
മുഖ്യമന്ത്രി കസേരയെ ചൊല്ലി തെരുവില്‍ നടക്കുന്ന പ്രതിഷേധം പ്രവര്‍ത്തകര്‍ അവസാനിപ്പിക്കണമെന്ന് യുഡിഎഫ് കൺവീനർ അടൂർ പ്രകാശ്. അണികളെ നേതാക്കൾ നിയന്ത്രിക്കണം. ഒരിക്കലും ചെയ്യാൻ പാടില്ലാത്ത കാര്യങ്ങളാണ് പാർട്ടി പ്രവർത്തകർ നടത്തുന്നത്. കേരളത്തിലെ ജനങ്ങൾ നൽകിയ വിജയം കൂട്ടായ്മയുടെ ഭാഗമാണെന്നും അദ്ദേഹം പറഞ്ഞു. വിജയം ആരുടെയും ഒറ്റയ്ക്ക് ഉള്ള നേട്ടം അല്ല, കൂട്ടായ നേട്ടം. തെരുവ് യുദ്ധത്തിൽ ആരും പങ്കാളികളാകരുത്. അണികളെ നേതാക്കൾ ഇടപെട്ട് നിയന്ത്രിക്കണം. ശരിയോ തെറ്റോ എന്ന് നേതാക്കൾ തീരുമാനിക്കണം. വിഷയത്തിൽ ഘടകകക്ഷികൾക്ക് അഭിപ്രായം പറഞ്ഞുകൂടാ എന്നില്ല. ഘടകക്ഷികളിൽ നിന്ന് അഭിപ്രായങ്ങൾ തേടുമെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം കോണ്‍ഗ്രസില്‍ ഇപ്പോള്‍ നടക്കുന്നത് വിഭാഗീയ പ്രവര്‍ത്തനമാണെന്നും സംഘടന മര്യാദ പാലിക്കണമെന്നും രാജ്മോഹന്‍ ഉണ്ണിത്താന് ആവശ്യപ്പെട്ടു. തീക്കൊള്ളികൊണ്ട് തല ചൊറിയരുതെന്നും രാജ്മോഹന്‍ ഉണ്ണിത്താന് മുന്നറിയിപ്പ് നല്കി. ഉമ്മന്‍ചാണ്ടിയുടെ ഫ്ളക്സ് കീറിയവര്‍ കോണ്‍ഗ്രസുകാരല്ലെന്നും ഉണ്ണിത്താന് മാധ്യമങ്ങളോട് പറഞ്ഞു. കെസി വേണുഗോപാലിനൊപ്പം രാഹുല്‍ ഗാന്ധിയുടെ ചിത്രമുണ്ടെങ്കില്‍ അതും നശിപ്പിക്കുമായിരുന്നു. സംഘടന ജനറല്‍ സെക്രട്ടറിയായ കെസി വേണുഗോപാലിനെ എങ്ങനെ തള്ളിക്കളയാന്‍ പറ്റുമെന്നും അദ്ദേഹം ചോദിച്ചു.






