
ഭാരതീയ ന്യായ് സംഹിത പ്രകാരം സംസ്ഥാനത്ത് ആദ്യകേസ്; ഇരുച്ചക്ര വാഹനത്തിൽ ഹെൽമറ്റില്ലാതെ സഞ്ചരിച്ച യുവാവിനെതിരെ കേസ് രജിസ്റ്റർ ചെയ്തത് മലപ്പുറം കൊണ്ടോട്ടി സ്റ്റേഷൻ
മലപ്പുറം: ഭാരതീയ ന്യായ് സംഹിത പ്രകാരമുള്ള സംസ്ഥാനത്തെ ആദ്യ കേസ് ഹെൽമറ്റില്ലാതെ യാത്ര ചെയ്തതിന്. മലപ്പുറം കൊണ്ടോട്ടി സ്റ്റേഷനാണ് ആദ്യമായി ഭാരതീയ ന്യായ് സംഹിത പ്രകാരം കേസ് റജിസ്റ്റർ ചെയ്ത സ്റ്റേഷൻ.
ഇരുച്ചക്ര വാഹനത്തിൽ ഹെൽമറ്റില്ലാതെ സഞ്ചരിച്ച യുവാവിനെതിരെയാണ് കേസ് എടുത്തിരിക്കുന്നത്. തിങ്കളാഴ്ച പുലർച്ചെ 12.19നാണ് കേസ് റജിസ്റ്റർ ചെയ്തതെന്ന് കൊണ്ടോട്ടി സ്റ്റേഷൻ എസ്എച്ച്ഒ ദീപകുമാർ പറഞ്ഞു. സംസ്ഥാനത്തെ ആദ്യ കേസാണിതെന്ന് ജില്ലാ പോലീസ് മേധാവി എസ്. ശശിധരൻ പറഞ്ഞു.
ക്രൈം നമ്പർ 936 പ്രകാരമാണ് കർണാടകയിലെ കൊടക് മടികേരി സ്വദേശിയായ മുഹമ്മദ് ഷാഫിക്കെതിരെ കേസ് റജിസ്റ്റർ ചെയ്തത്. കോഴിക്കോട്–പാലക്കാട് റോഡിലൂടെ പാലക്കാട് ഭാഗത്ത് നിന്നും കോഴിക്കോട് ഭാഗത്തേക്ക് ഹെൽമറ്റ് ധരിക്കാതെയും അശ്രദ്ധയോടെയും വാഹനം ഓടിച്ചതിനാണ് കേസ്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

കൊളത്തൂർ എന്ന സ്ഥലത്തുവച്ചാണ് ഇയാളെ പിടികൂടിയത്. KL-65-A-2983 ആയിരുന്നു മുഹമ്മദ് ഷാഫിയുടെ വണ്ടി നമ്പർ. അശ്രദ്ധമായും അപകടം വരത്തക്ക രീതിയിലുമാണ് മുഹമ്മദ് ഷാഫി വാഹനം ഓടിച്ചതെന്ന് എസ്എച്ച്ഒ പറഞ്ഞു. പ്രതിയെ കേസെടുത്ത ശേഷം നോട്ടീസ് നൽകി വിട്ടയച്ചു.