
തിരുവനന്തപുരം : വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി വിവാദത്തില്‍ മുഖ്യമന്ത്രി വിഡി സതീശനെതിരെ അഴിമതി ആരോപണത്തില്‍ ഉറച്ച് സിപിഐഎം. വിഡി സതീശന്റെ അഴിമതി വാഴ്ചയുടെ നഗ്നരൂപം പുറത്തുവന്നതായി മുന്‍ എക്സൈസ് മന്ത്രി എംബി രാജേഷ് വിർശിച്ചു. ‘വാചക കസര്‍ത്തു കൊണ്ടോ നുണകൊണ്ട് തുന്നിയ ചേലകൊണ്ടോ അഴിമതിയുടെ നാണം മറക്കാനാകില്ലെന്നും അദ്ദേഹം ആരോപിച്ചു. മദ്യ കുത്തകകള്‍ക്ക് നികുതിയിളവ് നല്കിയ തീരുമാനത്തോടെ മുഖ്യമന്ത്രി തുറന്നുകാട്ടപ്പെട്ടതായും എംബി രാജേഷ് പറഞ്ഞു. ദേശാഭിമാനിയിലെഴുതിയ ലേഖനത്തില്‍ മുഖ്യമന്ത്രിയോട് 15 ചോദ്യങ്ങളാണ് മുന്‍ എക്സൈസ് മന്ത്രി ചോദിച്ചിരിക്കുന്നത്.
ചട്ടം കൊണ്ടുവന്നതോ നികുതി നിശ്ചയിച്ചതോ അഴിമതി എന്നതാണ് ഒരു ചോദ്യം. ചര്‍ച്ച ചെയ്യാതെ തീരുമാനമെടുത്തതല്ലേ ദുരൂഹം എന്നതാണ് മറ്റൊരു ചോദ്യം. എംവി ഗോവിന്ദന് ചെയ്തതില്‍ എന്താണ് തെറ്റെന്നും അദ്ദേഹം ചോദിക്കുന്നു. ബെക്കാടി കമ്പനിയുടെ അപേക്ഷ അതിവേഗത്തില്‍ തീര്‍പ്പ് കല്‍പ്പിച്ചതിലും ദുരൂഹത ആക്ഷേപിക്കുന്നു. കൂടാതെ ഫയല്‍ 24 ദിവസത്തോളം കയ്യിലുണ്ടായിട്ടും നികുതി നിര്‍ദേശം വെക്കുമ്പോള്‍ കോണ്‍ഗ്രസ് യുഡിഎഫ് വേദികളില്‍ എന്തുകൊണ്ട് ചര്‍ച്ച ചെയ്തില്ല എന്നും ചോദ്യമുണ്ട്. മദ്യ കുത്തകള്‍ക്ക് ലാഭം കൊയ്യാനുള്ള അവസരമൊരുക്കലാണ് യുഡിഎഫ് ചെയ്യുന്നതെന്ന ആക്ഷേപവും സിപിഐഎം ശക്തമാക്കുന്നുണ്ട്.






