ബി.ജെ.പിയിൽ അടിയോടടി; പുനസംഘടനയിൽ പ്രതിഷേധിച്ച് വാട്സ്ആപ്പ് ഗ്രൂപ്പിൽ നിന്നും ലെഫ്റ്റടിച്ച് നാല് നേതാക്കൾ ;ഗ്രൂപ്പ് പോര് പെരുവഴിയിലേക്ക്
സ്വന്തം ലേഖകൻ
തിരുവനന്തപുരം: പുനഃസംഘടനയെ തുടര്‍ന്ന് സംസ്ഥാന ബിജെപിയില്‍ ഉടലെടുത്തിരിക്കുന്ന പ്രശ്നം അതീവ ഗൗരവമെന്ന് സൂചന.
നാല് നേതാക്കള്‍ ഔദ്യോഗിക വാട്സ് ആപ്പ് ഗ്രൂപ്പില്‍ നിന്ന് പുറത്തുപോയി. പികെ കൃഷ്ണദാസ്, എംടി രമേശ്, എ എന്‍ രാധാകൃഷ്ണന്‍, എം എസ് കുമാര്‍ എന്നിവരാണ് വാട്ട്സാപ്പ് ഗ്രൂപ്പ് വിട്ടത്.
പുനഃസംഘടനയെ തുടര്‍ന്ന് ഉടലെടുത്ത അതൃപ്തിയാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണം.
Whatsapp Group 1 | Whatsapp Group 2 |Telegram Group
പുനഃസംഘടനയിലെ അവഗണനയില്‍ പ്രതിഷേധിച്ച് സംസ്ഥാന ഉപാധ്യക്ഷ ശോഭ സുരേന്ദ്രന്‍ കഴിഞ്ഞ ദിവസം ഫെയ്സ് ബുക്ക് പോസ്റ്റ് ഇട്ടിരുന്നു. പിആര്‍ ശിവശങ്കറിനെ ചാനല്‍ ചര്‍ച്ചയ്ക്കുള്ള പാനലില്‍ നിന്ന് ഒഴിവാക്കിയതും പാര്‍ട്ടിയില്‍ ഒരു വിഭാഗത്തിനിടയില്‍ വലിയ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്. അതൃപ്തികളെല്ലാം വിരല്‍ ചൂണ്ടുന്നത് കെ സുരേന്ദ്രന്റെ ഏകപക്ഷീയമായ നിലപാടുകളിലേക്കാണ്.
ശോഭാ സുരേന്ദ്രനെ ഒതുക്കാന്‍ കെ സുരേന്ദ്രന്‍ ശ്രമിക്കുന്നുവെന്ന് ദീര്‍ഘകാലമായി നിലനില്‍ക്കുന്ന ആരോപണമാണ്. ഇതില്‍ പാര്‍ട്ടി ഔദ്യോഗികമായൊന്നും പ്രതികരിച്ചില്ലെങ്കിലും ഇരുവരും തമ്മിലുള്ള ഗ്രൂപ്പ് പോര് മറനീക്കി പുറത്തുവന്നിട്ടുണ്ട്.
കഴിഞ്ഞ ദിവസം കെ. സുരേന്ദ്രനെതിരേ പരോക്ഷ വിമര്‍ശനവുമായി ശോഭാ സുരേന്ദ്രനും രംഗത്തെത്തിയിരുന്നു. പുരാണ കഥയിലെ പ്രഹ്ലാദനെയും, പ്രഹ്ലാദനെ നിരന്തരം ആക്രമിച്ച ഹിരണ്യകശ്യപുവിനെയും ഓര്‍മിപ്പിച്ചാണ് ശോഭയുടെ വിമര്‍ശനം.
ഇതുവരെ ഒരു പദവികള്‍ക്കു പിന്നാലെയും പോയിട്ടില്ല. പദവികളിലേക്കുള്ള പടികള്‍ തന്നെ പ്രലോഭിപ്പിച്ചിട്ടുമില്ല. ജനങ്ങള്‍ക്കിടയിലെ പ്രവര്‍ത്തനത്തിന് ഒരു ചുമതലയുടെയും ആവശ്യമില്ലെന്ന് നിരവധി മഹദ് വ്യക്തികള്‍ തെളിയിച്ചതാണെന്നും ശോഭ ഫേസ്‌ബുക്ക് പോസ്റ്റില്‍ കുറിച്ചിരുന്നു.
കെ.സുരേന്ദ്രന്‍ സംസ്ഥാന പ്രസിഡന്റ് ആയതിനു പിന്നാലെയാണ് ജനറല്‍ സെക്രട്ടറി സ്ഥാനത്തുനിന്നു ശോഭയെ മാറ്റി പ്രാധാന്യം കുറഞ്ഞ വൈസ് പ്രസിഡന്റ് സ്ഥാനം നല്‍കിയത്. ഇതോടെ പാര്‍ട്ടിയുടെ ഉയര്‍ന്ന സംവിധാനമായ കോര്‍ കമ്മിറ്റിയിലെ അംഗത്വവും അവര്‍ക്കു നഷ്ടമായി.
സംസ്ഥാന പ്രസിഡന്റ്, മുന്‍ പ്രസിഡന്റ്, സംസ്ഥാന ജനറല്‍ സെക്രട്ടറിമാര്‍ എന്നിവരടങ്ങിയ സമിതിയാണ് കോര്‍ കമ്മിറ്റി. ഇതിനെത്തുടര്‍ന്നു കടുത്ത പ്രതിഷേധത്തിലായിരുന്ന ശോഭ ബിജെപിയുടെ പരിപാടികളിലൊന്നും പങ്കെടുത്തിരുന്നില്ല.
പിആര്‍ ശിവശങ്കറിനെ ചാനല്‍ ചര്‍ച്ചയ്ക്കുള്ള പാനലില്‍ നിന്ന് ഒഴിവാക്കിയത് മറയാക്കി പുതിയ നീക്കങ്ങള്‍ നടത്താനാണ് എംടി രമേശ്, എംഎസ് കുമാര്‍, എഎന്‍ രാധാകൃഷ്ണന്‍, പികെ കൃഷ്ണദാസ് എന്നിവര്‍ ശ്രമിക്കുന്നത്.