അയ്യപ്പധർമ്മ പ്രചരണ രഥയാത്ര: ഒരുക്കങ്ങൾ പൂർത്തിയായി

അയ്യപ്പധർമ്മ പ്രചരണ രഥയാത്ര: ഒരുക്കങ്ങൾ പൂർത്തിയായി

കോട്ടയം: ശബരിമല അയ്യപ്പസേവാ സമാജത്തിന്റെ നേതൃത്വത്തിൽ ഒക്ടോബർ 20 ന് എരുമേലിയിൽ തുടങ്ങി 24 നു വൈക്കത്ത് സമാപിക്കുന്ന അയ്യപ്പധർമ്മ പ്രചരണ രഥയാത്രയുടെ ഒരുക്കങ്ങൾ പൂർത്തിയായെന്ന് സ്വാഗതസംഘം ചെയർമാൻ പ്രൊഫ.മാടവന ബാലകൃഷ്ണപിള്ളയും ജനറൽ കൺവീനർ രാജേഷ് നട്ടാശ്ശേരിയും അറിയിച്ചു. 20നു രാവിലെ എട്ടിന് മാതാ അമൃതാനന്ദമയി ചങ്ങനാശ്ശേരി മഠാധിപതി ബ്രഹ്മചാരിണി നിഷ്ഠാ മൃത ചൈതന്യയുടെ കാർമ്മികത്വത്തിൽ സർവൈശ്വര്യപൂജയോടെ ചടങ്ങുകൾ ആരംഭിക്കും. എരുമേലിയിൽ സന്യാസിശ്രേഷ്ഠന്മാരുടെയും ആചാര്യന്മാരുടെയും തന്ത്രി മുഖ്യന്മാരും ചേർന്ന് രഥയാത്രയ്ക്ക് ദീപപ്രോജ്വലനം നടത്തും. തുടർന്ന് കാഞ്ഞിരപ്പിള്ളി താലൂക്കിൽ പ്രധാന ക്ഷേത്രങ്ങളിൽ രഥയാത്ര പ്രയാണം നടത്തി വൈകുന്നേരം കൊടുങ്ങൂർ ക്ഷേത്രത്തിൽ സമാപിക്കും.21 നു ചങ്ങനാശ്ശേരിൽ താലൂക്കിൽ പ്രവേശിക്കുന്ന യാത്ര വൈകിട്ട് ഇത്തിത്താനം ഇളങ്കാവ് ക്ഷേത്രത്തിൽ സമാപിക്കും.22 നു കോട്ടയം താലൂക്കിൽ തിരുനക്കര മഹാദേവ ക്ഷേത്രം, നാഗമ്പടം, കുമാരനല്ലൂർ ദേവീക്ഷേത്രം, ഏറ്റൂമാനൂർ മഹാദേവ ക്ഷേത്രം, തിരുവഞ്ചൂർ ക്ഷേത്രം വഴി മണർകാട് ദേവീക്ഷേത്രസന്നിധിയിൽ എത്തിച്ചേരും. 23 നു മീനച്ചിൽ താലൂക്കിലെ യാത്ര കിടങ്ങൂർ സുബ്രഹ്മണ്യ ക്ഷേത്രത്തിൽ നിന്നാരംഭിച്ച് വിവിധ ക്ഷേത്രസങ്കേതങ്ങളിലെ ഭക്തി നിർഭരമായ സ്വീകരണങ്ങൾക്കു ശേഷം വൈകിട്ട് കടപ്പാട്ടൂർ ക്ഷേത്രസന്നിധിയിൽ സമാപിക്കും. സമാപന ദിവസമായ 24 നു രാവിലെ 8 മണിക്ക് കടുതുരുത്തിയിൽ നിന്നാരംഭിച്ച് വൈകിട്ട് വൈക്കം വലിയ കവലയിൽ സമാപിക്കും. അയ്യപ്പന്റെ വിഗ്രഹ രഥയാത്രയിൽ കുടുംബാർച്ചന, നെയ്യഭിഷേകം, ഗോപൂജ, പടിപൂജ, നീരാജ്ഞനപൂജ, സമൂഹാർച്ചന, മുദ്ര ധാരണം തുടങ്ങിയ ചടങ്ങുകൾക്കുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്.