
തൃശ്ശൂർ: ഭാര്യയെ മർദ്ദിച്ച കേസില്‍ ബിജെപി നേതാവിന് മുൻകൂർ ജാമ്യം. ബിജെപി തൃശൂര്‍ സൗത്ത് ജില്ലാ പ്രസിഡന്റ് എ.ആർ ശ്രീകുമാറിനാണ് ജാമ്യം ലഭിച്ചത്. തൃശൂർ പ്രിൻസിപ്പല്‍ സെഷൻസ് കോടതിയാണ് ജാമ്യം അനുവദിച്ചത്.
ഭാര്യ പ്രിയങ്കയെ മർദ്ദിക്കുകയും കൊലപ്പെടുത്താൻ ശ്രമിക്കുകയും ചെയ്തു എന്ന പരാതിയില്‍ മതിലകം പൊലീസ് കേസെടുത്തിരുന്നു. തുടർന്ന് പാർട്ടി തൃശ്ശൂർ സൗത്ത് ജില്ലാ അധ്യക്ഷസ്ഥാനം ശ്രീകുമാർ രാജിവെച്ചിരുന്നു.
ശ്രീകുമാറില്‍ നിന്നും സമാനതകളില്ലാത്ത ക്രൂരത നേരിട്ടു എന്നുകാട്ടി ഭാര്യ പ്രിയങ്കയാണ് പരാതി നല്‍കിയത്. മറ്റ് സ്ത്രീകളുമായുള്ള ബന്ധം ചോദ്യം ചെയ്യാന്‍ തുടങ്ങിയതോടെയാണ് പ്രശ്നങ്ങളുണ്ടായത്. തന്നെ മുന്‍പും ശ്രീകുമാര്‍ പലതവണ മര്‍ദ്ദിച്ചിട്ടുണ്ടെന്നും നിയമനടപടികളുമായി മുന്നോട്ടു പോകുമെന്നും പ്രിയങ്ക പറയുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ശ്രീകുമാറിനെതിരെ പരാതി കൊടുത്തതിന് പിന്നാലെ തനിക്കെതിരെ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായ പ്രചാരണം നടക്കുന്നുണ്ടെന്നും പ്രിയങ്ക പറഞ്ഞു. വീട്ടിലേക്ക് വൈകിയെത്തിയെന്ന് പറഞ്ഞുകൊണ്ടാണ് ശ്രീകുമാര്‍ മര്‍ദ്ദിച്ചതെന്ന് ഭാര്യ നല്കിയ പരാതിയിലുണ്ട്.
അതേസമയം ശ്രീകുമാറിന്റെ ഭാര്യയെ ഭീഷണിപ്പെടുത്തി എന്ന പരാതിയില്‍ ഗുണ്ടാ നേതാവ് കല്ലാടൻ ഗിരീഷിനെ ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു. കൊലപാതകം, വധശ്രമം തുടങ്ങി നിരവധി കേസുകളില്‍ പ്രതിയാണ് അറസ്റ്റിലായ ഗിരീഷ്. വീട്ടിലെത്തി ഭീഷണിപ്പെടുത്തുകയായിരുന്നു. കേസില്‍ എ. ആർ ശ്രീകുമാർ രണ്ടാം പ്രതി. വീട്ടില്‍ അതിക്രമിച്ചു കടക്കല്‍, ഭീഷണിപ്പെടുത്തല്‍, കള്ളസാക്ഷി പറയാൻ പ്രേരിപ്പിക്കല്‍ തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് കേസ്.







