
രേണുകസ്വാമി കൊലപാതകക്കേസില്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിയുന്ന കന്നഡ നടൻ ദർശന് ജയിലിൽ ആഡംബര സൗകര്യങ്ങൾ. നടൻ ജയിലില്‍നിന്ന് വീഡിയോ കോള്‍ ചെയ്യുന്ന ദൃശ്യങ്ങള്‍ പുറത്ത്.
സഹതടവുകാരോടൊപ്പം ജയിലില്‍ സിഗരറ്റ് വലിച്ച് സമയം ചെലവിടുന്ന ദർശന്റെ ചിത്രങ്ങള്‍ കഴിഞ്ഞ ദിവസം വൈറലായിരുന്നു. ദേശീയമാധ്യമായ എൻഡിടിവിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. വീഡിയോയുടെ ആധികാരികത സംബന്ധിച്ചുള്ള സ്ഥിരീകരണങ്ങളുണ്ടായിട്ടില്ല.
രണ്ട് യുവാക്കള്‍ തമ്മില്‍ വീഡിയോ കോള്‍ ചെയ്യുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. ഒരാള്‍ ഫോണുമായി മറ്റൊരാളുടെ അടുത്തേക്കു പോകുകയും ഫോണ്‍ കൈമാറുകയുമാണ്. ഫോണ്‍ ലഭിച്ച വ്യക്തി ദർശനായിരുന്നു. ഇരുവരും തമ്മില്‍ അല്‍പ്പനേരം സംസാരിക്കുകയും ഫോണ്‍ വെക്കുകയുമായിരുന്നു. 25 സെക്കൻഡായിരുന്നു സംഭാഷണത്തിന്റെ ദൈർഘ്യം.
Whatsapp Group 1 | Whatsapp Group 2 |Telegram Group
രേണുകസ്വാമി കൊലപാതക്കേസില്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിയുന്ന 17 പേരിലൊരാളാണ് ദർശൻ. സുഹൃത്തായ പവിത്ര ഗൗഡയ്ക്ക് അശ്ലീല സന്ദേശങ്ങള്‍ അയച്ചെന്ന് ആരോപിച്ച് രേണുകസ്വാമിയെ ദർശനും സംഘവും ചേർന്ന് മർദിച്ചുകൊലപ്പെടുത്തിയെന്നാണ് കേസ്. ബെംഗളൂരുവിലെ സുമൻഹള്ളിയില്‍ ജൂണ്‍ ഒൻപതിനാണ് രേണുകസ്വാമിയുടെ മൃതദേഹം കണ്ടെത്തിയത്. ദർശന്റെ സുഹൃത്ത് പവിത്രയും ജയിലിലാണ്.
ദർശന്റെ ചിത്രങ്ങളും വീഡിയോയും പുറത്തുവന്നതില്‍ ആഭ്യന്തര അന്വേഷണം നടത്താൻ ജയില്‍ അധികൃതർക്കു ഡിജിപി നിർദേശം നല്‍കിയിട്ടുണ്ട്. ചിത്രങ്ങള്‍ പുറത്തുവന്ന പശ്ചാത്തലത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് രേണുകസ്വാമിയുടെ പിതാവ് രംഗത്തെത്തി.
“ജയിലിനുള്ളില്‍ സിഗരറ്റ് വലിച്ച്, ചായ കുടിച്ചിരിക്കുന്ന ദർശന്റെ ചിത്രങ്ങള്‍ എന്നെ ഞെട്ടിച്ചു. ദർശൻ ജയിലില്‍ തന്നെയാണോ അല്ലയോയെന്ന കാര്യത്തില്‍ സംശയമുണ്ടായി. സാധാരണ തടവുകാർക്കു ലഭിക്കുന്ന സൗകര്യങ്ങള്‍ മാത്രമേ ദർശനും ലഭിക്കാവൂ. പക്ഷേ റിസോർട്ടിലെന്ന പോലെയാണ് ചിത്രങ്ങള്‍ കാണുമ്ബോള്‍ തോന്നുന്നത്,” രേണുകസ്വാമിയുടെ പിതാവ് പറഞ്ഞു.







