മൂന്ന് വർഷങ്ങൾക്ക് മുൻപ് നടന്ന അപകടമരണം കൊലപാതകം എന്ന് സംശയം;  ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചു

മൂന്ന് വർഷങ്ങൾക്ക് മുൻപ് നടന്ന അപകടമരണം കൊലപാതകം എന്ന് സംശയം; ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചു

 

സ്വന്തം ലേഖിക

കോഴിക്കോട്: മൂന്നുവര്‍ഷം മുന്‍പ് മലപ്പുറം പെരുമ്പടപ്പിലുണ്ടായ അപകടമരണത്തില്‍ ക്രൈംബ്രാഞ്ച് വീണ്ടും അന്വേഷണം തുടങ്ങി. ചാവക്കാട് അവിയൂര്‍ സ്വദേശികളായ നജീബുദ്ധീന്‍(16),വാഹിദ്(16) എന്നിവര്‍ വാഹനാപകടത്തില്‍ മരിച്ച സംഭവമാണ് മലപ്പുറം ക്രൈംബ്രാഞ്ച് വീണ്ടും അന്വേഷിക്കുന്നത്. അപകടമരണം കൊലപാതകമാണെന്നും അവയവ മാഫിയയാണ് ഇതിനുപിന്നില്ലെന്നുമുള്ള നജീബുദ്ധീന്റെ പിതാവ് ഉസ്മാന്റെ പരാതി കണക്കിലെടുത്താണ് പുനരന്വേഷണം.

മലപ്പുറം ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി. അബ്ദുള്‍ ഖാദറിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം വ്യാഴാഴ്ച അപകടം നടന്ന പെരുമ്ബടപ്പ് ബ്ലോക്ക് ജംങ്ഷനിലും സമീപത്തും പരിശോധന നടത്തി. അപകടം നടന്നസ്ഥലം പരിശോധിച്ച സംഘം പ്രദേശവാസികളില്‍നിന്ന് മൊഴിയെടുക്കുകയും ചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ വാഹിദ് ആശുപത്രിയിലേക്കുള്ള വഴിമധ്യേയാണ് മരിച്ചത്. സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച്‌ മൂന്നാംദിവസം നജീബുദ്ധീന്റെ മരണവും സംഭവിച്ചു. തലയ്‌ക്കേറ്റ ക്ഷതമാണ് മരണകാരണമെന്നായിരുന്നു പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്.

അപകടസമയത്ത് നജീബുദ്ധീന്റെ ശരീരത്തില്‍ ഇല്ലാതിരുന്ന മുറിവുകള്‍ പിന്നീട് കണ്ടതോടെയാണ് മകന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്നും ജോസഫ് സിനിമാ മോഡലില്‍ അവയവ മാഫിയ നടത്തിയ കൊലപാതകാണെന്നും ആരോപിച്ച്‌ ഉസ്മാന്‍ രംഗത്തെത്തിയത്. അപകടസമയത്തെടുത്ത ചിത്രങ്ങളില്‍ കുട്ടിയുടെ മുഖത്താണ് മുറിവുണ്ടായിരുന്നത്. എന്നാല്‍ മരണശേഷമുള്ള ചിത്രങ്ങളില്‍ ശരീരമാസകലം ശസ്ത്രക്രിയ നടത്തിയതുപോലെ മുറിവുകള്‍ കണ്ടെത്തിയിരുന്നു. പക്ഷേ പോലീസിന്റെ ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ടില്‍ ഇക്കാര്യം സൂചിപ്പിച്ചിട്ടുമില്ല. ചികിത്സയ്ക്കിടെ മകന്റെ ആരോഗ്യനില മോശമാണെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞതുമില്ല.

അപകടം നടന്ന സ്ഥലത്തുനിന്ന് ഇരുവരെയും ആശുപത്രിയിലേക്ക് കൊണ്ടുപോയത് ആരാണെന്ന് നാട്ടുകാര്‍ക്കോ ആശുപത്രി അധികൃതര്‍ക്കോ അറിയില്ല. മാത്രമല്ല, നജീബുദ്ധീന്റെ പോസ്റ്റുമോര്‍ട്ടത്തെക്കുറിച്ച്‌ പിതാവായ ഉസ്മാനെ പോലീസ് വിവരങ്ങളറിയിച്ചില്ലെന്നും മെഡിക്കല്‍ കോളേജില്‍ പോസ്റ്റുമോര്‍ട്ടം നടത്താതെ കുന്ദംകുളം ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടം നടത്തിയാല്‍ മതിയെന്ന് പോലീസ് അന്ന് നിര്‍ബന്ധം പിടിച്ചതായും ആരോപണമുണ്ടായിരുന്നു. ഇതെല്ലാം ചൂണ്ടിക്കാണിച്ചാണ് ഉസ്മാന്‍ സംസ്ഥാന പോലീസ് മേധാവിക്കും മുഖ്യമന്ത്രിക്കും പരാതി നല്‍കിയത്.