Spread the love

 

ചങ്ങനാശേരി: പായിപ്പാട് പഞ്ചായത്തിലെ ഒന്നാം വാർഡിൽ എട്ട്യാകരി, കൈപ്പുഴാക്കൽ പാടശേഖരത്തിനു സമീപം കൂട്ടത്തോടെ താറാവുകൾ ചത്തൊടുങ്ങുന്നു. ഇതുവരെയും ചത്ത താറാവുകളുടെ എണ്ണം 3000 ആയി. താറാവ് കർഷകനായ ഔസേപ്പ് മാത്യുവിന്റെ (മനോജ്) ഉടമസ്ഥതയിലുള്ളതാണ്‌ ഈ താറാവുകൾ.

video
play-sharp-fill

 

എട്ട്‌ ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. ആരോഗ്യവകുപ്പ്, റവന്യു മൃഗസംരക്ഷണ വകുപ്പ് സ്ഥലത്ത് പരിശോധന നടത്തി. ചത്ത താറാവുകളുടെ സാംപിൾ ഭോപ്പാലിലെ ലാബിലേക്ക് അയയ്‌ക്കാൻ ശേഖരിച്ചു. വിമാനമാർഗം 20 ഡിഗ്രി സെൽഷ്യസിൽ സുരക്ഷിതമായാണ് അയയ്‌ക്കുക. പക്ഷിപ്പനി ഭീതി നിലനിൽക്കുന്നതിനാൽ താറാവ് ചത്ത പ്രദേശത്തിന്റെ ചുറ്റളവിലുള്ള ഒരുകിലോമീറ്റർ പ്രത്യേക സോണായി തിരിച്ച്‌ മൃഗസംരക്ഷണ വകുപ്പ് ശക്തമായ നിരീക്ഷണം നടത്തുന്നുണ്ട്. ഇവിടെനിന്ന്‌ പക്ഷികൾ, മുട്ട, കാഷ്‌ടം തുടങ്ങിയവ പുറത്തേക്ക് കൊണ്ടുപോകാനോ കൊണ്ടുവരാനോ സാധിക്കില്ല.

 

18,000 മുട്ട താറാവുകളെയാണ് ഔസേപ്പ് മാത്യു ഇവിടെ വളർത്തിയിരുന്നത്. രണ്ട് ദിവസങ്ങളിലായി ചത്ത 3000 താറാവുകളെ ഉദ്യോഗസ്ഥരെത്തി ശാസ്ത്രീയമായ മുൻകരുതൽ നടപടികളിലൂടെ സംസ്‌കരിച്ചു. ബാക്കിയുള്ള താറാവുകളും സമാനമായ രീതിയിൽ രോഗബാധ പ്രകടിപ്പിക്കുന്നുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group