംഗവുമായ മാതാവ് സ്മിതാജയിംസും ഷിജുഖാനുമായി ചേര്‍ന്നു കുഞ്ഞിനെ കടത്താന്‍ കൂട്ടു നില്‍ക്കുകയായിരുന്നു. കുഞ്ഞിനെ തട്ടിക്കൊണ്ടു പോയെന്നു ഏപ്രിലില്‍ ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റിക്ക് പരാതി നല്‍കിയിട്ടും നടപടിയെടുത്തില്ലെന്നും അനുപമ പറയുന്നു. നിലവിലെ അന്വേഷണത്തിനെതിരെ കോടതിയെ സമീപിക്കാനാണ് അനുപമയുടെ തീരുമാനം. എന്നാല്‍ ഇതേകുറിച്ച്‌ പ്രതികരിക്കാനില്ലെന്നായിരുന്നു ഷിജു ഖാന്റെ നിലപാട്.

020 ഒക്ടോബര്‍ 22-നു വൈകീട്ടാണ് തന്റെ ആണ്‍കുഞ്ഞിനെ രക്ഷിതാക്കള്‍ എടുത്തുമാറ്റിയതെന്നാണ് അനുപമ പറയുന്നത്. ഏപ്രില്‍ മാസം 19 ന് പൊലീസിന് പരാതി നല്‍കിയിരുന്നെങ്കിലും ആറ് മാസത്തിന് ശേഷം കഴിഞ്ഞ ദിവസമാണ് പൊലീസ് കേസെടുത്തത്. രണ്ട് തവണ അനുപമ ഡിജിപിക്കും പരാതി നല്‍കിയിരുന്നു. അനുപമയുടെ അച്ഛനും സിപിഎം നേതാവുമായ ജയചന്ദ്രനടക്കം ആറുപേര്‍ക്കെതിരെയാണ് പേരൂര്‍ക്കട പൊലീസ് കേസെടുത്ത് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. അതിനിടെ ശിശുക്ഷേമ സമിതിക്ക് അനുപമ അറിയാതെ കൈമാറിയ കുഞ്ഞിനെ തിരിച്ചുതരണമെന്ന അപേക്ഷ ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി തള്ളി.

മുന്‍ എസ്‌എഫ്‌ഐ നേതാവ് അനുപമയുടെ കുഞ്ഞിനെ വിട്ടുകൊടുക്കാതിരിക്കാന്‍ മാതാപിതാക്കള്‍ക്കൊപ്പം ശിശുക്ഷേമ സമിതിയും സി ഡബ്‌ള്യുസിയും ഗൂഢാലോചന നടത്തിയതിന്റെ തെളിവുകളും പുറത്ത് വന്നിട്ടുണ്ട്. നിരന്തരം ആവശ്യപ്പെട്ടിട്ടും കുഞ്ഞിനെ വിട്ടുനല്‍കാതെ ശിശുക്ഷേമ സമിതി മറ്റൊരു ദമ്ബതികള്‍ക്ക് കുഞ്ഞിനെ ദത്തായി നല്‍കാന്‍ അതിവേഗം നടപടി എടുത്തുവെന്നാണ് അനുപമയുടെ പരാതി.

ശിശുക്ഷേമ സമിതിയില്‍ കുഞ്ഞുണ്ടായിരിക്കെ സിഡബ്ല്യൂസി അനുപമയുമായി നടത്തിയ സിറ്റിംഗിന്റെ വിവരങ്ങള്‍ പുറത്തുവന്നിരുന്നു കുഞ്ഞിനെ ദത്തെടുത്തെന്ന് ഉറപ്പാക്കിയ ശേഷം സി ഡബ്‌ള്യുസി ശിശുക്ഷേമ സമിതിയിലെ മറ്റൊരു കുഞ്ഞിന്റെ ഡിഎന്‍എ പരിശോധന നടത്തുകയായിരുന്നു.

വളര്‍ത്താന്‍ പറ്റില്ലെന്ന് കാണിച്ച്‌ മാതാപിതാക്കള്‍ കുഞ്ഞിനെ സറണ്ടറായി നല്‍കേണ്ടത് യഥാര്‍ത്ഥത്തില്‍ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിക്കാണ്. പക്ഷേ കുഞ്ഞിനെ നേരിട്ട് കൊടുത്തത് ശിശുക്ഷേമ സമിതിക്കാണ്. കിട്ടിയ ആണ്‍ കുഞ്ഞിന് മലാലയെന്ന പെണ്‍കുട്ടിയുടെ പേരാണ് ശിശുക്ഷേമസമിതി നല്‍കിയത്. അബദ്ധത്തില്‍ പറ്റിയതെന്നായിരുന്നു അന്ന് സമിതിയുടെ വിശദീകരണം.

കുഞ്ഞ് ശിശുക്ഷേമസമിതിയില്‍ ഉണ്ടെന്ന് അറിഞ്ഞ് സമിതി ജനറല്‍ സെക്രട്ടറിയും സിപിഎം നേതാവുമായു ഷിജുഖാനെ കുഞ്ഞിന്റെ അച്ഛന്‍ അജിത്തും നിരവധി തവണ സമീപിച്ചെങ്കിലും കൈമലര്‍ത്തി. അനുപമയുടെ പരാതിയില്‍ ഏപ്രില്‍ മാസം 22 ന് ഉച്ചയ്ക്ക് 2.30 ന് സിഡബ്ല്യൂസി ചെയര്‍പേഴ്‌സണ്‍ സുനന്ദ ഓണ്‍ലൈന്‍ വഴി സിറ്റിങ് നടത്തി, 18 മിനിട്ട് സംസാരിച്ചു. ഈ സമയം ശിശുക്ഷേമസമിതിയില്‍ അനുപമയുടെ കുഞ്ഞുണ്ടായിട്ടും സിഡബ്‌ള്യുസി ഡിഎന്‍എ പരിശോധന നടത്തിയില്ല.

പൊലീസില്‍ ചോദിക്കാനായിരുന്നു മറുപടി. അഞ്ച് മാസത്തിനു് ശേഷം അനുപമയുടെ കുഞ്ഞിനെ മറ്റൊരു ദമ്ബതികള്‍ ദത്തെടുത്തശേഷം മാത്രമാണ് ഡിഎന്‍എ പരിശോധന നടത്തിയത്. അനുപമയുടെ മാതാപിതാക്കള്‍ കുഞ്ഞിനെ കൈമാറിയതിന്റെ അടുത്ത ദിവസം ശിശുക്ഷേമ സമിതിയില്‍ ഏല്പിച്ച കുഞ്ഞിനറെ ഡിഎന്‍എയാണ് പരിശോധിച്ചത്. ഫലം നെഗറ്റീവ് ആയി.

ഇതുമായി ബന്ധപ്പെട്ടവരുടെ ഫോണ്‍ വിളി വിവരങ്ങളും ശിശുക്ഷേമ സമിതിയിലെ സിസിടിവി ദൃശ്യങ്ങളും പരിശോധിച്ചാല്‍ തന്നെ ക്രിമിനല്‍ ഗൂഢാലോചന പുറത്തുകൊണ്ടുവരാം എന്നിരിക്കേ പൊലീസ് കുഞ്ഞിനെ ദത്തെടുക്കും വരെ കേസ് രജിസ്റ്റര്‍ ചെയ്യാന്‍ കാത്തിരുന്നു. അനുപമയുടെ ആക്ഷേപത്തെ കുറിച്ച്‌ പ്രതികരിക്കാന്‍ ഇല്ലെന്നാണ് ശിശുക്ഷേമ സമിതി ജനറല്‍ സെക്രട്ടറി ഷിജുഖാന്റെ നിലപാട്.

നിലവില്‍ അനുപമയുടെ കുഞ്ഞ് എവിടെ ആണെന്ന് ആര്‍ക്കും അറിയില്ല. വ്യാജ രേഖകള്‍ ഉണ്ടാക്കി കുഞ്ഞിനെ കൊലപ്പെടുത്തിയോ എന്ന സംശയവും ശക്തമാകുകയാണ്. കുഞ്ഞിനെ ശിശുക്ഷേമസമിതിക്ക് കൈമാറിയെന്നു പറയുന്ന ദിവസം ആണ്‍കുഞ്ഞിനെ പെണ്ണാക്കിയ വിവാദവും ശിശുക്ഷേമസമിതിയില്‍ ഉണ്ടായി. ഇതെല്ലാം പല സംശയങ്ങള്‍ക്ക് ഇട നല്‍കുന്നു. അനുപമയുടെ കുട്ടിയെ ഇനിയും തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ല.