അറബിക്കടലിൽ തീവ്രന്യൂനമർദം : അടുത്ത 48 മണിക്കൂറിനുള്ളിൽ ഒരു ചുഴലിക്കാറ്റായി മാറിയേക്കാം

അറബിക്കടലിൽ തീവ്രന്യൂനമർദം : അടുത്ത 48 മണിക്കൂറിനുള്ളിൽ ഒരു ചുഴലിക്കാറ്റായി മാറിയേക്കാം

സ്വന്തം ലേഖിക

തിരുവനന്തപുരം: ലക്ഷ ദ്വീപിനോടുചേർന്ന് അറബിക്കടലിൽ രൂപംകൊണ്ട തീവ്രന്യൂനമർദം അടുത്ത 48 മണിക്കൂറിനുള്ളിൽ ചുഴലിക്കാറ്റായിമാറുമെന്ന് കാലാവസ്ഥാവിഭാഗം.’വായു’ ചുഴലിക്കാറ്റ് വടക്ക് -വടക്കുപടിഞ്ഞാറൻ ദിശയിലേക്ക് നീങ്ങുന്നതിനാൽ കേരളത്തെ നേരിട്ട് ബാധിക്കില്ല. വ്യാഴാഴ്ചയോടെ ഇത് മഹാരാഷ്ട്ര, ഗുജറാത്ത് തീരത്തോട് അടുക്കുമെന്നാണ് കരുതുന്നതെങ്കിലും കാറ്റിന്റെ സഞ്ചാരപഥം ഇനിയും രേഖപ്പെടുത്തിയിട്ടില്ല.തിങ്കളാഴ്ച ലക്ഷദ്വീപിനോടുചേർന്ന് അറബിക്കടൽ, കേരള-കർണ്ണാടക തീരം, തെക്കു പടിഞ്ഞാറ് ബംഗാൾ ഉൾക്കടൽ എന്നിവിടങ്ങളിൽ കാറ്റിന്റെ വേഗം മണിക്കൂറിൽ 40 മുതൽ 60 കിലോമീറ്റർ വരെയാകാൻ സാധ്യതയുണ്ട്. 11-ന് അറബിക്കടലിന്റെ കിഴക്ക്, മധ്യഭാഗത്തും വടക്കുകിഴക്കൻ മേഖലയിലും കാറ്റിന്റെ വേഗം 75 കിലോമീറ്റർവരെയാകും. 12-ന് 90 കിലോമീറ്ററും 13-ന് 100 മുതൽ 110 കിലോമീറ്റർവരെയും വേഗമാർജിക്കുമെന്നാണ് കണക്കുകൂട്ടൽ.കാറ്റിന്റെ സ്വാധീനമുള്ളതിനാൽ അടുത്ത ദിവസങ്ങളിൽ കേരളത്തിൽ കാലവർഷത്തിന്റെ ശക്തികുറഞ്ഞേക്കും. തിങ്കളാഴ്ച കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.ന്യൂനമർദ്ദത്തിന്റെ ഫലമായി കടൽ അതീവ പ്രക്ഷുബ്ധമായിരിക്കുമെന്നതിനാൽ മത്സ്യത്തൊഴിലാളികൾ കടലില് പോകരുതെന്ന നിർദേശമുണ്ട്്.